താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ ! ആലോചിക്കുന്നത് 50 ശതമാനം നിര്‍മാണ ചിലവ് കുറയ്ക്കാന്‍…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമ വ്യവസായം.

ഈ പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചലച്ചിത്ര നിര്‍മാതാക്കള്‍ ഇപ്പോള്‍.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കൊച്ചിയില്‍ വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്.

അതേസമയം ഇന്‍ഡോര്‍ ഷൂട്ടിംഗിന് നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി നല്‍യെങ്കിലും ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

ഔട്ട്‌ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിക്കുന്നത് വരെ കാത്തിരിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ജൂണ്‍ എട്ടിന് ശേഷം ഇതിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവര്‍ത്തകര്‍.

ലോക്ക്ഡൗണ്‍ കാരണം നിലവില്‍ ഇരുപതിലധികം ചിത്രങ്ങളുടെ ചിത്രീകരണമാണ് പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്.

അതുകൊണ്ട് തന്നെ 50 ശതമാനം നിര്‍മ്മാണ ചെലവ് കുറച്ചുകൊണ്ട് പുതിയസിനിമകള്‍ നിര്‍മ്മിക്കാനാണ് നിര്‍മ്മാതാക്കളുടെ സംഘടന ആലോചിക്കുന്നത്.

അഭിനേതാക്കളുടേതും സാങ്കേതികപ്രവര്‍ത്തകരുടേതുമടക്കം പ്രതിഫലം കുറക്കാനും നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.

ഇതേ സമയം തന്നെ സിനിമകളുടെ ഓണ്‍ലൈന്‍ റിലീസിംഗിനോടു മുഖം തിരിക്കുന്ന സമീപനമാണ് ഒട്ടുമിക്ക നിര്‍മാതാക്കളും സ്വീകരിക്കുന്നത്.

സിനിമകളുടെ തീയേറ്റര്‍ റിലീസ് അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ ഒടിടി റിലീസ് സംബന്ധിച്ച അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് മലയാളത്തില്‍ തടസ്സപ്പെട്ടു കിടക്കുന്ന ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്ക് അസോസിയേഷന്‍ കത്ത് അയച്ചിരുന്നു.

ഇവരില്‍ ഓണ്‍ലൈന്‍ റിലീസിന് താത്പര്യമുള്ളവര്‍ മേയ് 30-നകം വിവരം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഭൂരിപക്ഷം നിര്‍മ്മാതാക്കളും തീയേറ്റര്‍ റിലീസാണ് ആഗ്രഹിക്കുന്നതെന്നാണ് അസോസിയേഷനെ അറിയിച്ചത്.

Related posts

Leave a Comment