ടെഹ്റാൻ: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് പാക്കിസ്ഥാൻ തയാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. കാഷ്മീർ, ഭീകരവാദം, ജലവിതരണത്തിലെ തർക്കം, വ്യാപാരം എന്നിവയിൽ ചർച്ചയാകാം. ചർച്ചയ്ക്ക് ഇന്ത്യ തയാറായാൽ പാക്കിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമായി മാറുന്നത് കാണിച്ചുതരാമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഇറാൻ സന്ദർശനത്തിനിടെ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ഷഹബാസ് ഷരീഫ് ഇക്കാര്യം അറിയിച്ചത്.
പാക്കിസ്ഥാൻ ഭീകരപ്രവർത്തനത്തിന് സഹായം നൽകുന്നത് ബോധ്യപ്പെടുത്താൻ ഇന്ത്യൻ പ്രതിനിധി സംഘങ്ങൾ വിവിധ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ ഈ നീക്കത്തിന് രാജ്യാന്തര തലത്തിൽ വലിയ സ്വീകാര്യത ലഭിച്ചുവരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രതികരണം.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിലടക്കമുള്ള പാക്കിസ്ഥാൻ ഭീകരത ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായി അമേരിക്കൻ പിന്തുണ ഉറപ്പിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്നു ന്യൂയോർക്കിലെത്തും. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തശേഷം ഇന്ത്യ-അമേരിക്ക ബന്ധത്തിൽ കാണുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ വിദേശകാര്യ സെക്രട്ടറി ശ്രമിക്കും.