അഞ്ചല്‍ : ഏരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഭാരതീപുരത്ത് രണ്ടര വർഷം മുന്‍പ് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മൃതദേഹം കണ്ടെത്താന്‍ ഇന്ന് പരിശോധന നടത്തും. ഭാരതീപുരം പള്ളിമേലേതില്‍ ഷാജി പീറ്ററി(44)ന്റെ മൃതദേഹം കണ്ടെത്തുന്നതിനായിട്ടുള്ള തെരച്ചിലാണ് ഇന്ന് നടക്കുന്നത്.
പുനലൂര്‍ ആര്‍ഡി ഒ, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, ഫോറന്‍സിക്ക് വിദഗ്ധര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാകും മൃതദേഹം കുഴിച്ചിട്ടു എന്ന് പറയപ്പെടുന്ന കിണറിന്റെ സമീപത്ത് പരിശോധന നടത്തുക.
കേസില്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള ഷാജി പീറ്ററിന്റെ സഹോദരന് സജിന്‍ പീറ്റർ, മാതാവ് പൊന്നമ്മ എന്നിവരെയും ഇന്ന് സ്ഥലത്ത് എത്തിക്കും.പൊന്നമ്മയേയും സജിൻ പീറ്ററുടെ ഭാര്യയേയും കൂടി കേസിലെ പ്രതികളാക്കുമെന്നാണ് സൂചന.
കൊലനടന്നത് അമ്മയുടെ സഹായത്തോടെയെന്ന്
2018ലെ തിരുവോണ നാളിലാണ് കൊലപാതകം നടന്നത്. തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചു സജിന്‍ പീറ്റർ ഷാജി പീറ്ററിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും മാതാവ് അടക്കമുള്ള ബന്ധുക്കളുടെ സഹായത്തോടെ വീടിന് അടുത്തുള്ള കിണറിനു സമീപം കുഴിച്ചിട്ടു എന്നുമാണ് വെളിപ്പെടുത്തല്‍.
കസ്റ്റഡിയില്‍ ഉള്ള സജിന്‍ കുറ്റം സമ്മതിച്ചതായി പുനലൂര്‍ ഡിവൈഎസ്പി എം എസ് സന്തോഷ് പറഞ്ഞു. മൃതദേഹം കൂടി കണ്ടെടുത്താല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
ഷാജി എവിടെയെന്നു ചോദിച്ചാൽ മറുപടി ഇങ്ങനെ…
കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ, സജിന്‍ പറഞ്ഞത് തന്നെയാണോ കൊലയ്ക്ക് കാരണമായത് എന്നതടക്കം ഇനി പോലീസിന് കണ്ടെത്തേണ്ടതായിട്ടുണ്ട്. ഷാജിയെ കാണാനില്ലെന്നാണ് വീട്ടുകാർ പുറത്തു പറഞ്ഞിരുന്നത്. നിരവധി കേസുകളില്‍ പ്രതിയായ ഷാജിയെ കുറിച്ച് അധികം ആരും അന്വേഷിചിരുന്നില്ല.
അന്വേഷിക്കുന്നവരോട് ഒളിവിലാണ് എന്നും മലപ്പുറം ജില്ലയില്‍ എവിടെയോ ഉണ്ടെന്നുമുള്ള വിവരമാണ് മാതാവ് പൊന്നമ്മയും സജിന്‍ അടക്കമുള്ളവരും പറഞ്ഞിരുന്നത്. പരാതി ഒന്നും ലഭിക്കാത്തതിനാല്‍ ഷാജിയുടെ തിരോധാനം പോലീസും കാര്യമായി അന്വേഷിച്ചിരുന്നില്ല. ഇതാണ് കൊലപാതകം ഇത്രയും നാള് പുറം ലോകം അറിയാതിരുന്നത്.
പൊന്നമ്മയെ ചതിച്ചത് സ്വന്തം നാവ്
ഇതിനിടെ ഷാജിയുടെ ബന്ധു പത്തനംതിട്ട എസ്പിക്ക് നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മിലുണ്ടായ വഴക്കിനിടെ കൊലപാതക വിവരം പൊന്നമ്മ പറയാനിടയായത് അപ്പോൾ വീട്ടിലുണ്ടായിരുന്ന ബന്ധു കേൾക്കാനിടയായി.
ഷാജിയുടെ മൃതദേഹം പൊന്നമ്മയും സജിനും കൂടിയാണ് മറവുചെയ്തത്. വീട്ടുമുറ്റത്ത് കിണറിന് കുഴിച്ചപ്പോൾ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവുചെയ്തത്. മൃതദേഹത്തിൽനിന്ന് ദുർഗന്ധം വരാതിരിക്കാൻ ആ ഭാഗത്ത് കോൺക്രീറ്റ് ചെയ്തതായാണ് സൂചന. ഈ ഭാഗം ഇന്നലെ മുതൽ പോലീസ് കാവലിലാണ്.