അന്ന് വിളിക്കാത്ത കല്യാണത്തിന് സദ്യ ഉണ്ണുന്നതിനിടെ പിടിവീണു, പെരുംങ്കള്ളനെ പോലെ ആളുകള്‍ വിചാരണ ആരംഭിച്ചു, ഉടുത്ത മുണ്ടും ആരോ വലിച്ചൂരി, ആരുടെയും കണ്ണുനിറയ്ക്കും ഷോബിന്റെ അനുഭവം

കോളജ് പഠനകാലത്ത് ദാരിദ്രത്തോട് പടവെട്ടി വലിയ ഉയരങ്ങള്‍ കണ്ടെത്തിയവരെ നമ്മുക്ക് പലപ്പോഴും കാണാനാകും. അത്തരത്തില്‍ ഒരിക്കല്‍ അപമാനിക്കപ്പെട്ടു പുറത്തു പോകേണ്ടിവന്ന ഓഡിറ്റോറിയത്തില്‍ സ്വന്തം പുസ്തകത്തിന്റെ പ്രകാശത്തിനെത്തിയ ഷോബിന്‍ കമ്മട്ടത്തിന്റെ അനുഭവം ആരിലും ചെറു നൊമ്പരം തീര്‍ക്കും.

ഷോബിന്‍ കമ്മട്ടത്തിന്റെ കുറിപ്പ് വായിക്കാം;

വിളിക്കാത്ത കല്യാണത്തിന് പോയി ഒരുപാട് സദ്യകള്‍ ഉണ്ടിരുന്നൊരു കാലം!

ഡിഗ്രി ഫസ്റ്റ് ഇയര്‍ ST. Thomas കോളേജില്‍ പഠിക്കുന്ന കാലം, അവിടുന്നു നടന്നുപോകാവുന്ന ദൂരം പാറമേക്കാവ് അഗ്രശാല കല്യാണമണ്ഡപം! എന്നെത്തെയും പോലെ ബസ്സില്‍ കണ്‍സെഷന്‍ കിട്ടാന്‍ വേണ്ടി മാത്രം കൊണ്ടുവന്നിരുന്ന ഒരേ ഒരു പുസ്തകം അരയില്‍ തിരുകി പതിയെ മണ്ഡപത്തിലെക്ക് കടന്നു.

അവസാന പന്തിയെ കഴിക്കാറുള്ളു, ചെയുന്ന കാര്യം അത്ര നല്ലതല്ല എന്ന് അറിയാം! കല്യാണത്തിന് വിളിച്ചവര്‍ക്ക് താന്‍ കഴിക്കുന്നത് കാരണം സദ്യ കിട്ടാതെ വരുകയുമരുത്! എത്രയോ ഭക്ഷണം ബാക്കി ആയി പോകുന്നു സദ്യകളില്‍! അന്നെന്തോ വിശപ്പു മൂത്ത് ഇടം വലം നോക്കട്ടെ സദ്യവെട്ടി വിഴുങ്ങുന്നതിനിടയില്‍ കയ്യില്‍ പിടി വീണു !

കാര്യം എന്താണെന്നു മനസ്സിലാകും മുന്‍പേ സെക്യൂരിറ്റിക്കാരന്‍ അവിടുന്ന് വലിച്ചു ഓഡിറ്റോറിയതിന്റെ പുറകില്‍ കൊണ്ട് പോയി ! ഒരു പെരും കള്ളനെ കിട്ടിയ പോലെ ആളുകള്‍ ചുറ്റും കൂടി വിചാരണ ആരംഭിച്ചു, അതിനിടയില്‍ ആരോ ഉടുത്തിരുന്ന മുഷിഞ്ഞ ഒറ്റമുണ്ട് വലിച്ചു അഴിച്ചു കളഞ്ഞു ! കള്ളന്‍ ആണെന്ന തെളിവുമായി നനഞ്ഞ നോട്ട് പുസ്തകം താഴെ വീണതും സെക്യൂരിറ്റിക്കാരന്‍ കരണം പോത്തി ഒന്ന് തന്നതും ഒരുമിച്ചായിരുന്നു. അതോടെ കരച്ചില്‍ ഉച്ചത്തില്‍ ആയി !

