എട്ടാംക്ലാസ്സ് വിദ്യാര്‍ഥിനിയായ 12കാരിയുടെ ആത്മഹത്യ ! 26കാരനായ അധ്യാപകനെതിരേ പോക്‌സോ കേസ്; അധ്യാപകന്‍ മകളെ നിരന്തരം ശല്യം ചെയ്തിരുന്നതായി പിതാവ്…

കാസര്‍കോട് മേല്‍പ്പറമ്പില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ 12 വയസുകാരിയുടെ ആത്മഹത്യയില്‍ അധ്യാപകനെതിരേ പോക്‌സോ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.

പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകനായ ഉസ്മാനെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മരണത്തിനുശേഷം അധ്യാപകന്‍ ഒളിവിലാണ്.

ദേളിയില്‍ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയ്ക്ക് പിന്നില്‍ ഉസ്മാന്‍ എന്ന അധ്യാപകന്റെ മാനസിക പീഡനമാണെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. സമൂഹമാധ്യമത്തിലെ സ്വകാര്യ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ അറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് സൂചന.

കാസര്‍ഗോഡ്, അടൂര്‍ സ്വദേശി ഉസ്മാന്‍ പെണ്‍കുട്ടിയുമായി സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. ചാറ്റിംഗില്‍ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങള്‍ കടന്നുകൂടാറുണ്ടായിരുന്നു.

മകളുടെ മരണത്തിന് കാരണം അധ്യാപകന്റെ ഭീഷണിയാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. കുട്ടി ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണ്‍ സൈബര്‍ സംഘം പരിശോധിക്കുന്നുണ്ട്.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനത്തിന്റെ മറവിലാണ് 26 വയസുള്ള പ്രതി കുട്ടിയോടു ചാറ്റിംഗ് തുടങ്ങിയതെന്നും ഇയാള്‍ കുട്ടിയെ പഠിപ്പിക്കാത്ത അധ്യാപകനായിരുന്നെന്നും പിതാവ് പറയുന്നു.

വീഡിയോ കടപ്പാട്: BNC malayalam

Related posts

Leave a Comment