സനല്‍ കുമാര്‍ കൊലപാതകം; ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍; ദൈവത്തിന്‍റെ വിധി നടപ്പായെന്ന് സനലിന്‍റെ ഭാര്യ

കോട്ടയം; നെയ്യാറ്റിൻകര സനൽ കുമാർ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലത്തെ വീട്ടിലെ ചായ്പ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ ഒളിവിലാണെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

സനല്‍കുമാര്‍ മരിച്ച സ്ഥലത്ത് അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും ഉപവാസം തുടങ്ങിയ സമയത്താണ് ഡിവൈഎസ്പിയുടെ മരണവാര്‍ത്ത എത്തിയിരിക്കുന്നത്. ദൈവത്തിന്റെ വിധി നടപ്പിലായിരിക്കുന്നു. കൂടുതലൊന്നും പറയാനില്ലെന്നാണ് സനല്‍കുമാറിന്റെ ഭാര്യ വിജി പ്രതികരിച്ചിരിക്കുന്നത്.

തര്‍ക്കത്തിനിടെ സനല്‍കുമാറിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിലാണ് ഡിവൈഎസ്പി ബി ഹരികുമാര്‍ ആരോപണ വിധേയനായത്. വാഹനം വരുന്നത് കണ്ടുകൊണ്ടു തന്നെയായിരുന്നു ഹരികുമാര്‍ ഓടിവരികയായിരുന്ന കാറിന് മുന്നിലേക്ക് സനല്‍കുമാറിനെ തള്ളിയിട്ടതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

സംഭവം അശ്രദ്ധമായി സംഭവിച്ചതല്ല എന്നും ചെവിട്ടത്ത് അടിച്ച ശേഷം ഹരികുമാര്‍ സനലിനെ വാഹനത്തിന് മുന്നിലേക്ക് എടുത്തെറിയുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പ്രതിയെ രക്ഷിക്കാന്‍ ശ്രമമെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഡിവൈഎസ്പിയുടെ മരണം സംഭവിച്ചിരിക്കുന്നത്.

Related posts