റഷ്യ സ്പുട്‌നിക്-5 വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങി ! വാക്‌സിന്‍ നല്‍കുന്നത് മുന്‍ഗണനാടിസ്ഥാനത്തില്‍; റഷ്യന്‍ പൗരന്മാര്‍ക്ക് സൗജന്യം …

തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനായ സ്പുട്‌നിക് 5 വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കി റഷ്യ. ആദ്യമായി മോസ്‌കോയിലെ ജനങ്ങള്‍ക്കാണ് നല്‍കിത്തുടങ്ങിയത്. വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്നും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ലെന്നും റഷ്യ അവകാശപ്പെടുന്നു.

എന്നാല്‍ ഇപ്പോഴും വാക്‌സിന്‍ പരീക്ഷണം നടക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ആദ്യ രണ്ട് ഡോസുകള്‍ ലഭിക്കുന്നതിനായി ഈ ആഴ്ച അവസാനത്തോടെ ആയിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ എത്ര ഡോസ് വാക്‌സീന്‍ നിര്‍മിക്കാന്‍ കഴിയുമെന്നതില്‍ റഷ്യയ്ക്ക് ആശങ്കയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ രണ്ടു മില്യന്‍ ഡോസുകള്‍ നിര്‍മിക്കാനാകുമെന്ന പ്രതീക്ഷയാണു നിര്‍മാതാക്കള്‍ പങ്കുവയ്ക്കുന്നത്.

സ്‌കൂളുകളിലും ആരോഗ്യ-സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്ന 13 ദശലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് മോസ്‌കോ ഗവര്‍ണര്‍ സെര്‍ഗെയ് സോബിയാനിന്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ഈ പട്ടിക നീളുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സീന്‍ സ്വീകരിക്കേണ്ടവര്‍ക്കായി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സംവിധാനം മോസ്‌കോ ഒരുക്കിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ ഇഞ്ചക്ഷന്‍ ലഭിച്ചവര്‍, രണ്ടാഴ്ചയ്ക്കുള്ളില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരെ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍നിന്ന് ഒഴിവാക്കും.

ഓരോ വ്യക്തിക്കും രണ്ടു ഡോസ് വീതമാകും നല്‍കുക. ആദ്യ ഡോസ് എടുത്തു കഴിഞ്ഞ് 21 ദിവസത്തിനു ശേഷമായിരിക്കും രണ്ടാം ഡോസ് എടുക്കേണ്ടത്.

റഷ്യന്‍ പൗരന്മാര്‍ക്ക് വാക്‌സിന്‍ സൗജന്യമായി ലഭിക്കുമ്പോള്‍ രാജ്യാന്തര വിപണിയില്‍ രണ്ടു ഡോസ് വാക്‌സിന്‍ 10 ഡോളറില്‍ താഴെ വിലയ്ക്കു ലഭ്യമാകും.

ആദ്യ ഡോസ് 22,000 സന്നദ്ധ പ്രവര്‍ത്തകരാണു സ്വീകരിച്ചത്. രണ്ടു ഡോസും സ്വീകരിച്ചവര്‍ 19,000ലേറെ വരുമെന്നും റഷ്യ പറഞ്ഞു. 2-8 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വാക്‌സീന്‍ സൂക്ഷിക്കാനാകും.

മറ്റു ചില വാക്‌സിനുകള്‍ക്കു മൈനസ് ഡിഗ്രി സെല്‍ഷ്യസ് താപനില വേണമെന്നിരിക്കെ ഇത് അനുകൂല ഘടകമാണെന്നും റഷ്യ ചൂണ്ടിക്കാട്ടി. അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ജനങ്ങള്‍ക്ക് ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

Related posts

Leave a Comment