കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പഴയിടം കോസ്വേയിൽ അടിഞ്ഞുകൂടിയത് ടണ്‍കണക്കിന് മാലിന്യം.
ഉപയോഗം കഴിഞ്ഞ് പുഴയിലേക്ക് വലിച്ചെറിഞ്ഞ ചെറുതും വലുതുമായ പ്ലാസ്റ്റിക്ക് കുപ്പികളും കൂടുകളും അടങ്ങുന്ന പാഴ് വസ്തുക്കളാണ് അടിഞ്ഞുകൂടിയത്.
മാലിന്യങ്ങളുടെ ദുർഗന്ധം മൂലം പാലത്തിലൂടെ സഞ്ചരിക്കുന്ന കാൽനടയാത്രക്കാർ മൂക്കുംപൊത്തിയാണ് നടക്കുന്നത്.
കഴിഞ്ഞ പ്രളയത്തിൽ പഴയിടം പാലത്തിൽ നിന്ന് ടണ്‍കണക്കിന് മാലിന്യങ്ങളാണ് നീക്കം ചെയ്തത്.
മഴക്കാലമെത്തുന്നതോടെ ചിറ്റാർ പുഴയിൽ വീണു കിടക്കുന്ന മരങ്ങളും തടിക്കഷണങ്ങളും മാലിന്യങ്ങളുമാണ് ഒഴുകി പാലത്തിനടിയിൽ തങ്ങി നിൽക്കുന്നത്.
തോട്ടിലേക്കും പുഴയിലേക്കും മരങ്ങൾ ഒടിഞ്ഞ് വീഴുന്നത് യഥാസമയം എടുത്ത് നീക്കാത്തതാണ് കനത്തമഴയിൽ മാലിന്യങ്ങൾ ഒഴുകി പോകാതെ പാലത്തിൽ തങ്ങിക്കിടക്കാൻ കാരണമാകുന്നത്. പാലത്തിൽ തങ്ങി നിൽക്കുന്ന മാലിന്യങ്ങൾ
നാട്ടുകാരാണ് നീക്കം ചെയ്തിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു.
തുടർന്നാണ് വീണ്ടും ടണ്‍കണക്കിന് മാലിന്യങ്ങൾ കോസ് വേയിൽ അടിഞ്ഞുകൂടിയിരിക്കുന്നത്.
കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലം 20 ലക്ഷം രൂപ വിനിയോഗിച്ച് മാസങ്ങൾ മുന്‍പാണ് പുനർനിർമിച്ചത്.
കോസ് വേയുടെ ഉപരിതലത്തിൽ കോണ്‍ക്രീറ്റിംഗ് നടത്തിയും പാലത്തിൽ എടുത്തു മാറ്റാവുന്ന കൈവരികൾ സ്ഥാപിച്ചുമാണ് പാലം പുനർനിർമിച്ചത്.
ചിറക്കടവ്, മണിമല, എരുമേലി എന്നീ മൂന്നു പഞ്ചായത്തുകളുടെ അതിർത്തിയിൽ മണിമലയാറിന്റെ കുറുകെ തീരത്തിന് സമാന്തരമായി 1967ൽ നിർമിച്ചതാണ് പഴയിടം കോസ്വേ. ഇരു കരയിലുമുള്ള റോഡിനെക്കാൾ വളരെ താഴ്ന്നാണ് കോസ്വേ നിലനിൽക്കുന്നത്.
അതിനാൽ മണിമലയാർ കവിഞ്ഞൊഴുകുന്നതോടെ കോസ്വേ പെട്ടെന്നുതന്നെ വെള്ളത്തിലാകും. പാലം ഉയർത്തി പുനർനിർമിക്കണം എന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.