നെടുങ്കണ്ടം: മാജിക്കും മിമിക്രിയും കോര്‍ത്തിണക്കി വേദികള്‍ കീഴടക്കുന്ന പി.ടി. രതീഷ് കാലിക്കറ്റ് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റിക്കാര്‍ഡ് നേടി. 300 മജീഷ്യന്മാര് ഒരേ സമയം ഒരേ വേദിയില്‍ മാജിക് അവതരിപ്പിച്ചതാണ് രതീഷിനെ റിക്കാർഡിന് ഉടമയാക്കിയത്. ഇതിനു മുമ്പും ഗിന്നസ് വേള്‍ഡ് റിക്കാർഡും ഇന്ത്യാ വേള്‍ഡ് റിക്കാർഡും രതീഷിനെ തേടിയെത്തിയിട്ടുണ്ട്. 44കാരനായ ഇദ്ദേഹം 17 വര്‍ഷം ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ നെടുങ്കണ്ടം എന്‍സിസി ബറ്റാലിയനിലെ ജീവനക്കാരനായ ഇദ്ദേഹം 32 വര്‍ഷമായി മാജിക്കും മിമിക്രിയും ഒരേപോലെ വേദികളില്‍ അവതരിപ്പിക്കുകയാണ്.ആറാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് രതീഷ് മായാജാലത്തിന്റെ ലോകത്തേക്കും ശബ്ദാനുകരണ കലയിലേക്കും എത്തുന്നത്. ചുറ്റുപാടുകളും പ്രകൃതിയുമൊക്കെയാണ് രതീഷിന്റെ ശബ്ദാനുകരണ കലയിലെ താരങ്ങള്‍.
സൈനികനായി രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച കാലത്തും മാജിക്കും മിമിക്രിയും ഉപേക്ഷിച്ചില്ല. സൈനിക സേവനത്തില്‍നിന്നു വിരമിച്ചതോടെ കലാ രംഗത്ത് കൂടുതല്‍ സജീവമായി.ഇതിനിടെയാണ് നെടുങ്കണ്ടം എന്‍സിസി ബെറ്റാലിയനില്‍ ജോലി ലഭിച്ചത്. ജോലിത്തിരക്കുകള്‍ക്കിടയിലും വിവിധ വേദികളില്‍ മാജിക് അവതരിപ്പിക്കാന്‍ രതീഷ് സമയം കണ്ടെത്താറുണ്ട്.
ഇതിനോടകം ഇന്ത്യയിലും വിദേശത്തുമായി നൂറുകണക്കിന് വേദികളിലും വിവിധ ടിവി ഷോകളിലും പരിപാടികള്‍ അവതരിപ്പിച്ച് കൈയടി നേടിയിട്ടുണ്ട് ഈ കലാകാരന്.കോഴിക്കോട് നടുവന്നൂര്‍ സ്വദേശിയാണ് രതീഷ്. രാഖിയാണ് ഭാര്യ. ആദിദേവ്, ആര്യദേവ് എന്നിവരാണ് മക്കള്‍.
