കോടതി വിധിയുടെ പേരുപറഞ്ഞ് ഈശ്വരവിശ്വാസികളെ അടിച്ചമര്‍ത്താനാണ് പിണറായി ശ്രമിച്ചത് ! ബിജെപി ജനങ്ങളെ വഞ്ചിച്ചു;യുപിഎ അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

കോടതിവിധിയുടെ പേരുംപറഞ്ഞ് വിശ്വാസികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച പിണറായി സര്‍ക്കാരും ഇത് അവസരമായി കണ്ട് ബിജെപിയും കളിച്ച കളിയാണ് ശബരിമല വിഷയത്തില്‍ കേരളം കലാപഭൂമിയാകാന്‍ കാരണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. മോദിയ്ക്ക് അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ശബരിമല വിഷയം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

ശബരിമലയില്‍ യുവതിപ്രവേശം അനുവദിക്കണമെന്നു പറഞ്ഞ് സുപ്രീംകോടതിയില്‍ ഹര്‍ജി വന്നതു മുതല്‍ ബിജെപി ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. 2007ല്‍ വി.എസ് സര്‍ക്കാര്‍ യുവതിപ്രവേശത്തെ അനുകൂലിച്ച് സത്യവാങ്മൂലം നല്‍കി. തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരാണ് വിശ്വാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കി വിശ്വാസികള്‍ക്കൊപ്പം നിന്നത്.

പിണറായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം വിശ്വാസികളുടെ മേല്‍ അവസാന ആണിയായി. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിധിയുണ്ടായത്. കോടതി വിധിയുടെ പേരുപറഞ്ഞാണ് ആക്ടിവിസ്റ്റുകളെ വേഷം കെട്ടിച്ചെത്തിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന സത്യവാങ്മൂലം മാത്രം മതി ശബരിമലയില്‍ പഴയ സ്ഥിതി തുടരാനെന്നും യുപിഎ അധികാരത്തിലെത്തിയാല്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Related posts