തിരുവനന്തപുരം: ഹൃദയ സ്പന്ദനങ്ങളും സ്വപ്നജാലങ്ങളും മൃത്യുവും ഉയിര്‍ത്തെഴുന്നേൽപ്പും യുദ്ധ ഭീകരതയും വെള്ളരിപ്രാവിന്റെ ചിറകടിയും… സൂര്യ ചിത്ര വാതിലുകള്‍ തുറക്കുമ്പോള്‍ ജീവിതത്തിന്റെ സമസ്തതയും വര്‍ണങ്ങളായി വരവേല്‍ക്കുകയാണ്.
48-ാമത് സൂര്യാമേളയുടെ ഭാഗമായി നടക്കുന്ന ആര്‍ട്ട് ഗേറ്റ് ആസ്വാദക ശ്രദ്ധ ആകര്‍ഷിക്കുന്നു. തൈക്കാട് ഗണേശത്തിലാണ് പെയിന്റിംഗ് പ്രദര്‍ശനങ്ങളും ലൈവ് പെയിന്റിംഗും ഉള്‍പ്പെടുന്ന ആര്‍ട്ട് ഗേറ്റ്. ആർട്ട് ഗേറ്റിലെ സൂര്യ ചിത്രയിൽ പ്രശസ്ത ചിത്രകാരന്മാരായ ബി.ഡി.ദത്തന്, പ്രഫ. കാട്ടൂര്‍. ജി. നാരായണപിള്ള, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, നേമം പുഷ്പരാജ്, കെ. ജയകുമാര്‍, ഭട്ടതിരി, ടി.സി.രാജന്, വേണു തെക്കേമഠം, ഷിബുചന്ദ് എന്നിവരുടെ പെയിന്റിംഗുകൾ പ്രദർശനത്തിനുണ്ട്.
മുന്‍ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ. ജയകുമാറിന്റെ സ്വപ്നസുന്ദരമായ പ്രകൃതി ചിത്രത്തിലൂടെയാണ് കലയുടെ ഗോപുര വാതില്‍ തുറക്കുന്നത്. തുടര്‍ന്ന് കാണാവുന്നത് മുന്‍ ലളിതകലാ അക്കാദമി ചെയര്‍മാന്‍കൂടിയായ പ്രഫ. കാട്ടൂര്‍. ജി.നാരായണപിള്ളയുടെ “ഡയലോഗ്’ എന്ന ഏറ്റവും പുതിയ ചിത്ര പരമ്പരയാണ്.
ചിന്ത നഷ്ടമാവുകയും പൊള്ളയായ വാക്കുകള്‍ സ്ഥാനം പിടിക്കുകയും ചെയ്യുന്ന കാലത്തെയാണ് കാട്ടൂര്‍ “ഡയലോഗ്’ എന്ന മൂന്ന് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തുന്നത്. വായ തുറന്നിരിക്കുന്ന നൂറു നൂറു മുഖങ്ങളും അന്തരീക്ഷത്തിലെ കറുത്ത പുകമറയും തെരഞ്ഞെടുപ്പ് കാലത്തെ കപട വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ഓര്‍മപ്പെടുത്തുന്നു.
സ്വന്തം സ്വാര്ഥതയ്ക്കായി പ്രകൃതിയെ വേട്ടയാടുന്ന പുതിയ കാലത്തെ മനുഷ്യനെ ബി.ഡി.ദത്തന്റെ പെയിന്റിംഗ് ആവിഷ്കരിക്കുന്നു. പ്രകൃതി ചൂഷണത്തിനെതിരേ ബി. ഡി. ദത്തൻ വരച്ച പ്രശസ്ത ചിത്ര പരമ്പരയിലെ ഒരു പ്രധാന പെയിന്റിംഗ് ആണിത്. മനുഷ്യന്റെ കൈമടക്കിനുള്ളില്പ്പെട്ട് ഞെരിഞ്ഞമര്ന്നരിക്കുന്ന പക്ഷികളുടെ കണ്ണുകളിലെ ദയനീയത ഭൂമിയുടെ നിസഹായതയെയും കഠിനവ്യഥയേയും ഓര്‍മിപ്പിക്കുന്നു!
പ്രപഞ്ചം ഒന്നാണെന്നും ലോകം മുഴുവന്‍ ഉള്ള മനുഷ്യരുടെ ഹൃദയത്തുടിപ്പ് സമാനമാണെന്നും ഉള്ള വര്‍ണ സന്ദേശമാണ് ചലച്ചിത്ര സംവിധായകന് കൂടിയായ ചിത്രകാരന് നേമം പുഷ്പരാജിന്റെ സര്‍റിയലിസ്റ്റിക് പെയിന്റിംഗ് വെളിവാക്കുന്നത്. ഇന്ത്യയുടെ പൗരാണിക ബിംബങ്ങള്‍ പലതും ഈജിപ്റ്റ്, ഗ്രീക്ക് സംസ്കാരങ്ങളിലും ഉണ്ടെന്ന സത്യവും വൃത്തരൂപത്തിലെ പെയിന്റിംഗ് സാക്ഷ്യപ്പെടുത്തുന്നു.
