റെഡ് ചില്ലീസിലെ ആ നാണക്കാരിയില്‍ നിന്നും ചങ്ങനാശേരിക്കാരി ലീന തട്ടിപ്പുകളുടെ രാജ്ഞിയായത് ആരെയും ഞെട്ടിക്കുന്ന രീതിയില്‍, കൊച്ചിയില്‍ അക്രമികള്‍ വെടിവയ്ക്കാന്‍ ശ്രമിച്ച ലീന മരിയ പോളിന്റെ കഥ

ഒരുകാലത്ത് മലയാള സിനിമയില്‍ കത്തിനിന്ന, സൂപ്പര്‍ മോഡലാകാന്‍ ദുബായില്‍ നിന്ന് ഇന്ത്യയില്‍ കാലുകുത്തിയ യുവതിയാണ് ലീന മരിയ പോള്‍. തട്ടിപ്പിനു പുതുഭാഷ്യം ചമച്ച ലീനയുടെ കഥ ആരെയും അമ്പരപ്പിക്കുന്നതാണ്. സുഖഭോഗങ്ങള്‍ക്കുവേണ്ടിയുള്ള യാത്രയില്‍ തട്ടിപ്പുകാരുമായി ചേര്‍ന്നതോടെയാണ് ലീനയുടെ തട്ടിപ്പു സാമ്രാജ്യം മറ്റൊരു തലത്തിലേക്ക് വളരുന്നത്.

ബംഗളൂരുവിലെ ഒരു കോഫി ഹൗസില്‍ വച്ചായിരുന്നു സുകേശ് ചന്ദ്രശേഖരനെന്ന തട്ടിപ്പുകാരനുമായി പരിചയപ്പെടുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ ഒത്തുപോകേണ്ടവരാണെന്ന് ലീനയ്ക്കും സുകേഷിനും ബോധ്യമായി. പിന്നീടുള്ള കറക്കവും ജീവിതവും ഒരുമിച്ചാക്കി. മോഡലിംഗില്‍ താല്പര്യമുള്ള ലീനയുടെ കുടുംബവേരുകള്‍ ഇങ്ങ് ചങ്ങനാശേരിയിലാണ്. മാതാപിതാക്കള്‍ അങ്ങ് ദുബായിലും.

സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനാണ് ഡിഗ്രി കഴിഞ്ഞതോടെ ഇന്ത്യയില്‍ ലാന്‍ഡ് ചെയ്തത്. സിനിമയില്‍ തിളങ്ങാനുള്ള യാത്രയ്ക്കിടയിലാണ് സുകേഷിനെ കണ്ടുമുട്ടുന്നതും. ചില തമിഴ് ചിത്രങ്ങളില്‍ മുഖം കാണിക്കാനായെങ്കിലും നായികയെന്ന നിലയിലെത്താനായില്ല. വ്യാജരേഖ കൊടുത്ത് തമിഴ്നാട്ടില്‍ കനറ ബാങ്കില്‍നിന്ന് 19 കോടി തട്ടിയതടക്കം നിരവധി വഞ്ചനകേസിലും പെട്ടു.

കോടമ്പക്കത്തു രക്ഷയില്ലെന്നു മനസിലായതോടെ ലീനയും സുകേഷും കൊച്ചിക്കു വിമാനം കയറി. ചില സിനിമക്കാരുമായി പരിചയമുണ്ടായിരുന്നതിനാല്‍ രണ്ടാംനിര നടിമാരുടെ റോളുകള്‍ കിട്ടിത്തുടങ്ങി. ഇതിനിടെ ചില പരസ്യങ്ങളിലും അഭിനയിച്ചു. മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ റോയ കരീന എന്ന കഥാപാത്രത്തെയാണ് ലീന മരിയ പോള്‍ അവതരിപ്പിച്ചത്.

ഇതോടെയാണ് സിനിമലോകത്ത് ലീനയെന്ന നടി അറിയപ്പെട്ടു തുടങ്ങിയത്. പലപ്പോഴും തുറന്നഭിനയിക്കാന്‍ ലീന തയാറായതോടെ സിനിമക്കാര്‍ക്കിടയില്‍ അഡ്ജസ്റ്റുമെന്റുകാര്‍ ലീനയെ പരിഗണിക്കാന്‍ തുടങ്ങി. ജയറാം, ഇന്ദ്രജിത്ത്, ലാല്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍, ഭാമ, രമ്യ നമ്പീശന്‍, പ്രവീണ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ഹസ്ബന്റ്സ് ഇന്‍ ഗോവ എന്ന ചിത്രത്തില്‍ ജനിഫര്‍ എന്ന കഥാപാത്രമായി ലീന എത്തി.

സിനിമയില്‍ രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നു കണ്ടതോടെയാണ് ബ്യൂട്ടിപാര്‍ലറിലേക്ക് കളംമാറ്റുന്നത്. പമ്പള്ളി നഗറില്‍ സാമാന്യം നല്ലരീതിയില്‍ ഒരു ബ്യൂട്ടിപാര്‍ലറും തുടങ്ങി. അത്യാവശ്യം നല്ലരീതിയില്‍ കച്ചവടം നടക്കുന്നതിനിടെയാണ് ലീനയെ ലക്ഷ്യംവച്ച് കേരളത്തിന് പുറത്തുനിന്നും സംഘമെത്തുന്നതും വെടിവയ്ക്കുന്നതും.

ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവമുണ്ടായത്. ബൈക്കില്‍ മുഖം മറച്ചെത്തിയ രണ്ടംഗ സംഘം ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിന് മുന്നിലെത്തി വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബൈക്കിലെത്തിയ രണ്ടു പേരുടെ കൈയിലും തോക്കുണ്ടായിരുന്നു. ഇരുവരും ഓരോ റൗണ്ട് വെടിവച്ചുവെന്നാണ് പറയപ്പെടുന്നത്. കെട്ടിടത്തിലെ സുരക്ഷ ജീവനക്കാരന്‍ എത്തിയപ്പോഴേക്കും ഇരുവരും ഓടി രക്ഷപെട്ടു.

രക്ഷപെടുന്നതിനിടയില്‍ മുംബൈയിലെ അധോലോക നായകന്‍ രവി പൂജാരിക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പും അക്രമികള്‍ സ്ഥലത്ത് ഉപേക്ഷിച്ചു. അക്രമികളുടെ ദൃശ്യങ്ങള്‍ സ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതും കുറിപ്പും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related posts