ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ. നാസറെ തെരഞ്ഞെടുത്തു. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മറ്റിയോഗമാണ് പാർട്ടി സംസ്ഥാന കമ്മറ്റിയംഗം കൂടിയായ നാസറെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ പാർട്ടി സെക്രട്ടറിയെ തെരഞ്ഞെടുത്തത്. സിഐടിയു ജില്ലാ സെക്രട്ടറി, കയർ കോർപ്പറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ആർ.നാസർ ജില്ലാ പഞ്ചായത്തിന്റെയും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
എസ്എഫ്ഐ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായിരുന്നു. 11 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി തെരഞ്ഞെടുത്തു. വർഗ ബഹുജന സംഘടനകൾക്ക് പ്രാതിനിധ്യം ഉറപ്പിച്ചാണ് ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചത്.
സിഐടിയുനേതാവ് പി.പി. ചിത്തരഞ്ജൻ, കർഷകസംഘം നേതാവ് ജി. ഹരിശങ്കർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മനു സി. പുളിക്കൽ, കെഎസ്കെടിയു ജില്ലാ സെക്രട്ടറി എം. സത്യപാലൻ, ജി. വേണുഗോപാൽ, കെ. രാഘവൻ, എം.എ. അലിയാർ, എ. മഹേന്ദ്രൻ, കെ.എച്ച്. ബാബുജാൻ, കെ. പ്രസാദ് എന്നിവരാണ് ജില്ലാ സെക്രട്ടറിയെ കൂടാതെയുള്ള സെക്രട്ടറിയേറ്റംഗങ്ങൾ.
നിലവിൽ പാർട്ടി സംസ്ഥാന സമിതിയംഗമായ സജി ചെറിയാൻ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. എച്ച്. സലാം, എം. സുരേന്ദ്രൻ, ടി.കെ. ദേവകുമാർ, ഡി. ലക്ഷ്മണൻ എന്നിവരെ ഒഴിക്കി. ഹരിപ്പാട് നിയമസഭാ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ടി.കെ. ദേവകുമാറിനും എം. സുരേന്ദ്രനുമെതിരെ പാർട്ടിയിൽ പരാതികളുയർന്നിരുന്നു. പ്രായാധിക്യത്തിന്റെ പേരിലാണ് ഡി. ലക്ഷ്മണനെ ഒഴിവാക്കിയത്.