ചേർത്തല: പോലീസിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് കേരള പോലീസിനെ മോശമായി ചിത്രീകരിക്കുന്ന രീതി മാധ്യമരംഗത്തു നിലനിൽക്കുന്നുണ്ടെന്ന് പോലീസ് അസോസിയേൻ സംഘടിപ്പിച്ച മാധ്യമ സെമിനാർ. അസോസിയേഷൻ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ‘വർത്തമാനകാലത്തെ പോലീസും മാധ്യമ സമീപനവും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസ്ഥാന പ്രസിഡന്റ് ജി.പി. അഭിജിത്താണ് വിഷയം അവതരിപ്പിച്ചത്.
പോലീസിലെ ഒറ്റപ്പെട്ട വീഴ്ചകളും തെറ്റായ കാര്യങ്ങളും തിരുത്തപ്പെടേണ്ടതുതന്നെയാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച ക്രമസമാധാനം കാക്കുന്നതെന്ന് രാജ്യം അംഗീകരിക്കുമ്പോഴും തലോടലിനേക്കാളേറെ തല്ലാണ് കേരള പോലീസിനു ലഭിക്കുന്നതന്ന് വിഷയാവതരണത്തിൽ പറഞ്ഞു.
ചേർത്തല പോലീസ് സ്റ്റേഷനിൽ നടന്ന സെമിനാർ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അധികാരകേന്ദ്രങ്ങൾ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് അനാരോഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. വിമർശനങ്ങൾ ഉൾക്കൊണ്ടു മുന്നോട്ടുപോകാനാകണമെന്നും ഒരിടത്തും ശത്രുതാപരമായ സമീപനമല്ല സ്വീകരിക്കേണ്ടതെന്നും ജനങ്ങളോട് എത്രമാത്രം അടുത്തുനിൽക്കുന്നു എന്നതിലാണ് ഭരണസംവിധാനങ്ങളുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി. വിനു അധ്യക്ഷനായി. മാധ്യമ പ്രവർത്തകരായ ടോം കുര്യാക്കോസ്, എസ്. ശരത്, ചേർത്തല പ്രസ്ക്ലബ് സെക്രട്ടറി പി.പി. രാജേഷ്, ഡിവൈഎസ്പി ടി. അനിൽകുമാർ, ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ്, അസോസിയേഷൻ ഭാരവാഹികളായ ആന്റണി രതീഷ്, പി.കെ. അനിൽകുമാർ, പി.ആർ. രതീഷ് എന്നിവർ പ്രസംഗിച്ചു.
