കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ മഴക്കെടുതിയാലുള്ള അവധി പ്രഖ്യാപനവും അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടിയും മൂലം ഓണപ്പരീക്ഷ ആശങ്കയില്‍. കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളിലും ഒരാഴ്ചയായി ക്ലാസില്ല. 13 നാണ് സംസ്ഥാനത്ത് സ്കൂളുകളില്‍ ഓണപ്പരീക്ഷ ആരംഭിക്കുന്നത്.
തുടര്‍ച്ചയായ അവധി വന്നതോടെ ഓണപ്പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പലയിടത്തും പൂര്‍ത്തിയായിട്ടില്ലെന്നതാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആശങ്ക ഇരട്ടിയാക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ ഇനി എന്ന് ക്ലാസ് തുടങ്ങാനാകുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.
ഈമാസം 13 മുതല്‍ ഓണപ്പരീക്ഷ ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മീറ്റിംഗിലും 13നു തന്നെ ഓണപ്പരീക്ഷ നടത്തണമെന്നാണ് നിര്‍ദ്ദേശം. വിദ്യാഭ്യാസ വകുപ്പിന്റെ ഇയര്‍ പ്ലാന്‍ അനുസരിച്ച് ജൂണ്‍ മാസത്തില്‍ ക്ലാസുകള്‍ ആരംഭിച്ച് ഓഗസ്റ്റ്, ഡിസംബര്‍, മാര്‍ച്ച് മാസങ്ങളില്‍ പരീക്ഷ നടത്തണമെന്നാണ് തീരുമാനം. എന്നാല്‍ ഈ സമയത്തിനുള്ളില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തത വരുത്തിയിട്ടുമില്ല.
അതേസമയം, സെന്‍സസ് ഡ്യൂട്ടിക്കായി നിയോഗിച്ച പല അധ്യാപകരും തിരികെ സ്കൂളുകളില്‍ എത്തിയിട്ടില്ല. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെയാണ് സെന്‍സസ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. പത്തു ദിവസം തുടര്‍ച്ചയായോ, 20 ദിവസം ഹാഫ് ഡെ ഡ്യൂട്ടിയായോ സെന്‍സസ് നടത്തണമെന്നതാണ് നിര്‍ദ്ദേശം.
ഇങ്ങനെ ഡ്യൂട്ടിക്കു പോകുന്ന അധ്യാപകര്‍ക്കാണ് തങ്ങളുടെ പാഠഭാഗങ്ങള്‍ പഠിപ്പിക്കാനാകാതെ വന്നത്. ഓണപ്പരീക്ഷയ്ക്ക് അഞ്ച് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഇനിയും മഴക്കെടുതി വന്ന് സ്കൂള്‍ അവധി പ്രഖ്യാപിച്ചാല്‍ പാഠങ്ങള്‍ എങ്ങനെ പഠിപ്പിച്ചു തീര്‍ക്കുമെന്ന ആശങ്കയാണ് പല അധ്യാപകരും പറയുന്നത്. ഓണപ്പരീക്ഷ സെപ്റ്റംബറിലേക്ക് ആക്കണമെന്നും ഒരു വിഭാഗം അധ്യാപകര്‍ ആവശ്യപ്പെടുന്നു.
- സീമ മോഹന്‍ലാല്‍
