ആരാധകര്‍ക്ക് ഇനി സാറചേച്ചിയുടെ കളി മിസാകും! വനിതാ ലോകകപ്പിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശയുടെ വാര്‍ത്ത വരുന്നതിങ്ങനെ

സാറാച്ചേച്ചി, ഇംഗ്ലീഷ് വനിതാ ക്രിക്കറ്ററെ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത് അങ്ങനെയാണ്. എന്നാല്‍ ഇത്തവണ സാറയുടെ കളി കാണാന്‍ കഴിയില്ല. ലോകകപ്പില്‍ പരിക്കാണ് വില്ലനാകുന്നത്. നവംബര്‍ ഒന്‍പതിനാണ് ലോകകപ്പ് തുടങ്ങുന്നത്. ഏകദിനത്തില്‍ ഏറ്റവും വേഗതയില്‍ 1000 റണ്‍സ് പിന്നിട്ട താരമാണ് സാറാ. 2012ലെയും 2013ലെയും മികച്ച ടി20 താരമായിരുന്നു സാറാ. 2014ലും 2015ലും ഏറ്റവും മികച്ച വനിത ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരവും സാറാ നേടി. പുരുഷന്‍മാര്‍ക്കൊപ്പം പ്രഫഷണല്‍ ക്രിക്കറ്റില്‍ കളിച്ച ആദ്യ വനിതാ താരമാണ് സാറാ ടെയ്‌ലര്‍.

സൗത്ത് ഓസ്‌ട്രേലിയയിലെ പുരുഷന്‍മാരുടെ പ്രീമിയര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലാണ് സാറ, നോര്‍ത്തേണ്‍ ഡിസ്ട്രിക്ടിന്റെ വിക്കറ്റ് കീപ്പറായത്. പോര്‍ട്ട് അഡ്‌ലെയ്ഡിനെതിരായ പോരാട്ടത്തിലായിരുന്നു ചരിത്രം തിരുത്തിയ സാറയുടെ അരങ്ങേറ്റം. 1897ല്‍ തുടങ്ങിയ ടൂര്‍ണമെന്റില്‍ ആദ്യമായാണ് പുരുഷ താരങ്ങള്‍ക്കൊപ്പം ഒരു വനിതാ താരവും ഗ്രൗണ്ടിലറങ്ങുന്നത്.

ലോര്‍ഡ്‌സില്‍ ഇന്ത്യക്കെതിരെ ആയിരുന്നു സാറയുടെ അരങ്ങേറ്റം. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ചെന്നൈയില്‍ സെഞ്ചുറി അടിച്ചും സാറ വാര്‍ത്തയില്‍ ഇടം നേടിയിട്ടുണ്ട്. 2009ല്‍ ഇംഗ്ലണ്ടിനായി ഏകദിനങ്ങളില്‍ അതിവേഗം ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സാറ സ്വന്തമാക്കി. 2012ലും 2013ലും മികച്ച ട്വന്റി-20 ക്രിക്കറ്ററായി സാറ തെരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ സാറ ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്ററായി. 2015ലാണ് സാറ ഓസ്‌ട്രേലിയയില്‍ പുരുഷന്‍മാര്‍ക്കൊപ്പം മത്സര ക്രിക്കറ്റ് കളിച്ച് ചരിത്രം തിരുത്തിയത്.

2016ല്‍ അമിത ആകാംക്ഷയ്ക്ക് അടിപ്പെട്ട സാറയുടെ കരിയറില്‍ തിരിച്ചടിയേറ്റു. അതേവര്‍ഷം കരിയറില്‍ വലിയൊരു ഇടവേളയെടുത്ത സാറ ഈ വര്‍ഷം ഏപ്രിലിലാണ് ഇംഗ്ലണ്ട് ടീമിനൊപ്പം യുഎഇയില്‍ നടന്ന പരിശീലന ക്യാംപില്‍ ചേരുന്നത്. പിന്നീട് ലോകകപ്പ് ടീമിലും ഇടം നേടിയ സാറ അമിത ആകാംക്ഷാ രോഗത്തെ നിശ്ചയദാര്‍ഢ്യംകൊണ്ട് മറികടന്ന് ഇംഗ്ലണ്ടിന്റെ ലോകകപ്പ് നായികമാരില്‍ ഒരാളായി.

Related posts