ദിവസങ്ങളെണ്ണി കാത്തിരിക്കാം. അരനൂറ്റാണ്ടിനു ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്കു പോകാനുള്ള തയാറെടുപ്പിലാണ്. കാര്യങ്ങളെല്ലാം അനുകൂലമായാൽ ഫെബ്രുവരി ആറിന് നാലു ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ ചുറ്റാൻ പുറപ്പെടും.
1972ലെ 17-ാം അപ്പോളോ ദൗത്യത്തിനുശേഷം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നടത്തുന്ന ഈ ചാന്ദ്രയാത്രയുടെ പേര് ആർട്ടെമിസ് -രണ്ടാം ദൗത്യം എന്നാണ്. ഗ്രീക്ക് ഐതിഹ്യത്തിൽ അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയാണ് ആർട്ടെമിസ്.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ റീഡ് വൈസ്മാൻ (മിഷൻ കമാൻഡർ), വിക്ടർ ഗ്ലോവർ (പൈലറ്റ്-ചാന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ ആഫ്രിക്കൻ വംശജനായ ബഹിരാകാശ സഞ്ചാരി), ക്രിസ്റ്റീന കോച്ച് (മിഷൻ സ്പെഷലിസ്റ്റ്-ചാന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി), കനേഡിയൻ സ്പേസ് ഏജൻസിയുടെ ജറമി ഹാൻസൺ (മിഷൻ സ്പെഷലിസ്റ്റ്-അമേരിക്കയ്ക്കു പുറത്തുനിന്നു ചാന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ ബഹിരാകാശ സഞ്ചാരി) എന്നിവരാണ് ആർട്ടെമിസ് -രണ്ടിലെ യാത്രക്കാർ.
ഇവർ പോകുന്ന 98 മീറ്റർ ഉയരമുള്ള സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) എന്ന പടുകൂറ്റൻ റോക്കറ്റിനെ കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലുള്ള വിക്ഷേപണത്തറയിൽ എത്തിച്ചു. റോക്കറ്റിന്റെ ഏറ്റവും മുകളിൽ സജ്ജീകരിക്കുന്ന ഓറിയോൺ ബഹിരാകാശ പേടകത്തിലാണ് സഞ്ചാരികൾ ഇരിക്കുക. ഇനിയുള്ള ദിവസങ്ങളിൽ റോക്കറ്റിൽ അവസാനഘട്ട പരിശോധനകളും ഡ്രെസ് റിഹേഴ്സലും നടക്കും.
ആർട്ടിമെസ്-രണ്ട് ദൗത്യത്തിൽ ചന്ദ്രനിൽ ആളെ ഇറക്കില്ല. ചന്ദ്രന്റെ വിദൂരഭാഗത്തു പോയി നിരീക്ഷണം നടത്തുകയാണ് ഉദ്ദേശ്യം. എസ്എൽഎസ് റോക്കറ്റിൽനിന്നു വേർപെടുന്ന ഓറിയോൺ പേടകത്തിലായിരിക്കും സഞ്ചാരികൾ ചന്ദ്രനെ നിരീക്ഷിക്കുക. ഭൂമിയിലേക്കുള്ള മടക്കവും ഓറിയോൺ പേടകത്തിലായിരിക്കും.
മനുഷ്യനെ വീണ്ടും ചന്ദ്രനിൽ ഇറക്കാൻ ഉദ്ദേശിക്കുന്ന ആർട്ടെമിസ് -മൂന്ന് ദൗത്യത്തിന്റെ മുന്നോടിയാണ് ആർട്ടെമിസ്-രണ്ട്. ആർട്ടെമിസ് മൂന്നിനുവേണ്ട പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അർട്ടെമിസ്-രണ്ടിലെ യാത്രക്കാർ നിർവഹിക്കും. ആർട്ടെമിസ് -മൂന്നിലും ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ഓറിയോൺ പേടകത്തിന്റെ പ്രവർത്തനക്ഷമത വിലയിരുത്തൽ ഇതിലൊന്നാണ്.
കാലാവസ്ഥാ പ്രശ്നങ്ങൾ, സാങ്കേതിക തടസം തുടങ്ങിയ കാരണങ്ങളാൽ ഫെബ്രുവരി ആറിന് വിക്ഷേപണം നടന്നില്ലെങ്കിൽ ഏപ്രിൽ മാസം വരെ പകരം തീയതികൾ നാസ നിശ്ചയിച്ചു വച്ചിട്ടുണ്ട്. ആർട്ടെമിസ് -ഒന്ന് ദൗത്യം 2022ൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. എസ്എൽഎസ് റോക്കറ്റിന്റെയും ഓറിയോൺ പേടകത്തിന്റെയും ക്ഷമത പരീക്ഷിച്ചുറപ്പിച്ച ഈ ദൗത്യത്തിൽ യാത്രക്കാർ ഇല്ലായിരുന്നു.
