പരിയാരം: സ്കൂട്ടറിൽ നിന്ന് വീണ് ഇടത് കൈത്തണ്ടയിൽ പരിക്കുപറ്റിയ റഷ്യൻ യുവതിക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ പത്തിന് ഇടത് കൈത്തണ്ടയിൽ വേദനയും നീരും അധികമായതിനാൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത നതാലിയ എന്ന രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത അതേ ദിവസം തന്നെ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.
കൈത്തണ്ടയിൽ സംഭവിച്ച ഒടിവ് ഓപ്പൺ റിഡക്ഷൻ ഇന്റേർണൽ ഫിക്സെഷൻ സർജറി മുഖേന ഇംപ്ലാന്റുകൾ ഘട്ടിപ്പിക്കുകയാണ് ചെയ്തത്. രോഗിയെ 16ന് ഡിസ്ചാർജ് ചെയ്തു.കേരളത്തിൽ യോഗ ഗവേഷണത്തിന് റഷ്യയിൽ നിന്ന് വന്ന നതാലിയക്ക് കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിന്റെ മികവും സുതാര്യതയും അതിശയിപ്പിക്കുന്നതും കുറ്റമറ്റതാണെന്ന അഭിപ്രായമാണ് പറയാനുണ്ടായിരുന്നത്.
ചുരുങ്ങിയ ചെലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ ഈ വിഭാഗത്തിൽ പെടുന്ന ശാസ്ത്രക്രിയകൾക്ക് റഷ്യ ഉൾപ്പെടെയുള്ള പശ്ചാത്യരാജ്യങ്ങളിൽ വലിയ ചെലവ് വരുന്നതാണ്.വളരെ വേഗത്തിൽ കൃത്യസമയത്ത് ചികിത്സ നൽകിയതുകൊണ്ടു തന്നെ രോഗി വേഗത്തിൽ സുഖം പ്രാപിച്ചു വരുന്നതായി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അഭിനന്ദിച്ചു.
