വിമര്‍ശകര്‍ക്കുള്ള മറുപടി! സോഷ്യല്‍മീഡിയയില്‍ റിവ്യൂ എഴുതുന്നവരെക്കാളും വിവരമുള്ളവരാണ് കേരളത്തിലെ പ്രബുദ്ധരായ പ്രേക്ഷകര്‍

ടി.ജി. ബൈജുനാഥ്
sathyan-anthikkad

വിമര്‍ശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്‍റെ സന്തോഷത്തിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ദുല്‍ഖര്‍ സല്‍മാന്‍, മുകേഷ്, അനുപമ പരമേശ്വരന്‍, ഐശ്വര്യ രാജേഷ്, മനോബാല, ഇന്നസെന്‍റ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തിയ ജോമോന്‍റെ സുവിശേഷങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നു. സ്‌നേഹമുള്ളഒരച്ഛന്‍റെയും മകന്‍റെയും  കഥ പറയുന്ന ഈ ചിത്രം പുതു തലമുറയ്‌ക്കൊപ്പം സഞ്ചരിക്കുന്നുവെന്നാണ്് വിലയിരുത്തല്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ച “ജോമോന്‍റെ സുവിശേഷങ്ങളുടെ’ വിജയരഹസ്യങ്ങള്‍ പങ്കുവയ്ക്കുകയാണ്  സത്യന്‍ അന്തിക്കാട്…

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു…!

സീനിയേഴ്‌സായ ആളുകളുടെ പടങ്ങള്‍ വരുന്‌പോള്‍ അതിനെ മാക്‌സിമം മോശപ്പെടുത്താനുള്ള ശ്രമം കുറച്ചുനാളായിട്ടുണ്ട്. ഞാനിപ്പോള്‍ അതു ശ്രദ്ധിക്കാറില്ല. വല്ലാത്ത  മാനസികാവസ്ഥയിലുള്ള ആളുകള്‍ ചെയ്യുന്ന ഒരു ക്രൂരതയാണത്. ആരുടെ പടം ആയാലും ഇതൊക്ക ആളുകള്‍ മനപ്പൂര്‍വം ചെയ്യുന്നതാണെന്ന തോന്നല്‍ ഇപ്പോള്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ പ്രബുദ്ധരായ പ്രേക്ഷകര്‍ സോഷ്യല്‍മീഡിയയില്‍  ഇന്‍സ്റ്റന്‍റായി റിവ്യൂ എഴുതുന്നവരെക്കാളും വിവരമുള്ളവരാണ്. നല്ല സിനിമകള്‍ എന്നു വന്നാലും
എത്ര തിരക്കിനിടെ വന്നാലും കൈനീട്ടി സ്വീകരിക്കുന്നവരാണു മലയാളികള്‍.

കുടുംബബന്ധങ്ങളുടെ കഥയാണല്ലോ ഇത്തവണയും…!

