ഷൂട്ടിംഗ് മാറ്റിവെച്ച് സന്തോഷ് പണ്ഡിറ്റ് എത്തി, യുവാവ് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട്ടില്‍; ആ കുടുംബത്തിനുവേണ്ടി സുമനസുകളുടെ സഹായം തേടി സന്തോഷ് പണ്ഡിറ്റ്

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഒമ്പത് ദിവസം വേദനയില്‍ നീറിയശേഷം അവള്‍ മരണപ്പെടുകയും ചെയ്തതോടെ ആ സംഭവം മലയാളി മനസുകളില്‍ വലിയ വിങ്ങലായി മാറി.

നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന പെണ്‍കുട്ടിയാണ് യുവാവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. . വാടക വീട്ടിലാണ് യുവതിയുടെ കുടുംബം താമസിക്കുന്നത്. സ്വന്തമായി ഒരു തുണ്ട് സ്ഥലവും ഇവര്‍ക്കില്ല. ഈയവസ്ഥയില്‍ നിന്ന് കുടുംബത്തെ കരകയറ്റാന്‍ കൊല്ലപ്പെട്ട
യുവതിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഇതിനിടയിലാണ് മകളുടെ ദാരുണ മരണം സംഭവിച്ചിരിക്കുന്നത്.

പ്രതീക്ഷകളുടെ മേല്‍ ഏറ്റിരിക്കുന്ന ആഘാതത്തില്‍ നിന്ന് മുക്തി നേടാന്‍ ഇതുവരെയും കുടുംബത്തിന് സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ കവിതയുടെ കുടുംബത്തെ സന്ദര്‍ശിച്ച്, ആവും വിധം അവരെ ആശ്വസിപ്പിച്ച്, സാധ്യമായ സഹായങ്ങള്‍ കഴിയുന്നവരെല്ലാം അവര്‍ക്ക് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്, സന്തോഷ് പണ്ഡിറ്റ് കവിതയുടെ കുടുംബത്തിന്റെ അവസ്ഥ വിവരിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരിക്കുന്നത്. ആദ്യമായി അഞ്ച് സെന്റെങ്കിലും സ്ഥലം കണ്ടെത്തണമെന്നും സ്വന്തമായി ഒരു വീട് അവര്‍ക്ക് അത്യാവശ്യമാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ 15 വയസ്സുകാരിയുടെ വീടും കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റ് സന്ദര്‍ശിച്ചിരുന്നു.

Related posts