തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ സ്പീക്കറായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നുവെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എ.സി. മൊയ്തീനും ബിജെപി സ്ഥാനാര്‍ഥിയായി ബി.ബി. ഗോപകുമാറുമാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്.
മൂന്നംഗങ്ങളാണ് ബിജെപിക്ക് ഇത്തവണയുള്ളത്. രാജീവ് ചന്ദ്രശേഖര്‍ പേര് നിര്‍ദേശിച്ചു. വി.മുരളീധരന് പിന്താങ്ങുകയായിരുന്നു. സ്പീക്കറായി തെരഞ്ഞെടുത്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേര്‍ന്ന് സ്പീക്കറുടെ ഡയസിലേക്ക് സ്വീകരിച്ചാനയിച്ചു. കേരള നിയമസഭയുടെ 25ാമത്തെ സ്പീക്കറാണ് തിരുവഞ്ചൂര്‍.
1991 മുതല്‍ കേരള നിയമസഭാ സാമാജികനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു തിരുവഞ്ചൂര്‍. അടൂര്‍, കോട്ടയം നിയോജക മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരുന്നത്. മന്ത്രിയായും മികച്ച പാര്‍ലമെന്റേറിയനായും തിരുവഞ്ചൂര്‍ പ്രവര്‍ത്തിച്ചു. 102 അംഗങ്ങളുള്ള യുഡിഎഫിന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഭീഷണി അല്ലായിരുന്നു. മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരുള്ള ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ പേരിനുനേരെ ഗുണന ചിഹ്നം രേഖപ്പെടുത്തുമ്പോള്‍ വോട്ടായി പരിഗണിക്കും.
നിയമസഭയ്ക്കകത്ത് നടന്ന തെരഞ്ഞെടുപ്പില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 101 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.സി. മൊയ്തീന് 35 വോട്ടും ബിജെപി സ്ഥാനാര്‍ഥി ബി.ബി. ഗോപകുമാറിന് മൂന്നു വോട്ടും ലഭിച്ചു. പ്രോടെം സ്പീക്കറായിരുന്ന ജി. സുധാകരന് വരണാധികാരിയായതിനാല്‍ വോട്ട് ചെയ്തില്ല. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.
രണ്ട് ബാലറ്റ് പെട്ടികളിലായാണ് വോട്ടുകള്‍ നിക്ഷേപിച്ചത്. വോട്ടുകളെല്ലാം തരംതിരിച്ച ശേഷമാണ് എണ്ണി സ്പീക്കറെ പ്രഖ്യാപിച്ചത്. പ്രോടെം സ്പീക്കര്‍ ജി.സുധാകരനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിൽ സഭയെ നിയന്ത്രിച്ചത്. ഫലപ്രഖ്യാപനവും അദ്ദേഹമാണ് നിർവഹിച്ചത്. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂരിനെ മുഖ്യമന്ത്രി വി.ഡി. സതീശന്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്, വിവിധ കക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുമോദിച്ചു.
