ഇത് കോണ്‍ഗ്രസിന്റെ സോണിയയല്ല എന്‍സിപിയുടെ ‘സോണിയ’ ! ബിജെപിയിലേക്ക് ചാഞ്ഞ എന്‍സിപി എംഎല്‍എമാരെ തിരികെയെത്തിച്ചത് സോണിയ ദൂഹാന്‍ എന്ന 29കാരി സുന്ദരിയുടെ മിടുക്ക്…

രാജ്യം കണ്ട അസാധാരണ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറുമ്പോള്‍ ശ്രദ്ധാകേന്ദ്രമാവുകയാണ് സോണിയ ദൂഹാന്‍ എന്ന 29കാരി സുന്ദരി. എന്‍സിപി നേതാക്കളെ തട്ടിയെടുത്ത് ബിജെപി അപ്രതീക്ഷിത സര്‍ക്കാരുണ്ടാക്കിയതിന് പിന്നാലെ എന്‍സിപിയില്‍ നിന്നും മുങ്ങി ബിജെപി പാളയത്തിലേക്ക് പോയ നാല് എംഎല്‍എമാരെ തിരികെ കൊണ്ടുവന്നാണ് സോണിയ താരമായത്.

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കി ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസിന്റെ മഹാ വികാസ് ആഘാഡി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുമ്പോഴാണ് ദൂഹന്റെ പേരും ശ്രദ്ധ നേടുന്നത്. എന്‍.സി.പിയുടെ വിദ്യാര്‍ഥി സംഘടനയുടെ ദേശീയ പ്രസിഡന്റാണ് 28 കാരിയായ ദൂഹന്‍. നേരത്തേ എന്‍.സി.പി ക്യാമ്പില്‍ നിന്നും ബിജെപി ക്യാംപിലേക്ക് ചാഞ്ഞ ദൗലത് ദരോഡ, നഹാരി ഗിര്‍വാള്‍, നിതിന്‍ പവാര്‍, അനില്‍ പാട്ടീല്‍ എന്നീ എംഎല്‍എ മാരെയാണ് ബി.ജെ.പിയുടെ വലയത്തില്‍ നിന്നും മോചിപ്പിച്ച് സോണിയ തിരികെയെത്തിച്ചത്.

ബിജെപി യുടെ ദേവേന്ദ്ര ഫഡ്‌നാവീസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും നവംബര്‍ 23 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു ഈ നാല് എം.എല്‍.എമാരെ കാണാതായിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലിലായിരുന്നു ഇവരെ ഒളിവില്‍ പാര്‍പ്പിച്ചത്. ഹരിയാനക്കാരി എന്ന നിലയില്‍ ഈ എംഎല്‍എ മാരെ കണ്ടെത്തി തിരികെ കൊണ്ടു വരാനുള്ള ദൗത്യം അങ്ങനെ സോണിയയില്‍ നിക്ഷിപ്തമാവുകയായിരുന്നു.

ആദ്യം കണ്ടെത്തേണ്ടത് ഒബ്‌റോയി ഹോട്ടലില്‍ നിന്നും മാറ്റിയ എം.എല്‍.എമാരെ ഗുരുഗ്രാമിലെ ഏതു ഹോട്ടലിലേക്കാണ് മാറ്റിയതെന്നായിരുന്നു അതു കണ്ടു പിടിക്കാന്‍ കഴിഞ്ഞതോടെ ഇവരെ പുറത്തിറക്കാനുള്ള പദ്ധതി തയ്യാറാക്കി. ‘അഞ്ചാം നിലയിലെ 5109, 5110, 5111 എന്നീ മുറികളില്‍ ആയിരുന്നു എംഎല്‍എമാര്‍. കാവലിനായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഭൂപീന്ദര്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള നൂറു കണക്കിന് പ്രവര്‍ത്തകരും.

ഇതോടെ സംഗതി എളുപ്പമല്ലെന്ന് സോണിയയ്ക്കു മനസ്സിലായി. തുടര്‍ന്ന് എന്‍.സി.പി പ്രവര്‍ത്തകര്‍ ഹോട്ടലില്‍ മുറിയെടുത്തു പദ്ധതി തയ്യാറാക്കി. 100 പേരടങ്ങുന്ന രണ്ടു ടീമായിരുന്നു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ആദ്യം മോചിപ്പിച്ചത് എം.എല്‍.എ നിതിന്‍ പവാറിനെയായിരുന്നു. കാവലിന് നില്‍ക്കുന്ന ടീം 9:30, 10 മണി ആയപ്പോഴേക്കും മാറുന്നത് ശ്രദ്ധിച്ചു. ഈ സമയം കൊണ്ട് രണ്ടു എം.എല്‍.എമാരെ ഹോട്ടലിന്റെ പിന്‍വാതിലില്‍ വഴി പുറത്തെത്തിച്ചു ശരദ് പവാറിന്റെ ന്യൂഡല്‍ഹിയിലെ വീട്ടിലേക്ക് മാറ്റി.

സി.സി.ടി.വി കാമറകളില്ലാത്ത വഴി നോക്കിയാണ് എം.എല്‍.എമാരെ മാറ്റിയത്. പവാറിന്റെ ജനപഥിലെ വസതിയിലെത്തി അവിടെ നിന്നും പുലര്‍ച്ചെ 2.40നുള്ള വിമാനത്തില്‍ കയറി 4.40-തിന് മുംബൈയിലെത്തി. 5.10 നു ഹോട്ടലില്‍ തിരിച്ചെത്തിയെന്നു സോണിയ ദൂഹാന്‍ പറയുന്നു. നഹാരിയെ ആ രാത്രി തന്നെ ശരത് പവാറിന്റെ വീട്ടിലെത്തിച്ചു. എം.എല്‍.എ നഹാരിയെ ഹോട്ടലിന്റെ മുന്‍വാതില്‍ കൂടി രക്ഷപ്പെടുത്തികൊണ്ടുവരാമെന്നായിരുന്നു കരുതിയത്. അവിടെ ബി.ജെ.പി പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായി.

ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നുള്ള സോണിയ ദൂഹാന്‍ 21-ാം വയസ്സിലാണ് എന്‍.സി.പിയില്‍ ചേരുന്നത്. ഹിസാര്‍ ജില്ലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അംബാല ഗുരുക്ഷേത്ര സര്‍വകലാശാലയില്‍ നിന്നും ബി.എസ്.സി ബിരുദം നേടി. സര്‍വകലാശാല കാലത്താണ് എന്‍സിപി പ്രവര്‍ത്തകയായത്. ഡല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പുകളില്‍ രണ്ട് തവണ എന്‍.സി.പിയുടെ വിദ്യാര്‍ഥി സംഘടനയെ നയിച്ച ശേഷം വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി. പിന്നീട് ദേശീയ ജനറല്‍ സെക്രട്ടറിയുമായി.

Related posts