സിംഹക്കുട്ടിയെ തുമ്പിക്കൈയിലെടുത്ത് വെള്ളംകുടിക്കാന്‍ നടന്നു നീങ്ങുന്ന ആഫ്രിക്കന്‍ ആന, ലോകമെങ്ങും വൈറലായ ചിത്രം ഒറിജിനലല്ലേ, ആ ചിത്രത്തിനു പിന്നിലെ കഥ ഇങ്ങനെ

പ്രകൃതി ഒരു അദ്ഭുതമാണ്. വെള്ളം തേടിയുള്ള യാത്രയില്‍ ക്ഷീണിച്ചവശനായ സിംഹക്കുട്ടിയെ തുമ്പിക്കൈയില്‍ ഇരുത്തി നടന്നുനീങ്ങുന്ന ആഫ്രിക്കന്‍ ആന. സമീപത്ത് സിംഹക്കുട്ടിയുടെ അമ്മയും. ഇവര്‍ മൂവരും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചശേഷമാണ് നീര്‍ച്ചാല്‍ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയോദ്യാനത്തില്‍നിന്ന് എന്റെ സുഹൃത്തുക്കളായ വനപാലകരാണ് ഈ അത്യാപൂര്‍വ ചിത്രം കാമറയില്‍ പകര്‍ത്തിയത്”- ഫ്രാന്‍സ്വാ ലോട്ടറിംഗ് എന്ന നമീബിയന്‍ സ്വദേശി ഫേസ്ബുക്കില്‍ ഈ കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രമാണിത്.

ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം വൈറലായി. ഒരു ലക്ഷത്തോളം പേര്‍ ഇത് ഷെയര്‍ ചെയ്തു. ലോകത്തിന്റെ പല കോണുകളില്‍നിന്നുമുള്ള പ്രമുഖര്‍ ചിത്രത്തിനു കമന്റും പാസാക്കി. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നു. മൃഗങ്ങളുടെ സഹജീവികളോടുള്ള സ്‌നേഹം മനുഷ്യര്‍ കണ്ടുപഠിക്കണമെന്നുള്ള ആശയം ചിലര്‍ പങ്കുവച്ചു. ചിത്രത്തിന്റെ ആധികാരികത ചോദ്യംചെയ്തവരും വിരളമല്ല.

കഥകളില്‍ ആനയും സിംഹവും സുഹൃത്തുക്കളായേക്കാം. എന്നാല്‍, വനത്തില്‍ ഇതിന് ഒരു സാധ്യതയുമില്ല. പ്രത്യേകിച്ച് ഒരു സിംഹക്കുട്ടിയെ എന്നല്ല, മറ്റൊരു ഇനത്തില്‍പ്പെട്ട മൃഗങ്ങളെയും ആനകള്‍ ഇതുപോലെ എടുത്തുകൊണ്ടു നടക്കില്ല. ചിത്രം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ചിലര്‍ വാദിച്ചു. ഇതിനു പിന്നാലെ നിരവധി വാദപ്രതിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ നടന്നു.

എന്നാല്‍, ആരും ശ്രദ്ധിക്കാത്ത ഒന്നുണ്ടായിരുന്നു. ഫ്രാന്‍സ്വാ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്ത തീയതി, ഏപ്രില്‍ ഒന്ന്. അന്നു വൈകുന്നേരത്തോടെ അദ്ദേഹം ചിത്രം പിന്‍വലിക്കുകയും മറ്റൊരു കുറിപ്പ് പോസ്റ്റ് എഡിറ്റ് ചെയ്ത് ഇങ്ങനെ എഴുതി: എന്റെ ചിത്രം ഷെയര്‍ ചെയ്തവര്‍ക്കും കമന്റ് ചെയ്തവര്‍ക്കും നന്ദി. ഇത് ഒരു യഥാര്‍ഥ ചിത്രമല്ല. ഫോട്ടോഷോപ് വഴി സൃഷ്ടിച്ചതാണ്. ഇന്ന് ഏപ്രില്‍ ഒന്നാണ്. എല്ലാവര്‍ക്കും ഏപ്രില്‍ ഫൂള്‍ ആശംസകള്‍.

സംഗതി ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. ചിത്രം പിന്‍വലിച്ചെങ്കിലും ലോകമെമ്പാടുമുള്ളവര്‍ ചര്‍ച്ച അവസാനിപ്പിച്ചില്ല. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി രണ്ടു കോടിയില്‍പരം പേരെ വിഡ്ഢികളാക്കാന്‍ ഫ്രാന്‍സ്വായ്ക്കു കഴിഞ്ഞെന്ന് ബിസിനസ് ഇന്‍സൈഡര്‍ സൗത്ത് ആഫ്രിക്ക റിപ്പോര്‍ട്ട് ചെയ്തു.

തുടക്കത്തില്‍ ദക്ഷിണാഫ്രിക്ക, നൈജീരിയ, കെനിയ എന്നീ രാജ്യങ്ങളില്‍ വൈറലായ ചിത്രം പിന്നീട് അമേരിക്ക, കാനഡ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. യുകെ പത്രമായ ദ ടെലിഗ്രാഫ്, മൈക്രോസോഫ്റ്റിന്റെ ന്യൂസ് പ്ലാറ്റ്‌ഫോമായ എംഎസ്എന്‍ തുടങ്ങിയ മീഡിയകള്‍ ഇത് യഥാര്‍ഥ ചിത്രമാണെന്നു കരുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഒരു മാധ്യമത്തിനും ഇത്തരത്തില്‍ അബദ്ധം പിണഞ്ഞു.

 

Related posts