പ്രളയത്തില്‍ ജനം ബുദ്ധിമുട്ടുമ്പോള്‍ ഫോട്ടോഷൂട്ട് ! വിമര്‍ശനങ്ങള്‍ ഏറിയപ്പോള്‍ സഹായിക്കാനാണെന്ന് വിശദീകരണം…

ബിഹാറിലെ പ്രളയബാധിത പ്രദേശത്ത് നടത്തിയ ഫോട്ടോഷൂട്ടിന് വിമര്‍ശനമേറുന്നു. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി വിദ്യാര്‍ഥിനിയായ അതിഥി സിങിനെ മോഡലാക്കിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. പാറ്റ്‌നയില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന ഒരു റോഡിലായിരുന്നു ഷൂട്ട്.

ഫോട്ടോഷൂട്ട് വൈറലായതോടെ ഫോട്ടോഷൂട്ടിന് വിമര്‍ശിച്ചു കൊണ്ട് ധാരാളം ആളുകള്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പാറ്റ്‌നയിലെ ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുകയും അതുവഴി കൂടുതല്‍ സഹായം നേടിയെടുക്കുകയും ആണ് ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സമൂഹമാധ്യമത്തില്‍ ചിത്രം പങ്കുവച്ചവര്‍ കുറിച്ചിരിക്കുന്നത്.


എന്നാല്‍ ഈ ന്യായീകരണങ്ങളിലൊന്നും ജനങ്ങള്‍ സംതൃപ്തരല്ല. ആളുകള്‍ ദുരിതം അനുഭവിക്കുന്നതിനിടയില്‍ ഇങ്ങനെ ചിരിച്ച്, ഉല്ലസിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നത് ശരിയല്ല. ശ്രദ്ധ നേടാന്‍ ഫോട്ടോഷൂട്ട് നടത്തിയശേഷം പ്രളയത്തില്‍പ്പെട്ടവരെ സഹായിക്കാനാണ് എന്നു പറയുന്നതില്‍ അര്‍ഥമില്ല എന്നിങ്ങനെയാണ് വിമര്‍ശനം. മാധ്യമങ്ങളിലൂടെ ആളുകള്‍ ബിഹാറിലെ സാഹചര്യങ്ങള്‍ അറിയുന്നുണ്ടെന്നും, അതിനിടയില്‍ ഫോട്ടോഷൂട്ടിന്റെ ആവശ്യമില്ല എന്നും വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു. നാലു ദിവസം നീണ്ട പേമാരി മൂലം 80ലധികം ആളുകള്‍ മരിച്ചതായാണ് വിവരം.

Related posts