അന്ന് ഒരു വനിതാ സംഘടനയും എന്നെ സഹായിക്കാനുണ്ടായിരുന്നില്ല ! ആ സംഭവത്തിനു ശേഷം മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു; ഷക്കീലയുടെ വെളിപ്പെടുത്തല്‍…

മലയാളി സിനിമയെ ചൂഴ്ന്നു നില്‍ക്കുന്നത് പുരുഷ മേധാവിത്വമെന്ന് ഷക്കീല. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയില്‍ മാത്രമല്ല. കേരളത്തിലുള്ളത് പുരുഷകേന്ദ്രീകൃത സമൂഹമാണെന്നും ഷക്കീല പറയുന്നു. സിനിമയില്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയ ഒരുപാടു നടിമാരുണ്ടായിരുന്നെങ്കിലും ഷക്കീല ചിത്രങ്ങളെ മാത്രം സോഫ്റ്റ് പോണ്‍ ലിസ്റ്റിലാക്കുകയായിരുന്നു.

സ്ത്രീകള്‍ എത്ര നന്നായി അഭിനയിച്ചാലും മലയാള സിനിമ അത് അംഗീകരിക്കില്ല ഇത്തരത്തിലുള്ള ഒരു സമൂഹത്തില്‍ ഒരു സ്ത്രീ എത്ര നേട്ടങ്ങള്‍ കൊയ്താലും ആരും ശ്രദ്ധിക്കില്ലെന്നും ഷക്കീല തുറന്നടിച്ചു.

എന്റെ സിനിമകള്‍ കാണുന്നത് പുരുഷന്മാരാണ്. പുറംലോകത്ത് അവര്‍ മാന്യന്മാരായിരിക്കും. പക്ഷെ, എന്നെ സമൂഹത്തില്‍ ഇവര്‍ മാറ്റിനിര്‍ത്തുന്നു. എന്നെ ഇതുവരെ ആരും ഒന്നിനും ക്ഷണിച്ചിട്ടില്ല. എനിക്ക് ഒരു പുരസ്‌കാരവും ലഭിച്ചില്ല.

എന്നെ ഒട്ടും അറിയില്ല എന്ന് പറയുന്നവരുമുണ്ട്. ഞാന്‍ ഒറ്റയ്ക്ക് ജീവിക്കുന്നവളാണ്. അതുകൊണ്ട് പൊതുസമൂഹവുമായി വലിയ ബന്ധമില്ല. സിനിമ തിരഞ്ഞെടുക്കാന്‍ എനിക്ക് അറിയില്ലെന്ന് പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും നല്ല സിനിമയില്‍ അഭിനയിച്ചാല്‍ ഇത്തരം സിനിമകള്‍ ആര് ചെയ്യും. എനിക്ക് സെലിബ്രിറ്റിയാവേണ്ട.

സിനിമയില്‍ സ്ത്രീകളുടെ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നുമില്ല. പക്ഷേ ഇന്നത്തെ സിനിമയിലെ പെണ്‍കുട്ടികളെ ഞാന്‍ അഭിനന്ദിക്കുന്നു. അവര്‍ കുറച്ച്കാലം ജോലി ചെയ്ത് പണമുണ്ടാക്കി തിരിച്ചു പോകുന്നു. അവര്‍ കുടുംബമായി സന്തോഷത്തോടെ കഴിയുന്നു. എന്റെ അവസ്ഥ നേരെ വിപരീതമാണ്.

ഞാന്‍ കുടുംബം നോക്കാന്‍ സിനിമയില്‍ വന്നതാണ്. അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എനിക്കായിരുന്നു. 2000ല്‍ എന്റെ സിനിമകള്‍ നിരോധിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയപ്പോള്‍ എനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ല. മുഖ്യധാരാ സിനിമാ പ്രവര്‍ത്തകരായിരുന്നു ഇതിനു പിന്നില്‍. അന്ന് ഒരു വനിതാസംഘടനയും എന്നെ പിന്തുണച്ചില്ല. ഷൂട്ടിംഗിനിടെ കിട്ടുന്ന സമയത്തായിരുന്നു സിനിമകളുടെ കഥ കേള്‍ക്കുന്നത്, ഒരിക്കല്‍ ഞാന്‍ കന്യാസ്ത്രീയുടെ വേഷത്തിലഭിനയിച്ച സിനിമ റിലീസായപ്പോള്‍ മേക്കപ്പ് മാനോട് അതു കാണാന്‍ നിര്‍ദ്ദേശിച്ചു.

അയാള്‍ തിരിച്ചുവന്നത് കടുത്ത നിരാശയിലായിരുന്നു. കാരണം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: കന്യസ്ത്രീയുടെ വേഷത്തില്‍ ആകെ ഒറ്റത്തവണയാണ് മാഡത്തെ കാണിക്കുന്നത്. ബാക്കിയുള്ള സമയം മുഴുവന്‍ നഗ്നയാണ്.ഈ സംഭവം ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കി. പിറ്റേ ദിവസം ഞാന്‍ വാര്‍ത്താസമ്മേളനം വിളിച്ചു വരുത്തി. ഇനി മേലാല്‍ മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു.

23 സിനിമകള്‍ക്ക് ഞാന്‍ മുന്‍കൂര്‍ പണം വാങ്ങിയിരുന്നു. അതെല്ലാം തിരിച്ചു കൊടുത്തു. ആരെയാണ് ഞാന്‍ കുറ്റപ്പെടുത്തേണ്ടത്. എനിക്ക് ആ കാലത്ത് വീട്ടില്‍ പോകാന്‍ പോലും സമയം കിട്ടാറില്ലായിരുന്നു. മലയാള സിനിമ വിട്ടപ്പോള്‍ അമ്മയോട് എന്റെ ഇത്രയും കാലത്തെ സമ്പാദ്യമെവിടെയെന്ന് ഞാന്‍ തിരക്കി.

അമ്മ പറഞ്ഞു എല്ലാം അനിയത്തി എടുത്തുവെന്ന്. ഇത്രയും കാലം ജോലി ചെയ്തിട്ടും കൈയില്‍ ഒന്നും ഇല്ലാത്തത്് എന്റെ മാത്രം കുറ്റമാണെന്നും അവര്‍ പറഞ്ഞു.സില്‍ക്ക് സ്മിതയപ്പോലെ ശരീരഭംഗിയും മുഖസൗന്ദര്യവും എനിക്കില്ലായിരുന്നു. പക്ഷേ എന്റെ സിനിമകള്‍ ഹിറ്റായി. എനിക്ക് നല്ല ഭാഗ്യമുണ്ടായിരുന്നു. സിനിമയില്‍ കയറണമെങ്കില്‍ നേരായ വഴിയിലൂടെ പോകുക. അഡ്ജസ്റ്റ്മെന്റിന് നില്‍ക്കരുത്. ഞാന്‍ സിനിമയില്‍ വന്നത് പത്താം ക്ലാസ് തോറ്റപ്പോഴാണ്. അല്ലാതെ ആര്‍ക്കും വഴങ്ങി കൊടുത്തിട്ടില്ല.ഷക്കീല പറയുന്നു.

 

Related posts