അച്ഛന്‍  മകന്‍ റിലേഷന്‍ഷിപ്പ് അല്ലെങ്കില്‍ അമ്മമകള്‍ റിലേഷന്‍ഷിപ്പ്… എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു ഏരിയയാണ്. അത് ഒരിക്കലും ആവര്‍ത്തനമാകുന്നില്ല.  ഈ സിനിമ ഇറങ്ങിയ സമയം സോഷ്യല്‍മീഡിയയില്‍ പെട്ടെന്നു പ്രചരിച്ച ഒരു സംഭവം ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിന്‍റെ വിഷയവുമായി ഇതിനു സാമ്യം ഉണ്ടെന്നായിരുന്നു. അങ്ങനെയൊരു സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷമാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. ഇത്രയും സീനിയറായ ഞാനും ഇതിന്‍റെ സ്ക്രിപ്റ്റ് റൈറ്ററായ ഇക്ബാല്‍ കുറ്റിപ്പുറവും ആ സിനിമ കണ്ടുകഴിഞ്ഞശേഷം അതിന്‍റെ ഛായ വരാവുന്ന സിനിമ ചെയ്യാന്‍ ശ്രമിക്കില്ല എന്നുള്ളതെങ്കിലും ആളുകള്‍ മനസിലാക്കേണ്ടതാണ്. ഓടിയ ഒരു സിനിമ കണ്ടിട്ട് ആ സിനിമയുടെ ഛായയില്‍ പകര്‍ത്തി ഒരു സിനിമ ചെയ്യുക എന്ന വിഡ്ഢിത്തം ചെയ്യില്ല. ഇതു റിലേഷന്‍ഷിപ്പിന്‍റെ കഥയാണ്. ഇതു ഞാന്‍ മുന്പു പല സിനിമകളിലും  പറഞ്ഞിട്ടുണ്ട്. ഒരു സിനിമയില്‍ ഒരച്ഛനും മകനും ഉണ്ടായിപ്പോയി എന്നുള്ളതുകൊണ്ട് ഇനി ലോകത്ത് അച്ഛന്‍  മകന്‍ ബന്ധമുള്ള സിനിമ പാടില്ല എന്നു ചിന്തിക്കാനാവില്ലല്ലോ.

ഈ സിനിമയുടെ പ്രമേയത്തിലേക്ക് എത്തിയത്..

കഴിഞ്ഞ സിനിമ ചെയ്ത ശേഷമുള്ള ഒരു ഗ്യാപ്പിലാണ് ഞാനും ഡോ.ഇക്ബാല്‍ കുറ്റിപ്പുറവും കൂടി ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചത്.  വളരെ വ്യത്യസ്തതയുള്ള ഒരു അച്ഛന്‍റെയും മകന്‍റെയും റിലേഷന്‍ഷിപ്പിന്‍റെ ആശയം തന്‍റെ പക്കലുണ്ടെന്ന്  ഇക്ബാല്‍ പറഞ്ഞു. അച്ഛന്‍ എന്നാല്‍ എന്‍റെയും ഇക്ബാലിന്‍റെയും തലമുറയിലുള്ള ഒരച്ഛന്‍. അങ്ങനെയാണ് മുകേഷിനെ ആലോചിച്ചത്. തരക്കേടില്ലാതെ സന്പന്നമായ ഒരു കുടുംബത്തിലെ തലതെറിച്ച ഒരു മകന്‍. അവനാണ് അച്ഛന്‍റെ കോടാലി!

ഏറ്റവും മോശം മകന്‍ എന്നു വിചാരിച്ചിരുന്ന അവനിലാണ് ഏറ്റവും കൂടുതല്‍ സ്കില്‍ ഉള്ളതും ഏറ്റവും കൂടുതല്‍ സ്‌നേഹം ഉള്ളതെന്നും അച്ഛന്‍ തിരിച്ചറിയുന്നു. അതായിരുന്നു ഇക്ബാല്‍ പറഞ്ഞ ആശയം.  ഈ സിനിമയ്ക്ക് ജേക്കബിന്‍റെ സ്വര്‍ഗരാജ്യം എന്ന സിനിമയെപ്പറ്റി പറയുന്നതിനെക്കാളും കൂടുതല്‍ ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ആരോപണം ഇന്നസെന്‍റും ഇന്നസെന്‍റിന്‍റെ അപ്പനും തമ്മിലുള്ള റിലേഷന്‍ഷിപ്പാണ്. ഇവനാണ് തന്‍റെ ഏറ്റവും വലിയ കുരിശ് എന്ന് തന്നെക്കുറിച്ച് അപ്പന്‍ പറഞ്ഞിരുന്നതായി ഇന്നസെന്‍റ് പലപ്പോഴും പറയാറുണ്ട്. കാരണം, ഇന്നസെന്‍റ് പഠിക്കില്ല.  ചേട്ടന്മാരൊക്കെ വക്കീലും ഡോക്ടറുമൊക്കെയാണ്. പക്ഷേ,  ഇന്ന് ഇന്നസെന്‍റാണ് ആ കുടുംബത്തിലെ മിടുക്കനെന്നു നമുക്കറിയാം. ഈ ഡോക്ടറായാലും വക്കീലായാലും അറിയപ്പെടുന്നത് ഇന്നസെന്‍റിന്‍റെ ചേട്ടന്‍ എന്ന രീതിയിലാണ്. ഇതൊക്കെ നമ്മുടെ കണ്ണിനു  മുന്നിലുള്ള സത്യങ്ങളാണ്.