സര്‍റിയലിസ്റ്റിക്ക് പെയിന്റിംഗുകളുടെ വക്താവായ ലോക പ്രശസ്ത സ്പാനിഷ് ചിത്രകാരന് സാല്‍വഡോര്‍ ഡാലിയെയും പെയിന്റിംഗില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. മേഘങ്ങള്‍ക്കിടയില്‍ അവിചാരിതമായി തെളിഞ്ഞ രൂപങ്ങളില്‍, ചിത്രകാരന് പ്രണയത്തിന്റെ തീക്ഷ്ണതയും, ആര്‍ദ്രതയും കണ്ടപ്പോള്‍ ഉണര്‍ന്ന പെയിന്റിംഗ് അപൂര്‍വ സൗന്ദര്യമാവുന്നു.
മുഖം നഷ്ടപ്പെടുന്ന പുതിയകാല പ്രണയത്തെ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ ആവിഷ്കരിച്ചിരിക്കുന്നതും ശ്രദ്ധേയം. മുന്‍കാലത്തെ പ്രണയത്തിന്റെ സൗന്ദര്യവും ആര്‍ദ്രതയും നഷ്ടമാവുകയും പകരം പ്രതികാരത്തിന്റെ ക്രൗര്യം നിറയുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തിന്റെ പ്രതിഫലനം കാരയ്ക്കാമണ്ഡപത്തിന്റെ സ്ത്രീ-പുരുഷ മുഖങ്ങളില്‍ കാണാം.
ഗാസയിലെ യുദ്ധക്കെടുതികളുടെ ഭീകരമായ മുഖമാണ് ടി.സി. രാജന്റെ യുദ്ധച്ചിത്രം തുറന്നു കാട്ടുന്നത്. പൊക്കിള്‍ക്കൊടി പോലും മുറിച്ചു മാറ്റുന്നതിനു മുന്‍പേ ബോംബിന്റെ നടുവില്‍ അകപ്പെടുന്ന അമ്മയുടെയും കുഞ്ഞിന്റെയും പെയിന്റിംഗ് കരളലിയിക്കുന്നതാണ്.
അക്ഷരങ്ങളുടെ അനന്ത സാധ്യതകള്‍ കാന്‍വാസില്‍ ആവാഹിച്ചിരിക്കുകയാണ് കാലിയോഗ്രാഫറും ചിത്രകാരനുമായ ഭട്ടതിരി. പാരാവാരം എന്ന പെയിന്റിംഗ് ഇതിന്റെ അടയാളമാണ്. കുമാരനാശാന്റെ കവിതയുടെ ദാര്‍ശനിക ആഴങ്ങള്‍ ചിത്രപ്രതലത്തില്‍ പുതിയൊരു അനുഭൂതി പകരുന്നു.
സ്ത്രീ മനസും ശരീരവും അതിക്രൂരമായി വേട്ടയാടപ്പെടുന്ന വര്‍ത്തമാനകാലത്തിന്റെ നേര്‍സാക്ഷ്യം പോലെ വേണു തെക്കേമഠത്തിന്റെ പെയിന്റിംഗ് കാണാം. തലകീഴായി കാണപ്പെടുന്ന യുവതിയുടെ ദൃശ്യം ഇക്കാലഘട്ടത്തിന്റെ ചോദ്യചിഹ്നമായി മാറുന്നു.
കാലില്‍ “ടാഗ്’ കെട്ടിയ രക്തസാക്ഷിയുടെ ഭൗതിക ശരീരവും അതില്‍ നിന്നും ഊര്‍ന്ന് വീഴുന്ന ചോര, രുചിക്കുന്ന ശവംതീനി ഉറുമ്പുകളും രാഷട്രീയ ലോകത്തിന്റെ ബാക്കി പത്രമാവുന്നു. പുതിയ സാമൂഹ്യാന്തരീക്ഷത്തെ അമൂര്‍ത്തമായി ചിത്രീകരിച്ചിരിക്കുന്ന യുവ ചിത്രകാരന് ഷിബു ചന്ദിന്റെ ചുരുളി ചിത്രവും (സ്ക്രോൾ പെയിന്റിംഗ്) എടുത്തു പറയേണ്ടതാണ്.
മനുഷ്യനും പ്രകൃതിയും നിരന്തരം പലായനം ചെയ്യുന്ന കാലഘട്ടത്തിൽ ഒരിടത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് ചുരുട്ടി കൊണ്ടുപോകാൻ കഴിയുന്ന ചുരുളി പെയിന്റിംഗുകളുടെ പ്രസക്തി ഏറെയാണെന്ന് ഷിബു ചന്ദ് പറയുന്നു. ആർട്ട് ഗേറ്റ് 20 വരെ തുടരും.
സ്വന്തം ലേഖിക
