ചപ്പാരപ്പടവ്: നാട് വികസിക്കുന്നത് പശ്ചാത്തല സൗകര്യങ്ങൾ വികസിക്കുമ്പോഴെന്ന് എം. വി ഗോവിന്ദൻ എംഎൽഎ. മംഗരയിൽ 12.80 കോടി രൂപ ചെലവിൽ നിർമിച്ച പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലത്തിന് 175 മീറ്റർ നീളവും 7.50 മീറ്റർ ക്യാരേജ് വേയും ഇരുവശത്തും 1.50 മീറ്റർ നടപ്പാതയോടും കൂടി ആകെ 11 മീറ്റർ വീതിയുണ്ട്. 25 മീറ്റർ നീളമുള്ള ഏഴ് സ്പാനുകളും ഇരുവശത്തും കോൺക്രീറ്റ് കൈവരികളുമാണുള്ളത്.
പ്രസ്തുത പാലത്തിന് മംഗര ഭാഗത്ത് 90 മീറ്റർ നീളത്തിലും ബദരിയാ നഗർ ഭാഗത്ത് 48 മീറ്റർ നീളത്തിലും 7.50 മീറ്റർ വീതിയിൽ മെക്കാഡം ടാറും ചെയ്തിട്ടുണ്ട്. റോഡ് സേഫ്റ്റി പ്രവർത്തിയുടെ ഭാഗമായി റോഡ് മാർക്കിംഗ്, റിഫ്ലക്ടർ സ്റ്റഡ്, ബ്രോക്കൺ പാരപ്പെറ്റ്, ഹസാർഡ് മാർക്കർ, ദിശാ ബോർഡുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
പാലം പൂർത്തിയായതോടുകൂടി മംഗര, ബദരിയ നഗർ, തടിക്കടവ്, എരുവാട്ടി, തേർത്തല്ലി, എടക്കോം, അമ്മംകുളം, ഒടുവള്ളി തുടങ്ങി ഒട്ടേറെ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനും കണ്ണൂർ വിമാനത്താവളം, പാലക്കയം തട്ട്, വൈതൽമല, നിർദിഷ്ട നാടുകാണി സഫാരി പാർക്ക് എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.
ഉദ്ഘാടന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി മോഹൻ, പി. പ്രേമലത, ഫസീല ഷംസീർ, അബ്ദുൾ റഹ്മാൻ പെരുവണ, പി.പി. സുഭാഷ്, അൽഫിയ സലാം, സി.എം. കൃഷ്ണൻ, സാജൻ ജോസഫ്, കൂവേരിക്കാരൻ ബാലകൃഷ്ണൻ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അനിൽചന്ദ്രൻ, രാജേഷ് മാത്യു പുതുപ്പറമ്പിൽ, ജോജി പുളിച്ചമാക്കൽ, പി.ടി. മാത്യു, സിസ്റ്റർ സിനി ജോസഫ്, പി.എം. മഹേഷ്, ടി.ജെ. ആഗസ്തി, ടി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ എം. സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
