ഫുട്ബോളിനും (സൂപ്പര്‍ ലീഗ് കേരള) ക്രിക്കറ്റിനും (കേരള ക്രിക്കറ്റ് ലീഗ്) പിന്നാലെ കേരളത്തിനു സ്വന്തമായി ബാസ്കറ്റ്ബോള്‍ ലീഗ് എത്തുന്നു. ബാസ്കറ്റ്ബോള്‍ ലീഗ് കേരള (ബിഎല്‍കെ) എന്നു പേരിട്ടിരിക്കുന്ന പോരാട്ടത്തിന്റെ പ്രാരംഭഘട്ടം മേയ് അവസാനം ആരംഭിക്കും.
അണ്ടര്‍ 14, 19 കുട്ടികളെ പങ്കെടുപ്പിച്ചുള്ള ലീഗിനാണ് ആദ്യം തുടക്കം കുറിക്കുന്നത്. ക്രിക്കറ്റിനും ഫുട്ബോളിനും പിന്നാലെ കേരളത്തിലെ ബാസ്കറ്റ്ബോളിനെ ശക്തിപ്പെടുത്തുന്നതായിരിക്കും ബിഎല്‍കെ. സംസ്ഥാന, സ്കൂള്തലങ്ങളിലായി കേരളത്തില്‍ ഇതിനോടകം ബാസ്കറ്റ്ബോള്‍ ശക്തിപ്രാപിച്ചുകഴിഞ്ഞു. അടുത്തഘട്ടത്തിലേക്കുള്ള വളര്‍ച്ചയാണ് ബിഎല്കെയിലൂടെ കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് ലക്ഷ്യംവയ്ക്കുന്നത്.
ആദ്യം ഡെവലപ്മെന്റ് ലീഗ്
സീനിയര്‍ തലത്തിലേക്ക് ഒറ്റയടിക്കു മാറാതെ, ഡെവലപ്മെന്റ് ലീഗ് സംഘടിപ്പിക്കാനാണ് ആദ്യ ശ്രമം. ഇതിന്റെ ഭാഗമായി അണ്ടര്‍ 14, 19 അണ്കുട്ടികള്ക്കും പെണ്‍കുട്ടികള്‍ക്കുമായി മേയില്‍ ആദ്യഘട്ട ലീഗ് എറണാകുളത്തു സംഘടിപ്പിക്കും. തുടര്‍ന്ന് രണ്ട്-മൂന്നു മാസത്തിനുള്ളില്‍ സീനിയര്‍ ലീഗിന്റെ ആദ്യ സീസണ് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബിഎല്‍കെ സംഘടിപ്പിക്കുന്നത്. കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ കീഴില്‍ എബിസി സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് അക്കാദമിയും പൂന ലീഗും ബിഎല്കെയുടെ പിന്നണിയിലുണ്ട്.
രജിസ്റ്റർ ചെയ്ത് 1,000 താരങ്ങള്‍
മേയ് അവസാനവാരം അരങ്ങേറുന്ന ബിഎല്കെയുടെ പ്രാരംഭഘട്ടത്തിന്റെ ഭാഗമാകാനായി ഇതിനോടകം 1,000 കൗമാര താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. വണ്‍ മിനിറ്റ് ടു ഹൂപ്പ് (ഒഎംഎച്ച്) സ്കില്‍ ചലഞ്ചിലൂടെയാണ് ബിഎല്കെയിലേക്കുള്ള താരങ്ങളെ കണ്ടെത്തുന്നത്. ഏപ്രിലില്‍ ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് നടക്കും. തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി അന്തിമ ട്രയല്‍സ്.
ആറ് ഫ്രാഞ്ചൈസി
ബിഎല്കെയുടെ ആദ്യ സീസണില്‍ ആറ് ഫ്രാഞ്ചൈസികളാണുണ്ടാകുക. അന്തിമ ട്രയല്‍സിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങളെ ലേലത്തിലൂടെ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കും. കൗമാര താരങ്ങളുടെ പോക്കറ്റിലേക്ക് പണക്കിലുക്കമെത്തുമെന്നു ചുരുക്കം. കളിക്കാര്‍, പരിശീലകര്‍, സാങ്കേതിക വിഭാഗക്കാര്‍, മെന്റര്‍മാര്‍ എന്നിങ്ങനെ കേരളത്തിലെ ബാസ്കറ്റ്ബോള്‍ സംവിധാനത്തിന്റെ വിവിധമേഖലയിലുള്ളവര്ക്കു പുത്തന്‍ ഉണര്വാകാനുള്ള തയാറെടുപ്പിലാണ് ബിഎല്‍കെ.
അനീഷ് ആലക്കോട്
