കോട്ടയം: സംസ്ഥാന ബജറ്റിലാണ് ജില്ലയുടെ പ്രതീക്ഷ. പതിനഞ്ചാം നിയമസഭയുടെ അവസാനസമ്മേളനം 20ന് ആരംഭിക്കും. 32 ദിവസം നീളുന്ന സമ്മേളനത്തില്‍ 29നാണ് ബജറ്റ് അവതരണം. റബര്‍, നെല്ല് താങ്ങുവില വര്‍ധനയിലാണ് പ്രതീക്ഷ. റബര്‍ കിലോയ്ക്ക് 250 രൂപ താങ്ങുവില പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ അത് നടപ്പാക്കിയില്ല. മാത്രവുമല്ല അഞ്ചു ബജറ്റുകളില്‍ വകയിരുത്തിയ 2500 കോടി രൂപയില്‍ 50 കോടി രൂപ മാത്രമാണ് പദ്ധതിയില്‍ ആകെ വിനിയോഗിച്ചത്.
ഒരു കിലോ റബറിന് 250 രൂപ വില നിശ്ചയിക്കുമെന്നും പതിനാറിനം പച്ചക്കറി പഴവര്‍ഗ സാധനങ്ങള്‍ കര്‍ഷകരില്‍നിന്നു ന്യായവിലയ്ക്ക് സംഭരിക്കുമെന്നും കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 5000 രൂപയില്‍ കുറയാത്ത പെന്ഷന് നല്‍കാനുള്ള പദ്ധതി കര്‍ഷക ക്ഷേമനിധി ബോര്‍ഡിലൂടെ നടപ്പിലാക്കുമെന്നതുമടക്കം എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഒന്നും നടപ്പായില്ല.
നാലു വര്‍ഷങ്ങളില്‍ 180 രൂപയായിരുന്ന താങ്ങുവില തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് 200 രൂപയായി ഉയര്‍ത്തിയത്. എന്നാല്‍ ഈ തുക ഇപ്പോഴും ലഭിച്ചുതുടങ്ങിയിട്ടില്ല. നെല്ല് സംഭരണം സഹകരണ ഏജന്‍സികളെ ഏല്‍പ്പിക്കുമെന്നു പറയുമ്പോഴും നെല്ലുസംഭരണത്തിന് ആവശ്യമുള്ള തുക മുന്‍കൂട്ടി വകയിരുത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല.
ജില്ലയില്‍ ആറ് റോഡുകള്‍ക്കും നാല് വലിയ പാലങ്ങള്‍ക്കും നിര്‍മാണ അനുമതിയായിട്ടുണ്ട്. ഇതിനുള്ള പണം ബജറ്റില്‍ എത്രയുണ്ടാകും എന്നതും പ്രധാനമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഭരണകക്ഷിക്ക് മന്ത്രിമാരും എല്എല്എമാരുമുള്ള മണ്ഡലങ്ങള്‍ക്ക് വലിയ പരിഗണനയുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഭരണമാറ്റമുണ്ടായാല്‍ നിലവിലെ പ്രഖ്യാപനങ്ങള്‍ അപ്രസക്തമായി മാറും.
ജില്ലയുടെ വികസന കുതിപ്പിന് വഴിയൊരുക്കും എന്നു പ്രതീക്ഷിച്ച ശബരി വിമാനത്താവളം പദ്ധതി ഏറെക്കുറെ അനിശ്ചിതത്വത്തിലായി. ഇതില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടും വീഴ്ചകളുമായിരുന്നു കാരണം. 28 വര്‍ഷം പഴക്കമുള്ള ശബരി റെയില്‍ പദ്ധതി യാഥാര്‍ഥ്യമാകുമോ എന്നതും ഈ ബജറ്റില്‍ അറിയാം. കാലടി മുതല്‍ പിഴക് വരെ വേര്‍തിരിച്ച സ്ഥലം വിലയ്ക്ക് വാങ്ങി റെയില്‍വേ വകുപ്പിനെ ഏല്‍പ്പിച്ചാല്‍ പാത നിര്‍മാണം വൈകില്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നു.
സ്ഥലം വാങ്ങാനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുംആവശ്യമായ തുക ബജറ്റിലുണ്ടാകുന്നില്ലെങ്കില് ശബരി റെയില്‍വേയും കടലാസില്‍ ഒതുങ്ങും. കുമരകം ടൂറിസം ലക്ഷ്യമാക്കി വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടാന്‍ 2023 ബജറ്റില്‍ 108 കോടി രൂപ അനുവദിച്ചെങ്കിലും പദ്ധതി നടപ്പായില്ല.
വനയോരമേഖലയിലെ വന്യമൃഗ അതിക്രമം തടയാന്‍ മുന്‍ ബജറ്റുകളില്‍ തുച്ഛമായ തുകയാണ് വകയിരുത്തിയത്. മാത്രവുമല്ല നടപ്പാക്കിയ പദ്ധതികളൊന്നും വിജയം കണ്ടതുമില്ല. ഏറ്റുമാനൂര്‍ സിവില്‍ സ്റ്റേഷന് പ്രഖ്യാപനവും തുക വകയിരുത്തലും ബജറ്റില്‍ രേഖയായതു മാത്രം.
