സിനിമയിലല്ല ജീവിതത്തില്‍! സമ്പന്നനായ അയല്‍ക്കാരന്റെ മലിനീകരണത്തിനെതിരേ പത്തു വീട്ടുകാര്‍ക്കുവേണ്ടി നടന്‍ ഷമ്മി തിലകന്‍ കേസ് നടത്തി, വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ ഷമ്മിയും നിയമവും വിജയിച്ചു

shammi-thilakanതിലകന്റെ മകനായ ഷമ്മി തിലകനെ എല്ലാവര്‍ക്കുമറിയാം. ബിഗ് സ്ക്രീനില്‍ ഏവരെയും രസിപ്പിക്കുന്ന ഷമ്മിയെ നടനെയും ഏവര്‍ക്കും സുപരിചിതം. എന്നാല്‍ ഷമ്മി തിലകനെന്ന മനുഷ്യനെ അടുത്തറിയുന്ന ഒരു സംഭവം അടുത്തിടെ സംഭവിച്ചു. അയല്‍ക്കാരനായ സമ്പന്നന്റെ അനധികൃത നിര്‍മാണ പ്രവര്‍ത്തനത്തിനെതിരേ കേസു നടത്തി ജയിച്ചാണ് ഈ നടന്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്. തന്റേയും അയല്‍വാസികളായ പത്തിലധികം കുടുംബങ്ങള്‍ക്കും മുന്നില്‍ സമ്പന്നനായ അയല്‍വാസി നടത്തുന്ന അതിക്രമത്തേയും പരിസ്ഥിതി മലിനീകരണത്തേയും വിവരാവകാശ നിയമം വഴിയാണ് അദേഹം പരാജയപ്പെടുത്തിയത്. അഭിഭാഷകനായ ബോറിസ് പോളിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്.

അയല്‍ക്കാരന്റെ അനധികൃത നിര്‍മ്മാണം നടത്തി ഈ പത്ത് കുടുംബങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കുന്ന മലിനീകരണ പ്രവൃത്തികള്‍ നടത്തി വന്നതാണ് പ്രശ്‌നം. അധികൃതര്‍ക്ക് നല്‍കിയ പരാതികള്‍ മുങ്ങി. നടപടിയില്ല. ഓഫീസുകള്‍ കയറിയിറങ്ങി. അനക്കമില്ല. ഷമ്മിയുടെ ഫയലുകളില്‍ പേജുകള്‍ കൂടിക്കോണ്ടേയിരുന്നു. അപ്പോഴാണ് വിവരാവകാശ നിയമം രക്ഷക്കെത്തിയത്. വിവരം തേടിയുള്ള അപേക്ഷകള്‍ നാലുപാടും പറന്നു. ഓഫീസുകള്‍ ഉണര്‍ന്നു. മുങ്ങിയ ഫയലുകള്‍ മടിയോടെയെങ്കിലും പൊങ്ങിയെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു.

ബോറിസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം – വിവരാവകാശ നിയമം വജ്രായുധമാക്കിയ നടന്‍. ഷമ്മി തിലകന്‍ എന്ന നടനെ എല്ലാവരും അറിയും. ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ അതിനെ നിയമപരമായി നേരിടാന്‍ വിവരാവകാശ നിയമം പഠിച്ച് സ്വയം ഉപയോഗിച്ച് വന്‍ വിജയം നേടിയ മിടുക്കന്‍ കുടിയാണ് ഷമ്മി തിലകന്‍ എന്നത് പലര്‍ക്കും അറിയില്ല. അദ്ദേഹം ഏറ്റുമുട്ടിയത് വന്‍ സ്വാധീനമുള്ള വ്യക്തിയോടാണ്. അയല്‍ക്കാരായ പത്ത് കുടുംബങ്ങള്‍ക്ക് വേണ്ടി കൂടിയായിരുന്നു പോരാട്ടം. പ്രബലനായ അയല്‍വസ്തു ഉടമ അനധികൃത നിര്‍മാണം നടത്തി ഈ പത്ത് കുടുംബങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കുന്ന മലിനീകരണ പ്രവൃത്തികള്‍ നടത്തി വന്നതാണ് പ്രശ്‌നം. അധികൃതര്‍ക്ക് നല്‍കിയ പരാതികള്‍ മുങ്ങി. നടപടിയില്ല. ഓഫീസുകള്‍ കയറിയിറങ്ങി. അനക്കമില്ല.

ഷമ്മിയുടെ ഫയലുകളില്‍ പേജുകള്‍ കൂടി ക്കെണ്ടേയിരുന്നു. അപ്പോഴാണ് വിവരാവകാശ നിയമം രക്ഷക്കെത്തിയത്. വിവരം തേടിയുള്ള അപേക്ഷകള്‍ നാലുപാടും പറന്നു. ഓഫീസുകള്‍ ഉണര്‍ന്നു. മുങ്ങിയ ഫയലുകള്‍ മടിയോടെയെങ്കിലും പൊങ്ങി. കിട്ടിയ വിവരങ്ങളിലെ കബളിപ്പിക്കലുകള്‍ കണ്ടെത്താന്‍ കെട്ടിട നിര്‍മ്മാണ ചട്ടം, മുനിസിപ്പാലിറ്റി നിയമം, പരിസ്ഥിതി നിയമങ്ങള്‍ എന്നിവയുടെ പുസ്തകങ്ങള്‍ വാങ്ങി പഠിച്ചു. പല കുരുക്കുകളും അഴിഞ്ഞു തുടങ്ങി. പ്രബലനായ അയല്‍ക്കാരന്‍ ഷമ്മിയെ കള്ളക്കേസില്‍ കുടുക്കി. അയാളുടെ ജീവനക്കാരനെ പരിക്കേല്‍പ്പിച്ചു എന്ന ഗുരുതരമായ കേസ്. പോലീസ് പതിവ് നാടകം കളിച്ചു. കളവായ നിലയില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഷമ്മി തിലകന്‍ പതറിയില്ല. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച തെളിവുകളുമായി മേലുദ്യോഗസ്ഥര്‍ക്ക് പുനരന്വേഷണത്തിന് ഹര്‍ജി നല്‍കി. കള്ളം വെളിച്ചത്തായി. കുറ്റപത്രം പോലീസ് പിന്‍വലിച്ചു. വിവരാവകാശ നിയമം വജ്രായുധമാണെന്ന് ബോധ്യമായ ഷമ്മി തിലകന്‍ എല്ലാ ഫോറങ്ങളിലും പ്രബലനായ അയല്‍ക്കാരനെതിരെ വിജയം നേടി. ഉദ്യോഗസ്ഥര്‍ കൃത്യമായി നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. നിയമബിരുധമുള്ളയാളാണ് ഷമ്മി തിലകന്‍ എന്ന് വിശ്വസിക്കുന്ന നിരവധി ഉദ്യോഗസ്ഥരെ എനിക്കറിയാം! മാതൃകയാക്കാവുന്ന സെലബ്രിറ്റി തന്നെയാണ് ഷമ്മി തിലകന്‍!

Related posts