പരവൂർ: രാജ്യത്ത് സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നത് 2,626 റെയിൽവേ സ്റ്റേഷനുകൾ. ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇത്രയധികം സ്റ്റേഷനിൽ സൗരോർജം ഉപയോഗിക്കുന്നതിൽ റെയിൽവേ പുരോഗതി കൈവരിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഊർജ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതൽ സ്റ്റേഷനുകളിൽ സൗരോർജം ഉപയോഗിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രാജ്യത്തുടനീളം കൂടുതൽ സുസ്ഥിരമായ റെയിൽവേ പ്രവർത്തനങ്ങൾക്ക് ഈ മാറ്റം ശക്തമായ പിന്തുണ നൽകുന്നതായും മന്ത്രാലയം വ്യക്തമാക്കി.
സ്റ്റേഷനുകളിൽ സൗരോർജ സംവിധാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ വലിയ പുരോഗതി ഉണ്ടായത് ഈ സാമ്പത്തിക വർഷത്തിലാണ്. നവംബർ 30 വരെ മാത്രം 318 റെയിൽവേ സ്റ്റേഷനുകളെ സോളാർ ശൃംഖലയിൽ ചേർക്കാൻ സാധിച്ചു. ഈ കൂട്ടിച്ചേർക്കലോടെയാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനുകളുടെ എണ്ണം 2,626 ആയി ഉയർന്നത്.
2025 നവംബർ ആയപ്പോഴേക്കും റെയിൽവേ അതിന്റെ പ്രവർത്തനങ്ങൾക്കായി 898 മെഗാവാട്ട് സൗരോർജം കമ്മീഷൻ ചെയ്തു. 2014 ൽ ഇത് കേവലം 3. 68 മെഗാവാട്ട് മാത്രമായിരുന്നു. 2014 നെ അപേക്ഷിച്ച് ഏകദേശം 244 മടങ്ങ് വർധനയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. മൊത്തം കമ്മീഷൻ ചെയ്ത ശേഷിയിൽ 629 മെഗാവാട്ട് ട്രാക്ഷൻ ആവശ്യങ്ങൾക്ക് മാത്രമായാണ് ഉപയോഗിക്കുന്നത്. ഇത് നേരിട്ട് ഇലക്ട്രിക് ട്രെയിൻ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.
ശേഷിക്കുന്ന 269 മെഗാവാട്ട് ട്രാക്ഷൻ ഇതര ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഉപയോഗിക്കുന്നത്. സ്റ്റേഷനുകളിലെ ലൈറ്റിംഗ്, വർക്ക് ഷോപ്പുകൾ, സർവീസ് കെട്ടിടങ്ങൾ, റെയിൽവേ ക്വാർട്ടേഴ്സ് എന്നിവയുടെ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും. സൗരോർജത്തിന്റെ ഈ സന്തുലിത ഉപയോഗം പരമ്പരാഗത ഊർജത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഏറെ സഹായകമായിട്ടുണ്ട്.
മാത്രമല്ല ഇത് റെയിൽവേയുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സ്റ്റേഷനുകൾ, കെട്ടിടങ്ങൾ, റെയിൽവേ ഭൂമി എന്നിവിടങ്ങളിൽ സോളാർ ഇൻസ്റ്റാളേഷനുകൾ ഏർപ്പെടുത്താൻ മന്ത്രാലയം യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചിട്ടുള്ളത്. 2030 ഓടെ ഇക്കാര്യത്തിൽ പരമാവധി സ്വയം പര്യാപ്തത കൈവരിക്കാനാണ് റെയിൽ മന്ത്രാലയം ലക്ഷ്യമിടുന്നത്.
എസ്.ആർ. സുധീർ കുമാർ