ദുല്‍ഖറുമായുള്ള അനുഭവങ്ങള്‍…

മമ്മൂട്ടിയുടെ വീട്ടില്‍ വച്ചു ഞാന്‍ കാണുന്‌പോഴൊക്ക ദുല്‍ഖര്‍ ശരിക്കും നാണംകുണുങ്ങിയായ ഒരു പയ്യനായിരുന്നു. അധികം സംസാരിക്കാന്‍ പോലും നില്‍ക്കാത്ത ഒരു കുട്ടി.  ദുല്‍ഖറിന്‍റെയുള്ളില്‍ ഇത്രയും നല്ല ഒരഭിനേതാവ് ഉണ്ടെന്നു ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല.
മമ്മൂട്ടിയുടെ ആക്ടിംഗിന്‍റെ ഛായ അല്ലാത്തവിധത്തില്‍ സ്വന്തമായി ഒരു ശൈലി കുറേ കൊച്ചു സിനിമകളിലൂടെ ഉണ്ടാക്കിയെടുത്തു എന്നുള്ളത് എന്നെ അതിശയിപ്പിച്ചു. ചാര്‍ലിയും കലിയും കമ്മട്ടിപ്പാടവും ബാംഗളൂര്‍ ഡെയ്‌സും കാണുന്‌പോള്‍  സ്പാര്‍ക്കുള്ള ആ നടനെ അഭിനയിപ്പിക്കാന്‍ കൊതിതോന്നും ഒരു ഡയറക്ടര്‍ക്ക്. അതിന്‍റെ വാണിജ്യവിജയത്തിനേക്കാള്‍ കൂടുതല്‍ കൊതിപ്പിച്ചത് അയാളുടെ പെര്‍ഫോമന്‍സ്,  പ്രസന്‍റേഷന്‍ എന്നിവയൊക്കെയാണ്.  പുതിയ തലമുറയിലെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്നെ മോഹിപ്പിച്ച നടനാണ് ദുല്‍ഖര്‍. ഇങ്ങനെ ഒരു വിഷയം ചെയ്യാമെന്നു പറഞ്ഞപ്പോള്‍ തനിക്കു കഥയൊന്നും കേള്‍ക്കേണ്ട, താന്‍ റെഡിയാണെന്നു ദുല്‍ഖര്‍ പറഞ്ഞു. ഷൂട്ടിംഗിനു തലേദിവസമാണു സ്ക്രിപ്റ്റ് പറഞ്ഞുകൊടുത്തത്.

ദുല്‍ഖറിന്‍റെ കാരക്ടര്‍, പെരുമാറ്റം, സഹകരണ മനോഭാവം..എല്ലാം പോസിറ്റീവാണ്്. ആറു മണിക്കു വേണമെങ്കില്‍ ആറു മണിക്കു റെഡി. എത്ര നേരം ഷൂട്ട് ചെയ്താലും വിരോധമില്ല. സിനിമ എന്നത് ഒരു പാഷനായി ദുല്‍ഖറിന്‍റെ ഉള്ളില്‍ കിടക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ എന്ന വ്യക്തി സിനിമാനടനാകാന്‍ ജനിച്ച ഒരാളാണ് എന്ന് നാലു ദിവസത്തെ ഷൂട്ടിംഗിനു ശേഷം ഞാന്‍ മമ്മൂട്ടിയെ വിളിച്ചുപറഞ്ഞു. തലേദിവസം തന്നെ സീന്‍ പഠിച്ചുവച്ചിരിക്കും. സെറ്റില്‍ വന്നുകഴിഞ്ഞാല്‍ പ്രോംപ്റ്റിംഗ് ഇല്ലാതെ അതു വളരെ ഭംഗിയായി, അനായാസമായി പ്രസന്‍റ് ചെയ്യും. കാമറയുടെ മുന്നില്‍ നന്നായി പെരുമാറാന്‍ സാധിക്കുക എന്നുള്ളതാണ് ഒരു നടന്‍റെ ഏറ്റവും വലിയ കഴിവെന്നു ഞാന്‍ വിശ്വസിക്കുന്നു.

