പൂമരം കൊണ്ടു കപ്പലുണ്ടാക്കിയ ഫൈസല്‍ റാസി

സ്വന്തം ലേഖകന്‍
fizal1
പൂമരം കൊണ്ടു കപ്പലുണ്ടാക്കി മലയാളി മനസില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് എറണാകുളം മഹാരാജാസ് കോളജിലെ സംഗീത വിദ്യാര്‍ഥിയായിരുന്ന ഫൈസല്‍ റാസി എന്ന തൃശൂര്‍ക്കാരന്‍. “ഞാനും ഞാനുമെന്റാളും ആ നാല്‍പ്പതുപേരും’ എന്ന് ആരംഭിക്കുന്ന പൂമരം എന്ന സിനിമയിലെ ഗാനം ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ ഹിറ്റായി മാറിക്കഴിഞ്ഞു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്‍ എന്ന നിലയില്‍ പുറത്തുവന്ന ഈ ഗാനത്തിന് ഈണമിട്ടതും പാടിയതും ഫൈസല്‍ തന്നെയാണ്.  പൂമരത്തിന്റെ വരികള്‍ മലയാളികള്‍ ഏറ്റുപാടിയതോടെ പുതിയ ഗായകനെയും സംഗീതസംവിധായകനെയുമാണ് സിനിമാ ലോകത്തിന് ലഭിച്ചത്. പാട്ടു പുറത്തുവന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫേസ്ബുക്ക് യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു.

ഫൈസല്‍ സിനിമയിലേക്ക് എത്തുന്നത് യാദൃശ്ചികമായല്ല. സംഗീത സംവിധായകനാവണം എന്ന ആഗ്രഹത്തോടെയാണു തൃശൂരില്‍ നിന്നു ഫൈസല്‍ മഹാരാജാസ് കോളജില്‍ എത്തിയത്. സംഗീത പഠനത്തോടൊപ്പം കഫേ കവാലി എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡും ഫൈസല്‍ തുടങ്ങിയിരുന്നു. പാട്ടിലൂടെ മലയാളികളുടെ മനസിലേക്കു കടന്നുവന്ന ഫൈസലിന്റെ വിശേഷങ്ങളിലേക്ക്;

പൂമരത്തിലേക്കുള്ള വഴി

കോളജ് കാമ്പസ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന പൂമരം എന്ന ചിത്രത്തിന്റെ ഭാഗമായാണ് സംവിധായകന്‍ എബ്രിഡ് ഷൈന്‍ മഹരാജാസ് കോളജില്‍ എത്തിയത്. കോളജില്‍ നടത്തിയ ഒഡിഷനിടയിലാണ് നന്നായി പാടുകയും ഗിറ്റാര്‍ വായിക്കുകയും ചെയ്യുന്ന ഫൈസലിനെ കണ്ടെത്തിയത്.

ഓഡിഷന്‍ സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കോളജിലൂടെ നടന്നുപോവുകയായിരുന്നു ഫൈസല്‍. ഈ സമയത്താണ് ഓഡിഷന്‍ നടക്കുന്നതുകണ്ടത്. സിനിമയോട് താല്പര്യമുണ്ടായിരുന്നതിനാല്‍ അവിടെ നിന്നു. ഇതിനിടെ സംവിധായകന്‍ എബ്രിഡ് ഷൈന്‍ പാട്ടു പാടാന്‍ അറിയാവുന്നരോടു പാടാന്‍  ആവശ്യപ്പെട്ടു. പലരും പല പാട്ടുകളും പാടി. ഈ സമയം മഹാരാജാസ് കോളജിന്റേത് എന്ന പേരില്‍ അറിയപ്പെടുന്ന “ഞാനും ഞാനുമെന്റാളും’ എന്ന കവിത തന്റേതായ ഈണത്തില്‍ ഫൈസല്‍ പാടുകയായിരുന്നു. ഗിറ്റാര്‍ ഉപയോഗിച്ചു ഒരു ഡമ്മി എന്ന രീതിയിലാണ് പാട്ടുപാടിയത്.

