അച്ഛനെ കാണാന്‍ മുഹമ്മയിലെ വീട്ടില്‍ വന്നൊരാള്‍ ഒരു കരിമണിമാല തന്നു! എനിക്കോര്‍മ്മയുണ്ട്, അച്ഛനന്നെന്നെ അടിച്ചു; ബല്‍റാമിനറിയാത്ത എകെജിയെക്കുറിച്ച് മകള്‍ ലൈല സംസാരിക്കുന്നു

എകെജി ബാലപീഡകനാണെന്ന വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് കമന്റ് വിവാദമായ പശ്ചാത്തലത്തില്‍ എകെജിയുടെ മകള്‍ ലൈല കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. എകെജി അനുസ്മരണ ദിനത്തോട് അനുബന്ധിച്ചായിരുന്നു ലൈലയുമായുള്ള അഭിമുഖം. അതിലെ പ്രസക്തമായ ചില വാക്യങ്ങള്‍ ഇങ്ങനെയായിരുന്നു,

‘എനിക്കോര്‍മ്മയുണ്ട്, അച്ഛനെന്നെ അടിച്ചു. അച്ഛനെ കാണാന്‍ മുഹമ്മയിലെ വീട്ടില്‍ വന്നവരിലൊരാള്‍, എനിക്ക് ഒരു കരിമണിമാല തന്നു. അച്ഛനോ അമ്മയോ എനിക്ക് ഒരു മാലയോ വളയോ ഒന്നും വാങ്ങിത്തന്നിരുന്നില്ല. രാത്രി അച്ഛന്‍ വന്നപ്പോള്‍, ഇതാ സ്വര്‍ണമാല എന്ന് ഞാന്‍ അച്ഛനെ കാട്ടിക്കൊടുത്തു. ഉടനെ എവിടുന്ന് കിട്ടിയെന്നായി ചോദ്യം. അച്ഛനെ കാണാന്‍ വന്ന ഒരാള്‍ തന്നതെന്നായി ഞാന്‍. ഊരാന്‍ പറഞ്ഞു, ഞാന്‍ ഊരിയില്ല. ഉടന്‍ അടിവീണു. ഞാന്‍ കരഞ്ഞ് ഓടിയപ്പോള്‍ അമ്മ വഴക്ക് പറഞ്ഞു. എന്തിനാ മോളെ തല്ലിയത്, അത് മുക്കിന്റെ മാലയല്ലേ എന്ന് ചോദിച്ചു.

അപ്പോള്‍ എന്നെ വാരിയെടുത്ത് അച്ഛന്‍ പറഞ്ഞു, സുശീലേ നമ്മള്‍ക്ക് സ്വര്‍ണമാല വാങ്ങാന്‍ പറ്റും. പക്ഷേ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് അതെങ്ങനെ വാങ്ങാനാകും. അതുകൊണ്ട് എന്റെ മോള്‍ സ്വര്‍ണമാല ഇടേണ്ട. ഞാന്‍ ഇന്നേവരെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിട്ടില്ല. എകെജി ബാലപീഡകനാണെന്നായിരുന്നു വിടി ബല്‍റാം എംഎല്‍എ ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിലിട്ട കമന്റില്‍ പറഞ്ഞത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നതോടെയാണ് ബല്‍റാം പ്രതിരോധത്തിലായത്. താന്‍ നടത്തിയ കമന്റിന് പ്രതിരോധം തീര്‍ക്കാനായി വിശദീകരണവുമായി ബല്‍റാം വീണ്ടും എത്തിയെങ്കിലും അതെല്ലാം സോഷ്യല്‍ മീഡിയ തള്ളിക്കളയുകയാണ്. ബല്‍റാം മാപ്പ് പറയണമെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

 

Related posts