മുകേഷ് ദുല്‍ഖര്‍ കോംബിനേഷന്‍  അംഗീകരിക്കപ്പെട്ടുവല്ലോ…!

സിനിമയുടെ വിജയഘടകങ്ങളിലൊന്നാണ് കോംബി നേഷനുകള്‍. മുകേഷ് അപാര ടൈമിംഗ് ഉള്ള നടനാണ്. വളരെ നര്‍മബോധമുള്ള, ശരീരം കൊണ്ടും ശബ്ദം കൊണ്ടും വളരെപ്പെട്ടെന്നു വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന നടന്‍. ദുല്‍ഖര്‍ സ്വാഭാവികമായ അഭിനയത്തിന്‍റെ വക്താവും. ഈ രണ്ടുപേരുടെയും കോംബിനേഷന്‍ സക്‌സസ് ആകുമെന്ന കാര്യം എനിക്ക് ഉറപ്പായിരുന്നു. ആ കോംബിനേഷന്‍ സിനിമയുടെ വിജയത്തിനു വലിയ ഗുണം ചെയ്തു; അതുപോലെ തന്നെ ദുല്‍ഖര്‍ ജേക്കബ് ഗ്രിഗറി കോംബിനേഷനും.

അനുപമയിലേക്കും ഐശ്വര്യയിലേക്കും എത്തിയത്…

അനുപമയിലേക്കു വളരെ പെട്ടെന്നാണ് എത്തിയത്. കാരണം പ്രേമം എന്ന സിനിമയിലെ കുറച്ചു ചെറുപ്പക്കാരെ കൊതിപ്പിച്ച പെണ്‍കുട്ടിയാണ് അനുപമ. പ്രേമത്തിലെ ആ ഇമേജ് തന്നെയാണ് അനുപമയെ കാസ്റ്റ് ചെയ്യാനുണ്ടായ ആദ്യത്തെ കാരണം. വിടര്‍ന്നുവരുന്ന പൂവിന്‍റെ മൃദുലതയുള്ള രൂപലാവണ്യമാണ് അനുപമയ്ക്കുള്ളത്. പിന്നെ നിഷ്കളങ്കമായ ചിരി. ആ കാരക്ടറിന്‍റെ ഉള്ളിലും ഒരു നിഷ്കളങ്കതയുണ്ട്. പ്രേമത്തിനുശേഷം മറ്റു മലയാളസിനിമകളില്‍ അനുപമ വരാത്തതുകൊണ്ടുള്ള ഫ്രഷ്‌നസും ഗുണം ചെയ്തു.  ഐശ്വര്യാരാജേഷിലേക്ക് എത്തിയത് ഏറെ  ബുദ്ധിമുട്ടിയാണ്. കുറച്ചേ ഉള്ളൂ എങ്കിലും അതു വളരെ സത്യസന്ധമായി ചെയ്യേണ്ട ഒരു റോള്‍ ആണ്. കുറേ പുതുമുഖങ്ങളെ നോക്കി. പക്ഷേ, തമിഴിന്‍റെ കള്‍ച്ചര്‍ ഉള്ള, അന്യനാടുമായി ബന്ധമുണ്ടെന്നു തോന്നിപ്പിക്കുന്ന അപ്പിയറന്‍സുള്ള പെണ്‍കുട്ടിയെ ആണു വേണ്ടിയിരുന്നത്. നമ്മള്‍ നോക്കിയ കുട്ടികളിലൊന്നും അതു പൂര്‍ണമായി എത്തിയില്ല. പോളിഷ്ഡ് സൗന്ദര്യമല്ലാതെ ഡൗണ്‍ റ്റു എര്‍ത്തായിട്ടുള്ള ഒരു രൂപത്തിനു വേണ്ടിയുള്ള തെരച്ചിലിലാണ് “കാക്കമുട്ടൈ’യിലെ നായിക ഐശ്വര്യ യിലെത്തിയത്.  ഐശ്വര്യ  ആ വേഷം വളരെ ഈസിയായി, സ്വാഭാവികമായി ചെയ്തു.

