മൂന്നാർ: കാടിറങ്ങിയ കരിവീരൻ ചാക്കിൽക്കെട്ടി വച്ചിരിരുന്ന പച്ചക്കറിയുമായി കടന്നു. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ പച്ചക്കറി കെട്ടിവച്ചിരുന്ന ചാക്കുമായാണ് പടയപ്പയെന്ന് വിളിപ്പേരുള്ള ആന കാട്ടിലേക്ക് കടന്നത്.
പുലർച്ചെ അഞ്ചോടെയാണ് വട്ടക്കാട്ടിൽനിന്നും പടയപ്പ ചൊക്കനാട്ടിലെത്തിയത്. ഈസമയം മനോഹരന്റെ തോട്ടത്തിൽ വിളയിച്ച കാരറ്റും ഉരുളക്കിഴങ്ങും ചാക്കിൽകെട്ടി മൂന്നാറിലെത്തിക്കാൻ റോഡിന്റെ സമീപത്ത് വച്ചിരുന്നു.
ആറോളം ചാക്കുകളിലായാണ് പച്ചക്കറികൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ സൂക്ഷിച്ചിരുന്നത്.
അതുവഴി എത്തിയ പടയപ്പ ആദ്യം തുന്പിക്കൈകൊണ്ട് ചാക്കിന്റെ കെട്ടുകൾ അഴിച്ചുമാറ്റി നാലോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പച്ചക്കറികൾ അകത്താക്കി. ഒരു ചാക്കുമായി കാട്ടിലേക്ക് പോകുകയും ചെയ്തു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്ന കാട്ടാനകൾക്കിടയിൽ വ്യത്യസ്തനാണ് പടയപ്പ.
ഇതുവരെ നിരവധി തവണ ജനവാസ മേഖലയിൽ എത്തിയിട്ടുണ്ടെങ്കിലും ആരെയും ഉപദ്രവിക്കുന്നതിനോ ആക്രമിക്കുന്നതിനോ ശ്രമിച്ചിട്ടില്ല. ഭക്ഷ്യവസ്തുക്കൾ കണ്ടാൽ അതെല്ലാം ഭക്ഷിക്കാതെ മടങ്ങുകയുമില്ല.
മൂന്നാറിലും വണ്ടിപ്പെരിയാറ്റിലും പുലി; കുമളിയിൽ ആന
മൂന്നാർ: മൂന്നാറിലെ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം. രാജമലയിൽ എസ്റ്റേറ്റ് തൊഴിലാളി ദിനകരന്റെ ഏഴുമാസം ഗർഭിണിയായ കറവപ്പശുവിനെ കഴിഞ്ഞദിവസം പുലി കൊന്നു.
എസ്റ്റേറ്റിനു സമീപത്തെ തേയിലക്കാട്ടിൽ മേയാൻ പോയ പശുവിനെയാണ് പുലി കൊന്നത്.
ആറുമാസത്തിനിടെ 40-ഓളം പശുക്കളാണ് വിവിധ എസ്റ്റുകളിലായി പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വന്യമ്യഗങ്ങളുടെ ശല്യം ഏറിവരുന്പോഴും ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കാടുകയറ്റാൻ അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ല.
കാട്ടാനയും കാട്ടുപന്നിയും പുലിയുമെല്ലാം കാർഷിക വിളകളും ജീവനോപാധിക്കായി വളർത്തുന്ന വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കുന്പോൾ അവർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരംപോലും ലഭിക്കുന്നില്ല.
വണ്ടിപ്പെരിയാർ: ഇഞ്ചികാട് എസ്റ്റേറ്റിൽ പുലി വളർത്തുമൃഗത്തെ ആക്രമിച്ചു. എസ്റ്റേറ്റ് തൊഴിലാളിയായ ശിവന്റെ രണ്ടു വയസുള്ള പശുവിനെയാണ് കഴിഞ്ഞ രാത്രി പുലി പിടിച്ചത്. ഒരാഴ്ചയിലേറെയായി ഈ ഭാഗത്ത് പലരും പുലിയെ കണ്ടതായി പറയുന്നു.
ദിവസവും വൈകുന്നേരം വീട്ടിലെത്തുന്ന പശു കഴിഞ്ഞദിവസം എത്തിയിരുന്നില്ല. ഇന്നലെ രാവിലെ എസ്റ്റേറ്റ് വാച്ചറാണ് പശുവിനെ പുലി പിടിച്ചനിലയിൽ കണ്ടെത്തിയത്.
തുടർന്ന് വള്ളക്കടവ് ഫോറസ്റ്റ് റേഞ്ചിൽ വിവരമറിയിച്ചു. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി കാൽപ്പാടുകൾ പരിശോധിച്ച് പുലിയാണെന്ന് അറിയിച്ചു.
ജനവാസ മേഖലയിലേക്ക് കടന്ന പുലിയെ കൂട് സ്ഥാപിച്ച ഉടൻതന്നെ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുമളി: കുമളി റോസാപ്പൂക്കണ്ടത്ത് ജനവാസമേഖലയിൽ ആനയിറങ്ങുന്നത് പതിവാകുന്നു. തമിഴ്നാട് വനത്തോടു ചേർന്നുള്ള പുളിക്കപ്പറന്പിൽ സാജന്റെ കൃഷിയിടത്തിലാണ് ഇന്നലെ പുലർച്ചെ ആനയിറങ്ങിയത്. വാഴ, ഏലം, കാപ്പി, മറ്റു കൃഷികൾ എന്നിവ വ്യാപകമായി നശിപ്പിച്ചു.
സമീപത്തുളള വീടുകൾക്ക് അടുത്തുവരെ ആനയെത്തിയതിന്റെ കാൽപാടുകൾ മണ്ണിൽ പതിഞ്ഞിട്ടുണ്ട്. പതിവായി ആനയെത്തുന്നത് മൂലം പ്രദേശ വാസികളും ഭീതിയിലാണ്.ആന എത്തിയ ഭാഗത്തുനിന്നും ഏതാനും മീറ്റർ മാത്രമാണ് റോഡിലേക്കുള്ളത്.
ഏതെങ്കിലും സാഹചര്യത്തിൽ ആന റോഡിൽ എത്തിപ്പെട്ടാൽ തിരികെ വനത്തിലേക്ക് ഓടിച്ചുവിടാൻ ഏറെ പ്രയാസമായിരിക്കും.
ഈ ഭാഗത്ത് കേരള – തമിഴ്നാട് വനമേഖലയിൽ ഒരു കിലോമീറ്ററോളം ഭാഗത്ത് കിടങ്ങില്ല. കിടങ്ങ് നിർമിച്ച് ആന ജനവാസ മേഖലയിൽ കടക്കുന്നത് തടഞ്ഞില്ലെങ്കിൽ കുമളി ഭാഗത്തേക്കും തമിഴ്നാട് ദേശീയപാത ഭാഗത്തേക്കും വന്യമ്യഗങ്ങൾ കടക്കാനുള്ള സാധ്യതയുണ്ട്. എത്രയുംവേഗം കിടങ്ങ് നിർമിച്ച് ആന ജനവാസ മേഖലയിൽ കടക്കുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.