പലരും മക്കള്‍ക്ക് സീറ്റിനായി വാശിപിടിച്ചു ! മുതിര്‍ന്ന നേതാക്കളെ കണക്കിന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; പി ചിദംബരത്തെ വിമര്‍ശിച്ചത് പേരെടുത്ത് പറഞ്ഞ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്കു ശേഷം ചില തലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശം. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ സ്വന്തം മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റിനായി വാശിപിടിച്ചുവെന്ന് രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ കുറ്റപ്പെടുത്തി. പ്രാദേശിക നേതാക്കളെ വളര്‍ത്തിക്കൊണ്ടു വരാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് രാഹുല്‍ ഇടപെട്ട് ഇക്കാര്യം തുറന്നുപറഞ്ഞത്.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടേത് ദയനീയ പരാജയമായിരുന്നെന്ന് പറഞ്ഞ രാഹുല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും മക്കള്‍ക്ക് സീറ്റ് വേണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തുവെന്ന് വ്യക്തമാക്കി.ഈ നേതാക്കളുടെ ആവശ്യം അംഗീകരിക്കുന്നതിന് എതിരായിരുന്നു താനെന്നും രാഹുല്‍ വ്യക്തമാക്കി.

മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും അദ്ദേഹം പേരെടുത്തു വിമര്‍ശിച്ചു. ശിവഗംഗയില്‍ മകന്‍ കാര്‍ത്തി ചിദംബരമാണ് മത്സരിച്ചത്. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരേ താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും സജീവപ്രചാരണ വിഷയമാക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറായില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കുന്നതായി രാഹുല്‍ ആവര്‍ത്തിച്ചുവെങ്കിലും സ്വീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രവര്‍ത്തക സമിതി.

Related posts