പെരുമാള്‍ എന്ന കഥാപാത്രമായി വന്ന  മനോബാലയെക്കുറിച്ച്…

തമിഴിലെ വളരെ പ്രശസ്തനായ ഡയറക്ടറായിരുന്നു മനോബാല. 45 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. രജനീകാന്ത്, വിജയകാന്ത് തുടങ്ങി തമിഴിലെ സൂപ്പര്‍ സ്റ്റാറുകളെ വച്ചു പടങ്ങള്‍ സംവിധാനം ചെയ്തയാള്‍. ബാലു മഹേന്ദ്രയുടെ അസിസ്റ്റന്‍റ് ആയിരുന്നു. ഒരിക്കലും ഓവറാകാതെ തന്‍റേതായ സ്‌റ്റൈലില്‍, വളരെ പതിഞ്ഞ താളത്തില്‍ സംസാരിക്കുന്ന, അതിലൂടെ ഹ്യൂമറസായി പ്രസന്‍റ് ചെയ്യുന്ന നടന്‍കൂടിയാണ് മനോബാല. പല തമിഴ് സിനിമകളിലും  അദ്ദേഹത്തിന്‍റെ സ്വാഭാവികമായ അഭിനയം കണ്ട് എന്‍ജോയ് ചെയ്തിട്ടുണ്ട് ഞാന്‍.  അതുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ചത്.

ഡോ. ഇക്ബാല്‍ കുറ്റിപ്പുറവുമായി വീണ്ടും…

ഈ തലമുറയിലെ ബ്രില്യന്‍റായ സ്ക്രിപ്റ്റ് റൈറ്റേഴ്‌സില്‍ ഒരാളാണ് ഡോ. ഇക്ബാല്‍ കുറ്റിപ്പുറം. ഇക്ബാല്‍ എഴുതാത്ത ഒരുവരി പോലും ഈ സിനിമയിലില്ല. ഞങ്ങള്‍ രണ്ടുപേരും ഡിസ്കസ് ചെയ്തശേഷമാണ്്  തിരക്കഥയുണ്ടാക്കിയത്. അദ്ദേഹം അതു ഭംഗിയായി എഴുതിയിട്ടുണ്ട്. ശ്രീനിവാസനും ലോഹിതദാസും രഘുനാഥ് പലേരിയുമൊക്കെയാണല്ലോ എന്‍റെ മനസിനോടു കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന റൈറ്റേഴ്‌സ്. ആ കൂട്ടത്തില്‍പ്പെട്ട ഒരാളാണ് ഇക്ബാലും.

