മടമ്പം: വേനലിന്റെ തുടക്കത്തിൽ തന്നെ കനത്ത ചൂട അനുഭവപ്പെട്ടു തുടങ്ങിയത് ക്ഷീരകർഷകരെ ദുരിതത്തിലാക്കുന്നു. കന്നുകാലികളിൽ പാലുത്പാദനം കുറഞ്ഞതിനൊപ്പം അകിടുവീക്കമുൾപ്പടെയുള്ള അസുഖങ്ങളും കൂടി. ഇതോടൊപ്പം കാലിത്തീറ്റയുൾപ്പടെയുള്ളവയുടെ വിലക്കയറ്റവും വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നതെന്ന് കർഷകർ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം കാരണം ഫെബ്രുവരി മുതലേ ചൂട് കൂടി വരികയാണ്. പശുക്കളുടെ ശരീര ഊഷ്മാവ് കൂടുകയും ദഹനപ്രക്രിയയെ സാരമായി ബാധിക്കുകയും ചെയ്യുന്നതാണ് പാലുത്പാദനം കുറയാൻ കാരണം. ഒരു പശുവിൽ നിന്ന് ഒന്നുമുതൽ നാലു ലിറ്റർ വരെ പാലുത്പാദനം കുറയുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്. പ്രതിദിനം 80 മുതൽ 100 ലിറ്റർ വരെ വെള്ളം പശുകൾക്ക് ആവശ്യമാണ്.
പകലിന്റെ ദൈർഘ്യം, തണുപ്പ്, കാറ്റിന്റെ വേഗം തുടങ്ങിയവയും പാലുത്പാദനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. പശുക്കളുടെ ശരീരത്തിലെ ഊഷ്മാവ് കുറയ്ക്കാൻ പശുക്കളെ ദിവസവും രണ്ടു നേരമെങ്കിലും കുളിപ്പിക്കാനാണ് മൃഗഡോക്ടർമാർ ഉൾപ്പടെയുള്ളവർ നിർദേശിക്കുന്നത്. എന്നാൽ കുടിവെള്ള ക്ഷാമമുള്ള മേഖലയിൽ പശുക്കൾക്ക് ആവശ്യത്തിന് വെള്ളം നൽകാൻ തന്നെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്.
തണൽ ഇല്ലാത്ത സ്ഥലങ്ങളിൽ പശുക്കളെ കെട്ടിയിടുന്നതും ഉച്ചസമയത്ത് ആഹാരം നൽകുന്നതും ഒഴിവാക്കണമെന്ന് മൃഗപരിപാലന രംഗത്തെ വിദഗ്ധർ പറയുന്നു. കാലിത്തീറ്റയുടെ വിലക്കയറ്റവും കർഷകർക്ക് ഇരുട്ടടിയാകുന്നുണ്ട്.
ഒരു മാസത്തിനിടെ സ്വകാര്യകമ്പ നികളുടെ കാലിത്തീറ്റയ്ക്ക് 50 കിലോയുടെ ചാക്കിന് 25 രൂപ വർധിച്ചു. നിലവിൽ സബ്സിഡി കഴിച്ച് 1700 രൂപയോളമാണ് ഒരു ചാക്കിന് കർഷകർ നൽകേണ്ടി വരുന്നത്. അധികൃതർ ക്ഷീരകർഷകരുടെ പ്രയാസങ്ങളെക്കുറിച്ച് പഠനം നടത്തി ആവശ്യമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറായില്ലെങ്കിൽ പാലിനും പാൽ ഉത്പന്നങ്ങൾക്കും കൂടുതലായും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും.
