കോലഞ്ചേരി: കുറിഞ്ഞിയിലും സമീപ പ്രദേശങ്ങളിലും മയിലുകൾ കൂട്ടമായി എത്തുന്നു.
മുന്നറിയിപ്പില്ലാതെ വീടുകളിൽ അതിഥിയായി എത്തിയ മയിലുകളെ കാണാൻ കുട്ടികളും മുതിർന്നവരും ആവേശത്തിലാണ്.
എറമ്പിൽ സജി, വെലിയത്തുകുഴിയിൽ സുമേഷ് ജേക്കബ് എന്നിവരുടെ പുരയിടങ്ങളിലാണ് ജോഡിയായി ഇവ എത്തിയത്.
മയിലുകൾ കാഴ്ച്ചയിൽ ഭംഗി തരുന്നതാണെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ ഇവ എത്തുന്നത് ദുരന്തമുന്നറിയിപ്പാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകർ ചൂണ്ടിക്കാട്ടുന്നു.
കാടുകളിൽ തീവ്രമഴക്കാലം കഴിഞ്ഞുള്ള സമയങ്ങളിലാണ് ഇവ കാടുവിട്ട് ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നത്.
ആൺ-പെൺ ജോഡിയായുള്ള ഇവയുടെ കൂട്ടത്തോടെയുള്ള വരവിൽ ശ്രദ്ധപുലർത്തണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കടുത്ത ചൂടിന്റെ സൂചനയാണ് ഇവയുടെ വരവ് സൂചിപ്പിക്കുന്നത്.
കൂട്ടമായി എത്തി ജനവാസ കേന്ദ്രങ്ങളിലെ പൊന്തക്കാടുകളുള്ള സ്ഥലങ്ങളിലും റബർ തോട്ടങ്ങളിലും തമ്പടിച്ച ശേഷം തിരികെ കാട്ടിലേക്ക് പോകാത്ത സ്ഥിതിയുമുണ്ട്.
ഇത് പിന്നീട് കർഷകർക്കും വീട്ടുകാർക്കും തലവേദന സൃഷ്ടിക്കാറുണ്ട്. 1933ൽ ഇന്ത്യയുടെ പക്ഷി മനുഷ്യനായ സലിം അലി നടത്തിയ സർവേയിൽ തിരുവിതാംകൂർ-കൊച്ചി പ്രദേശങ്ങളിൽ ഒരു മയിലിനെ പോലും കണ്ടെത്തിയതായി വിവരമില്ലന്നാണ് ചരിത്ര രേഖകളിൽനിന്നു വ്യക്തമാകുന്നത്.
കേരളത്തിലെ വരൾച്ച പ്രദേശമായ പാലക്കാട് ജില്ലയിലും സമീപ ജില്ലയായ തൃശൂരും കണ്ടുവന്ന മയിലുകൾ ഇന്ന് കേരളത്തിലങ്ങോളമുള്ള ജനവാസ മേഖലയിൽ കാണാം.
കാലാവസ്ഥയിലുണ്ടായ മാറ്റം, ചൂട് കൂടുന്നതെല്ലാം ഇവയുടെ വരവിന് വഴിവയ്ക്കുന്നു.
നമ്മുടെ ദേശീയ പക്ഷിയെന്ന നിലയിൽ 1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ഷെഡ്യൂൾ ഒന്നിൽപ്പെട്ട പക്ഷിയായതിനാൽ ഇവയെ ഉപദ്രവിക്കുന്നത് ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റമാണ്.