കണ്ണൂർ: എന്നെ കുറ്റക്കാരനാക്കാൻ രാഷ്ട്രീയപരമായ തിരക്കഥ മതിയാവില്ലെന്നും നിയമപരമായി നിലനിൽക്കുന്ന തെളിവുകൾ വേണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോടതികൾ പോലും തള്ളിയ കേസാണ് ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നത്. ഇത് വ്യക്തിപരമായ ആക്രമണമായി കരുതുന്നില്ല. പ്രസ്ഥാനത്തെ തകർക്കാനുള്ള കടന്നാക്രമണമാണ്. ഉണ്ടയില്ലാ വെടിപൊട്ടുന്നത് കേട്ട് ഞങ്ങൾ ഞെട്ടിപ്പൊയെന്ന് വലതുപക്ഷം കരുതേണ്ടെന്നും അദ്ദേഹം കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. എനിക്ക് ഇഡിയുടെ യാതൊരു കത്തും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎലിന് വഴിവിട്ട ഒരു ആനുകുല്യവും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ല. അങ്ങനെ നൽകിയെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ ഹാജരാക്കപ്പെട്ടിട്ടുമില്ല.
ഇഡി നിരത്തുന്ന ആരോപണത്തിന്റെ സ്വഭാവത്തിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. സിഎംആർഎലിന് യാതൊരു സേവനവും ലഭിക്കാതെ എക്സാലോജിക് പണം നൽകിയെന്നായിരുന്നു നേരത്തെ ഇഡി പറഞ്ഞിരുന്നത്. സിഎംആർഎലിന് വഴിവിട്ട സഹായങ്ങൾ നൽകിയതിന് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലിയെന്നാണ് പുതിയ ഭാഷ്യം. ഒരേ ഇടപാടിനെക്കുറിച്ച് ഒരേ അന്വേഷണ സംവിധാനം രണ്ടു വാദങ്ങൾ ഉയർത്തുന്നു. ഏതിലാണ് ഉറച്ചുനിൽക്കുന്നതെന്ന് അവർ തന്നെ വ്യക്തത വരുത്തണം.
പുതിയ ആരോപണങ്ങൾ ഇഡി തന്നെ പുറത്തുവിടുന്നു. അഴിമതി നിരോധനനിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുണമെന്ന ആവശ്യപ്പെട്ട് ഇഡി ഡിജപിക്ക് കത്ത് നൽകി. 25 പേജുള്ള റിപ്പോർട്ടാണ് കൈമാറിയതെന്നാണ് മാധ്യങ്ങളിൽ നിന്നറിഞ്ഞത്. സാധാണനിലയ്ക്ക് സംസ്ഥാന പൊലിസ് മേധാവിക്ക് ഇഡി കത്തയച്ചാൽ അപ്പോൾ തന്നെ പുറത്തുവരില്ല. ഇഡി തന്നെ അത്തരം കാര്യങ്ങൾ പുറത്തുകൊടുക്കുന്ന സ്ഥിതിയായി. എന്നെക്കുറിച്ച് അതിൽ പരാമർശമൊന്നുമില്ല. എനിക്കൊരു കത്തും ലഭിച്ചിട്ടില്ല.
സെക്രട്ടറി ആകും മുന്പ് തനിക്കുനേരെ കടന്നാക്രമണങ്ങൾ ഉണ്ടായി. സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ. തകർത്തുകളയാമെന്ന് ദുർമോഹം ആർക്കും വേണ്ട. 2016ൽ അധികാരത്തിൽ വന്നപ്പോൾ മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ ഉണ്ടായി. സംഘടിത ആക്രമണമാണ് ഉണ്ടായത്. കോവിഡ് കാലത്തെ എല്ലാവരും ഒന്നിച്ചുനിന്ന് നേരിട്ടപ്പോൾ മുൻകരുതൽ പോലും അട്ടിമറിക്കുന്ന ഇടപെടൽ ഉണ്ടായി.
2021ലെ തെരഞ്ഞെടുപ്പിന് മുന്പേ എൽഡിഎഫ് സർക്കാരിനെതിരേ യുഡിഎഫും ബിജെപിയും ഒന്നിച്ചാക്രമിക്കുന്ന രീതി ഉയർന്നു. എല്ലാ വലതുപക്ഷ ശക്തികളും എൽഡിഎഫിനെതിരെ അണിനിരന്നു. സംഘടിത ആക്രമണം ആരംഭിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷത്തുള്ള യുഡിഎഫും ആക്രമണത്തിൽ കടുത്ത മത്സരത്തിൽ ഏർപ്പെട്ടു.
2026ൽ യുഎഡിഎഫ് അധികാരത്തിലെത്തിയതോടെ ഒരു മാറ്റം ഇക്കാര്യങ്ങളിൽ വരുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആക്രമണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിപാടിപാടിയി മാറി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പങ്കാളിത്തം കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്ന നിലയിലേക്കെത്തി. ഇങ്ങനെയാണ് ഇഡിയുടേതെന്ന് പറയുന്ന ചില പേജുകളും ആരോപണങ്ങളും ഉയർന്നതെന്ന് പിണറായി പറഞ്ഞു.