ഈ പാട്ട് എനിക്കു തന്നുകൂടെ

പാട്ടു കേട്ട് ഇഷ്ടപ്പെട്ട എബ്രിഡ് ഷൈന്‍ ഫൈസലിനോടു ചോദിച്ചു “ഈ പാട്ട് എനിക്കു തന്നുകൂടെ’. എന്നാല്‍  പാട്ട് എഴുതിയത് ആരാണെന്ന് അറിയില്ലെന്നും പുതിയ ഈണമിട്ട് പാടുക മാത്രമാണ് ചെയ്തതെന്നും ഫൈസല്‍ പറഞ്ഞു. ഒരു ആല്‍ബം തയാറാക്കാനായാണു പാട്ട് പുതിയ ഈണത്തില്‍ ആക്കിയതെന്നും പറഞ്ഞപ്പോള്‍ എന്റെ ചിത്രത്തിനായി ഈ പാട്ടു തരുമോ എന്നായിരുന്നു ചോദ്യം. ഇത്രയും വലിയൊരു സംവിധായകന്‍ താന്‍ തയാറാക്കിയ ഈണത്തിലുള്ള പാട്ടു തരുമോ എന്നു ചോദിച്ചപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല, ഫൈസല്‍ പറഞ്ഞു.

ആദ്യ പാട്ട് ഹിറ്റായതിന്റെ ‘ഷോക്കില്‍”

ആദ്യ പാട്ടുതന്നെ വമ്പന്‍ ഹിറ്റായതിന്റെ ഷോക്കിലാണ് െൈഫസല്‍. ഗിറ്റാറുമായി കോളജ് കാമ്പസിലൂടെ വെറുതെ നടന്ന പയ്യനെ വിളിച്ച് പാട്ടു പാടിച്ച എബ്രിഡ് ഷൈനാണ് തന്നെ ഇന്ന് മലയാളികളറിയുന്ന ആളാക്കി മാറ്റിയതെന്നാണു ഫൈസല്‍ പറയുന്നത്. തന്നെ പൂര്‍ണമായി വിശ്വസിച്ച് ഈ പാട്ടു പാടിക്കുകയും സംഗീത സംവിധാനം ചെയ്യിക്കുകയും ചെയ്ത സംവിധായകനോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നും ഫൈസല്‍ പറയുന്നു.
പാട്ടു പുറത്തിറങ്ങിയ ശേഷം കോളജില്‍ എത്തിയപ്പോള്‍ എല്ലാവരും നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. അധ്യാപകരും സുഹൃത്തുക്കളുമെല്ലാം പാട്ട് നന്നായെന്നു പറഞ്ഞു. പാട്ടു പുറത്തിറങ്ങിയ ശേഷം നാട്ടില്‍ എത്തിയപ്പോള്‍ എല്ലാവരും അഭിനന്ദനവുമായി എത്തി. ചിത്രത്തില്‍ ഒരു പാട്ടുകൂടി ഫൈസല്‍ ചെയ്യുന്നുണ്ട്. അതിനുള്ള ഒരുക്കത്തിലാണിപ്പോള്‍.

പൂമരപ്പാട്ടില്‍ സുഹൃത്തുക്കളും
fizal2
“ഞാനും ഞാനുമെന്റാളും’ എന്ന പാട്ടിന്റെ കോറസ് പാടിയത് മഹാരാജാസിലെ വിദ്യാര്‍ഥികളും പിന്നണി ഗായകരും ചേര്‍ന്നാണ്. വൈശാഖ്, ഹൃത്വിക്, ജവഹര്‍ പങ്കജ്, അനൂജ്, പ്രതീഷ്, ഋഷികേശ്, അക്ഷയ്, കിഷന്‍, ടോജന്‍, അരുണ്‍ അശോക്, പി. എന്‍. നൗഫല്‍, ഷാന്‍ രൂപ്, പി.എസ് സച്ചിന്‍, കൃഷ്ണദാസ്, ശിഖാ പ്രഭാകരന്‍, പി.ഐ. ഇസ്മത്ത് എന്നിവര്‍ ചേര്‍ന്നാണു പാട്ടിന്റെ കോറസ് പാടിയിരിക്കുന്നത്.