രംഗം ആകെ വഷളായി! ഒച്ചയും കരച്ചിലും കേട്ടു ആരോ പറഞ്ഞു ‘ചെറിയ പയ്യന്‍ അല്ലേ വിട്ടേക്ക് ‘ എന്തിനേറെ പറയുന്നു കല്യാണപെണ്ണും ചെക്കനും വരെ എത്തി ! അവര്‍ക്കു മുന്നില്‍ തലയുയര്‍ത്തി പോലും നോക്കാനാകാതെ ഒരു കൊടും കുറ്റവാളിയെ പോലെ ഞാന്‍ അങ്ങനെ നിന്നു! മകളുടെ കല്യാണത്തിന് ആരുടേയും കണ്ണുനീര്‍ വീഴണ്ട എന്ന് കരുതിയാകണീ ആ അച്ഛന്‍ ‘അയാളെ വിട്ടേക്കാന്‍ പറഞ്ഞതും പോകാന്‍ നേരം കുറച്ച് പൈസ പോക്കറ്റില്‍ വച്ചു തന്നതും ‘

കരഞ്ഞുകൊണ്ട് അവിടുന്ന് ഇറങ്ങി പോരുമ്പോള്‍ എന്തോ ആ സെക്യൂരിറ്റിക്കും കുറച്ച് അലിവ് തോന്നിയതാകാം.. അയാള്‍ പുറകെ വന്നു പറഞ്ഞു, ‘സാരില്ല മോനെ ഒരു നിമിഷത്തെ ആവേശത്തിന് ചെയ്തു പോയതാണ്’ അതിനു മറുപടി ഒന്നും നല്‍കാതെ വേഗം അവിടുന്ന് നടന്നകന്നു! പിന്നീട് മുഴുപട്ടിണി ആണേലും വിളിക്കാത്ത സദ്യക്ക് പോകുന്ന പരിപാടി അതോടെ നിര്‍ത്തി !

വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നെ ആ ഓഡിറ്റോറിയത്തില്‍ കയറാന്‍ ധൈര്യം വന്നത് ഇപ്പോള്‍ ആണ്… വീണ്ടും വിളിക്കാത്ത സദ്യ ഉണ്ണാന്‍ അല്ല! അവിടെ ഒരു പുസ്തകമേള നടക്കുന്നുണ്ട്. ജീവിതത്തില്‍ ഞാന്‍ ആദ്യമായി എഴുതിയ ഞാന്‍ ഏറെ താലോലിക്കുന്ന എന്റെ ‘കടലോളം പ്രണയം’ അവിടുണ്ട്. അതൊന്നു നേരിട്ട് കാണണം.

അന്നത്തെ ആ സെക്യൂരിറ്റിക്കാരന്‍ അവിടുണ്ട് ! ആളാകെ മാറിപ്പോയിരിക്കുന്നു ചെറുപ്പത്തിന്റെ ആരോഗ്യവും ഉശിരും ഇന്നയാളില്‍ ഇല്ല.

ഒരു പുസ്തകം എടുത്തു അയാളുടെ കൈയില്‍ കൊണ്ട് കൊടുത്തു ഞാന്‍ എഴുതിയ പുസ്തകം ആണിത് ‘എന്നെ മനസ്സിലായോ? ‘ ഇല്ല അയാള്‍ക്ക് എന്നെ മനസ്സിലായിട്ടില്ല! പണ്ട് നടന്ന സദ്യയുടെ കാര്യം പറഞ്ഞു! അയാള്‍ വീണ്ടും വീണ്ടും എന്നെ തന്നെ സൂക്ഷിച്ചുനോക്കി. എന്ത് പറയണം എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു !

ഇടറിയ ശബ്ദത്തില്‍ അയാള്‍ ഇത്രയും പറഞ്ഞ് ഒപ്പിച്ചു. ‘നീ അന്ന് ഇവിടുന്നു കരഞ്ഞു ഇറങ്ങിപോയതിനു ശേഷം ഞാന്‍ കുറെ നിന്നെ കുറിച്ച് ആലോചിച്ചു, അത്രയും വേണ്ടിയിരുന്നില്ല എന്ന് തോന്നി, എന്നെങ്കിലും കണ്ടാല്‍ ഒന്ന് മാപ്പ് പറയണം എന്നുണ്ടായിരുന്നു.’ അയാള്‍ കൈയില്‍ മുറുകെ പിടിച്ചു ! ‘ഏയ് അത് സാരില്ല, ചേട്ടന്‍ ഈ പുസ്തകം വായിച്ചു നോക്കണം. ‘

‘എനിക്ക് എഴുതാനും വായിക്കാനും ഒന്നും അറിയില്ല മോനെ.. എന്നാലും ഈ പുസ്തകം എന്നും ഞാന്‍ സൂക്ഷിച്ചു വയ്ക്കും ന്റെ കാലം കഴിയുന്നത് വരെ. ‘ പിന്നെ കുറെ നേരം മൗനം ആയിരുന്നു.. വാക്കുകള്‍ക്ക് പറയാന്‍ കഴിയാത്തത് മനസ്സുകള്‍ സംസാരിച്ചു! അവിടുന്ന് യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു !

(തൃശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ എന്റെ പുസ്തകം കടലോളംബപ്രണയം ഉണ്ട് !)

Related posts