തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 28-ന് സംസ്ഥാനവ്യാപകമായി ഹർത്താൽ ആചരിക്കും.
നിതിൻ രാജ് ആക്ഷൻ കൗൺസിലാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും അതിൽ കടുത്ത ദുരൂഹതയുണ്ടെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.
നിതിൻ രാജിനെ ജാതീയമായി അധിക്ഷേപിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഡോ. റാം, ഡോ. സംഗീത എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യുക, ഒളിവിലുള്ള പ്രതികളെ പിടികൂടുന്നതിൽ പോലീസ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക, മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് അർഹമായ ധനസഹായം നൽകുക, വിദ്യാർഥി പീഡനം പതിവായ അഞ്ചരക്കണ്ടി ദന്തൽ കോളജിന്റെ അംഗീകാരം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷൻ കൗൺസിൽ ഉന്നയിക്കുന്നത്.
തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനവും ജാതീയ അധിക്ഷേപവുമാണ് മരണകാരണമെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. അധ്യാപകർക്കെതിരെ എസ്സി/എസ്ടി പീഡന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇവർ ഇതുവരെ പിടിയിലായിട്ടില്ല.
ലോൺ ആപ്പ് തട്ടിപ്പാണ് മരണകാരണമെന്ന കോളജ് മാനേജ്മെന്റിന്റെ വാദം പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി ആക്ഷൻ കൗൺസിൽ രംഗത്തിറങ്ങിയിരിക്കുന്നത്.
