നിശാന്ത് ഘോഷ്
കണ്ണൂർ: കോവിഡ് പടരുന്ന സാഹചര്യത്തിൽ സർക്കാർ ചികിത്സയ്ക്കും പരിചരണത്തിനും പ്രതിരോധനത്തിനും വേണ്ടി ഉപയോഗിക്കുന്ന മാസ്ക് ഉൾപ്പെടെയുള്ളവയുടെ വില ഏകീകരിച്ചെങ്കിലും പല കടകളും ഈടാക്കുന്നത് തോന്നിയ വില.
ത്രീ ലെയർ സർജിക്കൽ മാസ്ക് 3.90, എൻ-95 മാസ്ക് 22, എൻ.ആർ.ബി മാസ്ക്-80, ഓക്സിജൻ മാസ്ക് -54,ഫെയ്സ് ഷീൽഡ്-21,ഡിസ്പോസബിൾ ഏപ്രൺ-12. സർജിക്കൽ ഗൗൺ-65, സർജിക്കൽ ഗ്ലൗസ്-5.75, സ്റ്റെറൈൽഡ് ഗ്ലൗസ്-15, ഹാൻഡി സാനിറ്റൈസർ 500 മി.ല്ലി- 192, 200 മില്ലി-98, 100 മില്ലി-55, ഹ്യുമിഡി ഫയറുള്ള ഫ്ലോ മീറ്റർ, ഫിംഗർ ടിപ് പൾസ് ഓക്സിമീറ്റർ-1500 രൂപ എന്നിങ്ങനെയാണ് സർക്കാർ നിശ്ചയിച്ച നിരക്ക്.
ഇതിൽ പൾസ് ഓക്സി മീറ്റർ മാത്രമാണ് പേരിനെങ്കിലും സർക്കാർ നിരക്കിൽ വിൽക്കുന്നത്.
നേരത്തെ 600 മുതൽ 1250 രൂപവരെയുണ്ടായിരുന്ന പൾസ് ഓക്സി മീറ്ററിന്റെ വില കോവിഡിന്റെ പശ്ചാത്തലത്തിൽ കുത്തനെ ഉയരുകയും 1500 വരെ എത്തുകയും ചെയ്തിരുന്നു. ചിലതിന് ഗുണനിലാവരമില്ലെന്ന പരാതിയും വ്യാപകമാണ്.
ത്രീലെയർ സർജിക്കൽ മാസ്കിന് ഇപ്പോഴും അഞ്ചു മുതൽ ഏഴര രൂപ വരെ ഈടാക്കുന്നുണ്ട്. മറ്റു സാധനങ്ങൾക്ക് 30 മുതൽ 50 രൂപ വരെ അധികം ഈടാക്കുന്നതായും ആക്ഷേപമുണ്ട്.
എന്നാൽ നിലവിലുള്ള സ്റ്റോക്കുകളിൽ പലതും സർക്കാർ നിശ്ചയിച്ച വിലയിലും കൂടുതൽ നൽകിയാണ് വിതരണക്കാരിൽ നിന്നും വാങ്ങിയതെന്നും കടകളിലെത്തുന്നവരോട് ഇക്കാര്യം പറഞ്ഞാണ് വില്പന നടത്തുന്നതെന്നും വ്യാപാരികൾ പറഞ്ഞു.
സർക്കാർ നിശ്ചയിച്ച നിരക്കിൽ വില്പന നടത്തിയാൽ വൻ നഷ്ടം സംഭവിക്കുമെന്നും ഇവർ പറയുന്നു.
ക്ഷാമസാധ്യത തള്ളാനാകില്ല
സർക്കാർ നിരക്കിൽ വിൽക്കാൻ കഴിയുന്ന രീതിയിലുള്ള വിലയ്ക്ക് വിതരണക്കാർ സാധനമെത്തിച്ചാലേ അടുത്ത സ്റ്റോക്ക് മുതലെങ്കിലും ഈ നിരക്കിൽ വില്പന നടത്താൻ കഴിയുകയുള്ളൂ എന്നാണ് വ്യാപാരികൾ പറയുന്നു.
നിലവിൽ കടകളിൽ ബാക്കിയുള്ള സ്റ്റോക്കുകൾ ശേഖരിച്ച് തിരിച്ചയയ്ക്കാൻ ഉത്പാദകർ വിതരണക്കാരോട് നിർദേശിച്ചിട്ടുണ്ട്. ഈ ഉത്പന്നങ്ങൾ വിലനിയന്ത്രണമില്ലാത്ത മറ്റു സംസ്ഥാനങ്ങളിലേക്കയക്കാനാണെന്ന് കരുതുന്നു.
ഈ സാഹചര്യത്തിൽ മാസ്ക് ഉൾപ്പെടെയുള്ളവയുടെ പുതിയ ഓർഡർ എടുക്കുന്നതും മുടങ്ങിയിട്ടുണ്ട്. ഇതോടെ കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് കന്പോളത്തിൽ ക്ഷാമം നേരിടാനുള്ള സാധ്യതയുമുണ്ട്.
വ്യാജൻമാരും വിലസാം
സാധനങ്ങൾക്ക് കേരളത്തിൽ മാത്രം വില നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ കന്പോളത്തിൽ വ്യാപകമാകാനുള്ള സാധ്യതയേറെയാണെന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ ചിലർ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ മേഖലയിലെ ഉത്പന്നത്തിന്റെ കാര്യക്ഷമത വ്യക്തമാക്കുന്ന എഫ്ഡിഎ അപ്രൂവൽ സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിലാണ് ഉത്പന്നത്തിന്റെ വില നിശ്ചയിക്കേണ്ടത്.
എന്നാൽ ഇവിടെ ഇതൊന്നും പരിശോധിക്കാതെയാണ് വില നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ആക്ഷേപം.
മാസ്കും മറ്റു സാധനങ്ങൾക്കും സർക്കാർ നിശ്ചയിച്ച വിലയക്ക് വിൽക്കാനായി നിർമാതാക്കൾ ഗുണമേന്മ പരിശോധിക്കാതെ ഉത്പന്നം വിപണിയിലേത്തിച്ചേക്കും. ഇതുകൊണ്ട് വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടായേക്കുമെന്നും പറയുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സർജിക്കൽ ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള വിതരണം ചെയ്യുന്ന ഓൾ കേരള സയന്റിഫിക് ആൻഡ് സർജിക്കൽ ഡീലേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.