പത്തനംതിട്ട: ജില്ലയിൽ പകൽതാപനില 35 ഡിഗ്രി സെൽഷ്യസിലും അധികമായതോടെ ജാഗ്രതാനിർദേശം. സൂര്യാഘാതത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് മുൻകരുതൽ സ്വീകരിക്കാനാണ് നിർദേശം. കഴിഞ്ഞ ഒരാഴ്ചയായി പകൽ ശരാശരി താപനില 33 ഡിഗ്രി സെൽഷ്യസാണ്. പുനലൂരിൽ അനുഭവപ്പെടുന്ന അതേ ചൂട് പകൽ സമയങ്ങളിൽ പത്തനംതിട്ടയിൽ ഉണ്ടാകുന്നുണ്ട്.
താപനില വർധിച്ചതോടെ ജലക്ഷാമവും രൂക്ഷമായി തുടങ്ങി. വരൾച്ച രൂക്ഷമാകുന്ന ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. നദികളടക്കം വരണ്ടുണങ്ങിത്തുടങ്ങി. പന്പ, അച്ചൻകോവിൽ, മണിമല നദികൾ നീർച്ചാലുകൾ മാത്രമായി ചുരുങ്ങി.
താപനില ഉയരുന്നതോടെ തീ പടരാനുള്ള സാധ്യത മുന്നിൽക്കണ്ടും മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഇന്നലെ പ്രധാന ടൗണുകളിൽ പ്രത്യേക മൈക്ക് അനൗൺസ്മെന്റ് നടത്തി.
സൂര്യാതപം : ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കണം – ഡിഎംഒ
അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യാഘാതം, ശരീര താപ ശോഷണം, സൂര്യാതപത്തിലുള്ള പൊള്ളല്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ .ഷീജ അറിയിച്ചു. ശരീരം തണുപ്പിക്കുന്നതിനുവേണ്ടി തണുത്ത വെള്ളം കൊണ്ട് തുടയ്ക്കണം. ചൂട് കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ ജോലിസമയം ക്രമീകരിക്കണം.
ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയുള്ള സമയം വെയിലത്ത് ജോലി ചെയ്യാതിരിക്കുക. വേനല്‍ക്കാലത്ത് ദാഹം അനുഭവപ്പെട്ടില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. ഓരോ മണിക്കൂറിടവിട്ട് രണ്ട് മുതല്‍ നാല് ഗ്ലാസ് വെള്ളം കുടിക്കണം. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കണം. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലോ ഉള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം.
കുട്ടികള്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കണം. വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടണം. മധുരമുള്ളതോ ആല്‍ക്കഹോള്‍ അടങ്ങിയതോ ആയ പാനീയങ്ങള്‍ ഒഴിവാക്കണം. വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളില്‍ കുട്ടികളെയും നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെയും ഇരുത്തിയിട്ട് പോകരുത്. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.