ട്രോളന്മാര്‍ പൂമരത്തിനു ചുവട്ടില്‍

റിലീസ് ആയതുമുതല്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ് പാട്ടിനെ. പാട്ടില്‍ പറയുന്ന നാല്‍പ്പതുപേരെക്കുറിച്ചും കപ്പലില്‍ എത്തിപ്പെട്ട കുപ്പായക്കരിയെക്കുറിച്ചുമെല്ലാം ചര്‍ച്ചകളായി. എത്ര പേരാണ് കപ്പലിലുള്ളതെന്നും ചര്‍ച്ചകള്‍ തുടങ്ങി. അങ്ങനെ ഒരു സിനിമയ്ക്കുപോലും കിട്ടാത്ത അത്ര ട്രോളുകളായി ഒരു പാട്ടിനുമാത്രം.

താന്‍ സംഗീതം ചെയ്ത പാട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരിക്കുന്നതിന്റെ സന്തോഷത്തിലാണ് ഫൈസല്‍. ട്രോളുകള്‍ കാണുമ്പോള്‍ സന്തോഷമുണ്ട്. കാണുന്ന നല്ല ട്രോളുകളെല്ലാം ഷെയര്‍ ചെയ്യാറുണ്ട്. ആദ്യമായാണ് ഒരു പാട്ടിന് ഇത്രത്തോളം ട്രോളുകള്‍ ഇറങ്ങുന്നതെന്നു കരുതുന്നു. പ്രേക്ഷകരുടെ അടുത്തേക്ക് പാട്ടിനെ എത്തിക്കാന്‍ ട്രോളുകള്‍ ഏറെ സഹായിച്ചു. പാട്ടിനെക്കുറിച്ച് എല്ലാവരും നല്ലതു പറയുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്നു. പാട്ടിനെക്കുറിച്ചു പറയുന്നതിനായി ഏറെപ്പേര്‍ വിളിക്കാറുണ്ടെന്നും ഫൈസല്‍ പറയുന്നു.

അഭിനയത്തിലും ഒരു കൈ

പൂമരപ്പാട്ടില്‍ അഭിനയിക്കുക കൂടി ചെയ്തിട്ടുണ്ട് ഫൈസല്‍. പാട്ടിന്റെ ദൃശ്യങ്ങള്‍ എടുത്തപ്പോള്‍ അഭിനേതാക്കളോടൊപ്പം ഇരിക്കാന്‍ സംവിധായകന്‍ പറയുകയായിരുന്നു. പാട്ടിന്റെ ദൃശ്യങ്ങള്‍ കണ്ട് പലരും പാട്ടു പാടിയിരിക്കുന്നത് കാളിദാസാണോ എന്ന സംശയം പറഞ്ഞു. അത്ര കൃത്യതയോടെയായിരുന്നു കാളിദാസ് ആ പാട്ടിനുവേണ്ടി അഭിനയിച്ചതെന്നും ഫൈസല്‍ പറയുന്നു. കഫേ ഖവാലിയുടെ ആല്‍ബത്തിലും പാടി അഭിനയിച്ചിട്ടുണ്ടെങ്കിലും അറിയാവുന്ന പണിക്കു പോകുന്നതല്ലേ നല്ലതെന്ന് ഫൈസല്‍ ചോദിക്കുന്നു. വിവിധ കോളജുകളില്‍ നിന്നായി ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് പൂമരത്തില്‍ അഭിനയിക്കുന്നത്.

