കോട്ടയം: പി.സി. ജോര്‍ജും മകന് ഷോണ്‍ ജോര്‍ജും ബിജെപി പാളയത്തിൽ എത്തിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വരുംദിവസങ്ങളിള്‍ ചൂടേറും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നയിക്കുന്ന ജാഥ ജില്ലയിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി സ്ഥാനാര്‍ഥി സംബന്ധിച്ചു ധാരണയുമായേക്കും.
പി.സി. ജോര്‍ജിന്റെ പേരിനൊപ്പം മകന് ഷോണ്‍ ജോര്‍ജും സജീവ പരിഗണനയിലാണ്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഷോണ്‍ ജോര്‍ജിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. യുവജനപ്രാതിനിധ്യം പരിഗണിച്ചാല്‍ ഷോണ്‍ ജോര്‍ജ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായേക്കും. ബിജെപിയില്‍ ഒരു വിഭാഗം ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.
ഷോണ്‍ ജോര്‍ജ് ബിജെപി അംഗമായതോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ആദ്യമായി ബിജെപിക്ക് പ്രാതിനിധ്യം ലഭിച്ചു. ഷോണ്‍ ജോര്‍ജിലൂടെയാണ് ബിജെപിയ്ക്ക് ജില്ലാ പഞ്ചായത്തിലാദ്യമായി പ്രാതിനിധ്യം ലഭിച്ചത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഡിവിഷനില്‍നിന്നാണ് ഷോണ്‍ ജോര്‍ജ് ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചായത്ത് തലത്തിലും ബിജെപിയുടെ അംഗബലം വര്‍ധിച്ചു. നിലവില്‍ കേരള ജനപക്ഷത്തിനു ജില്ലയില്‍ ഏഴു പഞ്ചായത്ത് അംഗങ്ങളാണുള്ളത്. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ നാലും തിടനാട്ടില്‍ രണ്ടും മുണ്ടക്കയത്ത് ഒരു അംഗവുമാണുള്ളത്. സഹകരണ മേഖലയിലും ബിജെപിക്കു പ്രാതിനിധ്യമായി.
മീനച്ചില്‍ ഈസ്റ്റ് ബാങ്കിലും തിടനാട് സഹകരണബാങ്കിലും ബിജെപിക്ക് അംഗമായി. സംസ്ഥാനത്തെ പ്രമുഖ സഹകരണ അര്‍ബന്‍ ബാങ്കായ മീനച്ചില്‍ ഈസ്റ്റ് ബാങ്ക് വര്‍ഷങ്ങളായി പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതയാണു ഭരിക്കുന്നത്.പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ നിയോജക മണ്ഡലങ്ങളിലാണ് ജനപക്ഷത്തിനു ശക്തമായ അടിത്തറയുള്ളത്.
ഇതു മണ്ഡലങ്ങളിലെ ബിജെപിയുടെ ശക്തി വർധിപ്പിക്കും. ഇവിടങ്ങളിലെ നേതാക്കള്‍ക്കു സംസ്ഥാന-ജില്ലാ തലത്തിലും നിയോജക മണ്ഡലത്തിലും ഭാരവാഹിത്വം ഉറപ്പാക്കാന്‍ ജോര്‍ജ്-ബിജെപി ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.
സംസ്ഥാന തലത്തില്‍ ബിജെപി-ജനപക്ഷം ലയന സമ്മേളനത്തിനു ശേഷമായിരിക്കും ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകുക. ജനപക്ഷം ലയനത്തിലൂടെ ജില്ലയില്‍ പാർട്ടിയുടെ ശക്തി വര്‍ധിച്ചിരിക്കുകയാണെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടായതായും വരും കാലങ്ങളിൽ ജില്ലയിലെ മുന്നേറ്റത്തിനു വഴിതെളിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ പറഞ്ഞു.