കണമല: കഞ്ചാവ് ലഹരിക്ക് കുറുക്ക് വഴി തേടി കൗമാരപ്രായക്കാർ ചെന്നെത്തിയത് മാരകമായ മറ്റൊരു മയക്കുമരുന്ന് പുകയിലേക്ക്. പ്ലാസ്റ്റിക് കുപ്പിക്കുള്ളിൽ ദ്രാവകവും പൊടിയും കലർന്ന മിശ്രിതം കത്തിച്ച് വിദ്യാർഥികൾ പുക ശ്വസിക്കുന്നത് കണ്ടതിനെ തുടർന്ന് കണമല വാർഡംഗം അനീഷ് വാഴയിൽ വിദ്യാർഥികളെ പിടികൂടുകയും തുടർന്ന് എക്സൈസ് അധികൃതരെ വിവരമറിയിക്കുകയും വിദ്യാർഥികളെ താക്കീത് ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു.
ഇന്നലെ എരുമേലിയുടെ കിഴക്കൻ മേഖലയിലാണ് സംഭവം. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് കൗൺസലിംഗ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എരുമേലി എക്സൈസ് റേഞ്ച് അധികൃതർ സംഭവത്തിൽ അന്വേഷണവും ആരംഭിച്ചു. വിദ്യാർഥികൾക്ക് ലഭിച്ച ലഹരിയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം ഉണ്ടാകും.
കഴിഞ്ഞയിടെ പമ്പ റോഡിൽ നിലയ്ക്കൽ ഭാഗത്ത് എരുമേലിയുടെ കിഴക്കൻ മേഖലയിലെ ഒരു വിദ്യാർഥിയെ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞയിടെ രാസനിർമിത പശയും ജെല്ലും ഉപയോഗിച്ച് ലഹരിയുടെ പുക വിദ്യാർഥി സംഘം ശ്വസിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എരുമേലിക്കടുത്ത് നടന്ന ഈ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയും വിദ്യാർഥി സംഘത്തെ പിടികൂടുകയും ചെയ്തു.
വിലയേറിയതിനാൽ കഞ്ചാവ് വാങ്ങാൻ പണമില്ലാതെ വരുമ്പോൾ പണച്ചെലവ് കുറഞ്ഞ ലഹരിയുടെ സാങ്കേതിക വിദ്യ കൗമാരപ്രായക്കാർ തേടുന്ന സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഫലപ്രദമായ നിലയിൽ ലഹരിക്കെതിരേ നടപടികൾ ഉണ്ടായില്ലെങ്കിൽ ന്യൂ ജെൻ ലഹരിവിദ്യകളിലൂടെ പുതുതലമുറ നാശത്തിലേക്ക് വഴുതിവീഴുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.