വിനോദയാത്രയ്ക്കു ശേഷം  എസ്. കുമാറിനൊപ്പം…

വിഷ്വലി ഈ സിനിമ ഇത്രയും ഭംഗിയായതിനു പിന്നില്‍ എസ്. കുമാര്‍ എന്ന ഛായാഗ്രാഹകന്‍റെ സംഭാവന ഏറെയാണ്. നമ്മള്‍ കാണാത്ത ഒരു സൗന്ദര്യം കുമാര്‍ വയ്ക്കുന്ന  െഫ്രയിമിലൂടെ കാണാനാവും. പഠിക്കുന്ന കാലത്ത് കിലുക്കം എന്ന സിനിമയിലെ ഊട്ടിയുടെ സൗന്ദര്യം കണ്ടിട്ട് ഊട്ടി കാണാന്‍ പോയ തനിക്ക് ആ സൗന്ദര്യം നേരിട്ടു കണ്ടപ്പോള്‍ കിട്ടിയില്ല എന്നും എസ്. കുമാറിന്‍റെ കാമറക്കണ്ണുകളിലൂടെ നോക്കിയാലേ ഊട്ടിക്ക് ആ ഭംഗി ഉണ്ടാവൂ എന്നും ഛായാഗ്രാഹകന്‍ ജോമോന്‍ ടി.ജോണ്‍ പറഞ്ഞിട്ടുണ്ട്. എസ്. കുമാറിന്‍റെ കാമറക്കണ്ണിലൂടെ നോക്കിയപ്പോഴാണ് ഈ സിനിമ ഇത്രയും ഭംഗിയുള്ളതായത്. പ്രത്യേകിച്ചും
തിരുപ്പൂര്‍ എന്ന ലൊക്കേഷന്‍.

ഇതിന്‍റെ നിര്‍മാതാവ് സേതു മണ്ണാര്‍ക്കാടിനെക്കുറിച്ച്…

സേതു വര്‍ഷങ്ങളായി എന്‍റെ പ്രൊഡക്്ഷന്‍ കണ്‍ട്രോളറായി വര്‍ക്ക് ചെയ്തയാളാണ്. സത്യസന്ധമായി വര്‍ക്ക് ചെയ്യുന്നയാളാണ്.
നമുക്കു നല്ലൊരു പ്രൊഡ്യൂസറിനെക്കൂടി കിട്ടി. ഇനി നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍  കടന്നുവരുമെന്നും സേതുവിന്‍റെ ബാനറില്‍ നല്ല സിനിമകള്‍ ഉണ്ടാക്കുമെന്നും  വിചാരിക്കുന്നു.

ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍ ടീം വീണ്ടും വരുന്നു എന്നു കേള്‍ക്കുന്നു….

ഞാനും ശ്രീനിവാസനും മോഹന്‍ലാലും ആഗ്രഹിക്കുന്ന ഒരു സംഗതിയാണത്. എപ്പോഴാണ് വരികയെന്നു പറയാനാവില്ല. എന്തായാലും ഞങ്ങള്‍ അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു.  മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്. അതു സക്‌സസ് ആയാല്‍ അധികം വൈകാതെ അതു നടക്കും. സീരീസ് പടങ്ങളുടെ തുടര്‍ച്ച ആണോ അല്ലയോ എന്നൊന്നും തീരുമാനിച്ചിട്ടില്ല. ചിലപ്പോള്‍ അതൊരു ഫ്രഷ് സിനിമയായി മാറാം. എല്ലാം നടന്നുകിട്ടേണ്ടേ. കുറേ ഭാഗ്യം കൂടിയുണ്ടാവണം അതില്‍. മോഹന്‍ലാല്‍ റെഡിയാണ്. ശ്രീനിവാസനും റെഡിയാണ്. ശ്രീനിവാസന്‍റെ സൗകര്യം കൂടി നോക്കിയിട്ട് അത് എഴുതാനുള്ള സമയംകൂടി ഉണ്ടായാല്‍ മതി. ഒന്നുകില്‍ പ്രിയദര്‍ശന്‍റെ പടത്തിലൂടെ അല്ലെങ്കില്‍ എന്‍റെ പടത്തിലൂടെ മോഹന്‍ലാലും ശ്രീനിവാസനുമൊക്കെ ഒന്നിച്ചുവരും.  ഞാനും ശ്രമിക്കുന്നുണ്ട്. പ്രിയദര്‍ശനും ശ്രമിക്കുന്നുണ്ട്. അധികം വൈകാതെ ഇതില്‍ ഒന്ന് ഉണ്ടാവും.

Related posts