ചെറുവള്ളൂരില്‍ നിന്നു മഹാരാജസിലേക്ക്

തൃശൂര്‍ ജില്ലയിലെ ചെറുവള്ളൂര്‍ എന്ന ഗ്രാമവാസിയാണ് ഫൈസല്‍. ചെറുപ്പം മുതല്‍ സംഗീതം ഇഷ്ടമായിരുന്ന ഫൈസലിന് ഒരു വലിയ സംഗീത സംവിധായകനും പാട്ടുകാരനും ആകണമെന്നായിരുന്നു ആഗ്രഹം. അതിനാലാണ് മഹാരാജാസ് കോളജില്‍ ബിഎ മ്യൂസിക് വിദ്യാര്‍ഥിയായി എത്തിയതും.

പഠനം കഴിഞ്ഞു പാട്ട് എന്നു പറഞ്ഞു നടന്നപ്പോള്‍ പലരും കളിയാക്കിയിരുന്നു. ഈ നല്ല പ്രായത്തില്‍ സിനിമ എന്നു പറഞ്ഞു നടക്കാതെ ജോലിക്കു പോകണമെന്ന് ഉപദേശിച്ചിരുന്നു. എന്നാല്‍ അപ്പോഴും പൂര്‍ണ പിന്തുണ നല്‍കിയത് ബാപ്പ അലിയും ഉമ്മ ഷാഹിദയുമായിരുന്നെന്നു ഫൈസല്‍ പറയുന്നു. താന്‍ എന്നെങ്കിലും ഒരു നല്ല പാട്ടുകാരന്‍ ആകുമെന്നു വിശ്വസിച്ച് പൂര്‍ണ പിന്തുണ നല്‍കി അനിയത്തി ആമിനയും ഉണ്ടായിരുന്നു. പലരും ഉമ്മയോട് അവനോട് ജോലിക്കു പോകാന്‍ പറ എന്നു പറയുമ്പോള്‍ അവന്റെ ആഗ്രഹം പോലെ അവന്‍ എന്നെങ്കിലും ആകുമെന്നായിരുന്നു ഉമ്മ പറഞ്ഞിരുന്നതെന്ന് ഫൈസല്‍ ഓര്‍ക്കുന്നു.

കഫേ ഖവാലി

കഫേ ഖവാലി എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡ് ഫൈസലിന്റേതായുണ്ട്. എ.ആര്‍. റഹ്മാനോടുള്ള ആദരമെന്ന നിലയില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ കോര്‍ത്തിണക്കി ഒരു ആല്‍ബം ജനുവരി നാലിന് കഫേ ഖവാലി റിലീസ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു ഈ ആല്‍ബം.  ആല്‍ബത്തിന്റെ കോപ്പി എ.ആര്‍. റഹ്മാന് അയച്ചുകൊടുത്തിരുന്നു. പാട്ടുകള്‍ നന്നായിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ കത്ത് ലഭിച്ചത് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണെന്നു ഫൈസല്‍ പറയുന്നു. മഹാരാജാസിലെ സുഹൃത്തുക്കള്‍ തന്നെയായിരുന്നു ബാന്‍ഡിനു പിന്നിലും.

യുട്യൂബിലും ഫേസ്ബുക്കിലും ട്രെന്‍ഡിംഗ്

യുട്യൂബിലും ഫേസ്ബുക്കിലും ട്രെന്‍ഡിംഗ് ലിസ്റ്റിലാണ് “ഞാനും ഞാനുമെന്റാളും’ എന്ന പാട്ട്. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചു മില്യണിലധികം ആളുകളാണ് പാട്ട് യു’ട്യൂബില്‍ കണ്ടത്. കാളിദാസ് ജയറാം നായകനായി എത്തുന്ന കാമ്പസ് ചിത്രമാണ് പൂമരം. ആക്ഷന്‍ ഹീറോ ബിജുവിനുശേഷം എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍ എന്നിവരും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. 2017 ലാണ് ചിത്രം റിലീസ് ചെയ്യുക.

Related posts