യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐയുടെ സാമ്രാജ്യം ഭരിക്കുന്നത് മധ്യവയസ്‌കന്‍ ! ‘എട്ടപ്പാന്‍’ എന്നറിയപ്പെടുന്ന ഇയാള്‍ ഇവിടെ 15 വര്‍ഷമായി ചുറ്റിത്തിരിയുന്നത് ഗവേഷക വിദ്യാര്‍ഥിയെന്ന ലേബലില്‍…

എസ്എഫ്‌ഐയുടെ ഏകാധിപത്യത്തിന്റെ നേര്‍ക്കാഴ്ചയായ യൂണിവേഴ്‌സിറ്റി കോളജില്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇതിനു ചുക്കാന്‍ പിടിക്കുന്നതാവട്ടെ ഗവേഷക വിദ്യാര്‍ഥിയെന്ന ലേബലില്‍ കഴിഞ്ഞ 15 വര്‍ഷമായി ക്യാമ്പസില്‍ ചുറ്റിത്തിരിയുന്ന മധ്യവയസ്‌കനും. സിപിഎം ജില്ലാനേതൃത്വം ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന എട്ടപ്പാന്‍ എന്നറിയപ്പെടുന്ന ഇയാളാണ് പ്രശ്നങ്ങളുടെയെല്ലാം പ്രധാന കണ്ണിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

പാളയത്തു പൊലീസുകാരെ ആക്രമിച്ച സംഭവത്തിലും ഏറ്റവുമൊടുവില്‍ അഖിലെന്ന വിദ്യാര്‍ത്ഥിക്കു കുത്തേറ്റ സംഭവത്തിലും മുഖ്യസൂത്രധാരന്‍ ഇയാളാണ്. അഖില്‍ വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുന്ന നാലാംപ്രതി അമര്‍ അബി ഇപ്പോഴും എട്ടപ്പാന്റെ സംരക്ഷണത്തിലാണെന്നു സൂചനയുണ്ട്. ഒന്നര പതിറ്റാണ്ടായി കാമ്പസില്‍ വിലസുന്ന ഇയാളെ തേടിയിറങ്ങിയിരിക്കയാണ് പൊലീസിപ്പോള്‍. ഗവേഷണത്തിന് കോളേജ് ലൈബ്രറി ഉപയോഗിക്കാന്‍ എന്ന മട്ടില്‍ കാമ്പസില്‍ കയറിക്കൂടിയാണ് ഇയാള്‍ എല്ലാം ആസൂത്രണം ചെയ്യുന്നത്.

എസ്എഫ്‌ഐയില്‍ കയറിക്കൂടിയ സാമൂഹികവിരുദ്ധ ശക്തികളാണ് എല്ലാത്തിനും പിന്നിലെന്നു പരിതപിക്കുന്ന സിപിഎം നേതൃത്വം എട്ടപ്പാന്റെ ചെയ്തികള്‍ക്കു നേരെ കണ്ണടയ്ക്കുന്നു. ഇവിടെ നടക്കുന്ന എല്ലാത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഇയാളാണ്. സിപിഎമ്മിലെ മുന്‍ ജനപ്രതിനിധി കൂടിയായ ഇയാളുടെ നിര്‍ദ്ദേശ പ്രകാരമാണ് അഖിലിനെ കുത്തിയത് എന്നാണ് അറിയുന്നത്. ആദര്‍ശത്തിന്റെ പേരില്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കാനെത്തുന്നവരെ ഇയാള്‍ക്കു താത്പര്യമില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടിഗുണ്ടകളെ വളര്‍ത്തുകയാണു ലക്ഷ്യം.

എസ്എഫ്‌ഐ വഞ്ചിയൂര്‍ മുന്‍ ഏരിയാ സെക്രട്ടറി അമല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തല്ലിയൊതുക്കിയതും അഖില്‍ എന്ന വിദ്യാര്‍ത്ഥിക്കു കുത്തേറ്റതും എട്ടപ്പാന്റെ ആധിപത്യം പരസ്യമായി ചോദ്യം ചെയ്തതിന്റെ പേരിലാണ്. പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബത്തില്‍നിന്നു വന്ന അഖിലിനു പാര്‍ട്ടിയായിരുന്നു എല്ലാം. പാര്‍ട്ടി നയങ്ങള്‍ക്കു വിരുദ്ധമായ നടപടികള്‍ ചോദ്യംചെയ്തതോടെ അഖില്‍ എട്ടപ്പാന്റെ കണ്ണിലെ കരടായി. അഖില്‍ വധശ്രമക്കേസിലെ പ്രതികളായ ആര്‍. ശിവരഞ്ജിത്തും നസീമും അമര്‍ അബിയുമൊക്കെ ഇയാളുടെ ഏറാന്മൂളികളായിരുന്നു. തന്നെ വെല്ലുവിളിച്ച അഖിലിനെ ”തീര്‍ക്കാന്‍” എട്ടപ്പാന്‍ ഇവരെ ഉപയോഗിക്കുകയായിരുന്നെന്നാണു സൂചന.

യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ ആര്‍ക്കൊക്കെ ഏതൊക്കെ മുറി കൊടുക്കണമെന്നു തീരുമാനിക്കുന്നതും എട്ടപ്പാനാണ്. ഇയാള്‍ക്കു ”പടി” കൊടുക്കാത്തവര്‍ക്കു ഹോസ്റ്റലിന്റെ പടി ചവിട്ടാനാകില്ല. പണയം വയ്ക്കാനെന്ന പേരില്‍ വിദ്യാര്‍ത്ഥിനികളോടു സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങുന്നതും അവരെ ശാരീരികമായി ഉപദ്രവിക്കുന്നതും ഇയാളുടെ ലീലാവിലാസങ്ങളില്‍ ഉള്‍പ്പെടുന്നു. അതേസമയം എട്ടപ്പാനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് ഇയാളെ തിരയുന്നുണ്ട്. ഇയാള്‍ മുന്‍ എംഎല്‍എയുടെ സംരക്ഷണത്തിനാണെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇയാള്‍ ഒളിവില്‍പോയതായി കന്റോണ്‍മെന്റ് പൊലീസ് പറയുന്നു.

Related posts