മുംബൈ: ഐപിഎൽ 2026 സീസണിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ ഡ്രസിംഗ് റൂമിലിരുന്ന് വേപ്പിംഗ് (ഇലക്ട്രോണിക് സിഗരറ്റ്) നടത്തിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് വിവാദത്തിൽ. പഞ്ചാബ് ഉയർത്തിയ 223 റൺസ് പിന്തുടരുന്നതിനിടെ, 16-ാം ഓവറിലാണ് ടീം അംഗങ്ങളായ യശസ്വി ജയ്സ്വാൾ, കുൽദീപ് സെൻ എന്നിവർക്കൊപ്പം ഇരുന്നുകൊണ്ട് പരാഗ് വേപ്പിംഗ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
ബിസിസിഐയുടെ പെരുമാറ്റച്ചട്ടങ്ങൾ പ്രകാരം സ്റ്റേഡിയത്തിനുള്ളിലോ ഡ്രസിംഗ് റൂമിലോ പുകയില ഉത്പന്നങ്ങളോ ഇലക്ട്രോണിക് സിഗരറ്റുകളോ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, 2019-ലെ ‘പ്രൊഹിബിഷൻ ഓഫ് ഇലക്ട്രോണിക് സിഗരറ്റ്സ് ആക്ട്’ പ്രകാരം ഇന്ത്യയിൽ ഇ-സിഗരറ്റുകളുടെ ഉപയോഗവും കൈവശം വെക്കുന്നതും നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിൽ പരാഗിനെതിരെ കടുത്ത അച്ചടക്ക നടപടികൾക്കും നിയമനടപടികൾക്കും സാധ്യതയുണ്ട്.
സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറിയതിനെത്തുടർന്നാണ് ഈ സീസണിൽ പരാഗ് രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. എന്നാൽ ബാറ്റിംഗിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന താരം, ഈ മത്സരത്തിന് മുൻപ് ഏഴ് ഇന്നിംഗ്സുകളിൽ നിന്നായി വെറും 81 റൺസ് മാത്രമാണ് നേടിയിരുന്നത്. ഈ മോശം ഫോമിനിടയിൽ പുറത്തുവന്ന പുതിയ വിവാദം താരത്തിന് വലിയ തിരിച്ചടിയാണ്.
നേരത്തെ, ഡഗ് ഔട്ടിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭീന്ദറിന് ബിസിസിഐ ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെ ക്യാപ്റ്റൻ തന്നെ അച്ചടക്ക ലംഘനം നടത്തിയത് ബിസിസിഐയുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റ് ഗൗരവമായാണ് കാണുന്നത്.
വിവാദങ്ങൾക്കിടയിലും പഞ്ചാബ് കിംഗ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ് വിജയം സ്വന്തമാക്കിയിരുന്നു. സംഭവത്തിൽ പരാഗിനോട് ബിസിസിഐ വിശദീകരണം തേടിയേക്കും.
