അഡ്മിഷന്‍ വേണോ ? എങ്കില്‍ മാസത്തില്‍ മൂന്ന് സഹപാഠികളുമായി ഒന്നിച്ചു ജീവിക്കണം;ജനനനിരക്ക് കൂട്ടാന്‍ ദക്ഷിണ കൊറിയ ആവിഷ്‌കരിച്ച പുതിയ കോഴ്‌സിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ജനപ്പെരുപ്പമാണ് ഒട്ടുമിക്ക രാജ്യങ്ങളുടെയും വിഷയമെങ്കില്‍ കുറഞ്ഞ ജനന നിരക്കാണ് ദക്ഷിണ കൊറിയ നേരിടുന്ന പ്രശ്‌നം. എന്നാല്‍ ജനന നിരക്ക് കൂട്ടാന്‍ ഇപ്പോള്‍ ദക്ഷിണ കൊറിയ സ്വീകരിച്ചിരിക്കുന്ന മാര്‍ഗത്തെ നെറ്റിചുളിച്ചേ നോക്കിക്കാണാനാവൂ. ദക്ഷിണ കൊറിയയിലെ പുതുതലമുറക്കാര്‍ വിവാഹത്തില്‍ നിന്നും കുട്ടികളെ ജനിപ്പിക്കുന്നതില്‍ അകന്നു നില്‍ക്കാന്‍ തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ഒരു വിവാദമായ കോഴ്‌സാണ് ഇപ്പോള്‍ ദക്ഷിണ കൊറിയ ആരംഭിച്ചിരിക്കുന്നത്.

ഇതില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ മാസത്തില്‍ മൂന്ന് സഹപാഠികളുമായെങ്കിലും ഒരുമിച്ച് ജീവിക്കണമെന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അതായത് ഡേറ്റിങ് ഇല്ലാത്തവര്‍ക്ക് ഇവിടെ അഡ്മിഷന്‍ ഇല്ലെന്ന് സാരം. സിയോളിലെ ഡോന്‍ഗുക്, ക്യോംഗ് ഹീ യൂണിവേഴ്‌സിറ്റികളാണ് ശ്രദ്ധേയമായ ഈ കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നത്. ഡേറ്റിങ്, ലൈംഗികത, സ്‌നേഹം തുടങ്ങിയവയില്‍ അധിഷ്ഠിതമായ കോഴ്‌സാണിത്. പരമ്പരാഗത കുടുംബജീവിതത്തില്‍ നിന്നും അകന്ന് നില്‍ക്കുന്ന പുതുതലമുറയെ ഈ വക കാര്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണീ കോഴ്‌സ് ആരംഭിച്ചിരിക്കുന്നതെന്ന് ഈ യൂണിവേഴ്‌സിറ്റികള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കൂടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഞെരുക്കമാണ് ചെറുപ്പക്കാരെ കുടുംബജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന്റെ പ്രധാന കാരണം.
തല്‍ഫലമായി രാജ്യത്തെ ജനന നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലുമെത്തിയിരിക്കുന്നു. വീടുകള്‍ വാങ്ങുന്നതിനുള്ള ഉയര്‍ന്ന ചെലവ്, തൊഴിലില്ലായ്മ, ട്യൂഷന്‍ ഫീസിലെ വര്‍ധന തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചെറുപ്പക്കാരുടെ ജീവിതം കടുത്ത സാമ്പത്തിക സമ്മര്‍ദത്തിലാക്കിയതിനാല്‍ അവരില്‍ ചിലര്‍ക്ക് വിവാഹത്തെക്കുറിച്ചോ കുട്ടികളെ ജനിപ്പിക്കുന്നതിനെക്കുറിച്ചോ ആലോചിക്കാന്‍ പോലും താല്‍പര്യമില്ല.ഇത്തരത്തില്‍ വിവാഹത്തില്‍ നിന്നും അകന്ന് ജീവിക്കുന്ന പുതു തലമുറയെ വിശേഷിപ്പിക്കാന്‍ സാമ്പൂ ജനറേഷന്‍ എന്ന പുതിയ പദവും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

പുതിയ കോഴ്‌സിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ പങ്കാളിയെ കണ്ടെത്താനും ആരോഗ്യകരമായ ബന്ധങ്ങള്‍ നിലനിര്‍ത്താനും പഠിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നുവെന്നാണ് ഡോന്‍ഗുക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രഫ. ജാന്‍ഗ് ജേയ് സൂക്ക് പറയുന്നത്. ഇവിടെ മാര്യേജ് ആന്‍ഡ് ഫാമിലി കോഴ്‌സ് ആരംഭിച്ചിരിക്കുന്നത് ഇവരാണ്.
ലൗ ആന്‍ഡ് മാര്യേജ് കോഴ്‌സ് എന്നാണ് ക്യോംഗ് ഹീ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ചിരിക്കുന്ന കോഴ്‌സിന്റെ പേര്. ഇവിടെ ഇതിനെ സംബന്ധിച്ച ക്ലാസുകള്‍ വിജയകരമായി നടന്ന് വരുന്നു. ഇന്‍ചിയോണിലെ ഇന്‍ഹാ യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗിലാണ് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നതെങ്കിലും ഇവിടെ നിലവില്‍ കുട്ടികള്‍ക്ക് വിജയം, സ്‌നേഹം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ക്ലാസുകള്‍ നല്‍കി വരുന്നുണ്ട്. 1977ന് ശേഷം ഏറ്റവും കുറവ് വിവാഹം നടന്ന വര്‍ഷമായിരുന്നു 2016. ഇതോടെയാണ് വിവാഹങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള മാര്‍ഗവുമായി സര്‍ക്കാര്‍ രംഗത്തു വന്നത്. 50 ബില്യണ്‍ പൗണ്ടാണ് ഇതിനുവേണ്ടി മാറ്റിവച്ചിരിക്കുന്നത്.

 

Related posts