മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയാക്കാന്‍ കച്ചകെട്ടി തമിഴ്‌നാട് ! കേരളം നടത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാന്‍ കച്ചമുറുക്കി തമിഴ്‌നാട്. മുല്ലപ്പെരിയാറിന് സുരക്ഷാഭീഷണിയില്ലെന്നും. കേരളത്തിലെ പ്രളയം മുല്ലപ്പെരിയാര്‍ തുറന്നു വിട്ടതുകൊണ്ടല്ലെന്നും കനത്തമഴ കാരണം കേരളത്തിലെ ഡാമുകളെല്ലാം നിറഞ്ഞിരുന്നുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ചൂണ്ടിക്കാട്ടി.അണക്കെട്ടിലെ ജലനിരപ്പ് 139 അടിയില്‍ നിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിക്കാതിരുന്നത് പ്രളയത്തിന് വഴിവെച്ചുവെന്ന് കേരള സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയപ്പോള്‍ അല്‍പാല്‍പമായി വെള്ളം തുറന്നുവിട്ടിരുന്നെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ ഒരു ദിവസം കൂടി കിട്ടുമായിരുന്നുവെന്നും കേരളം വ്യക്തമാക്കിയിരുന്നു.

അതേസമയം ഏതുവിധേനയും ജലനിരപ്പ് ഉയര്‍ത്താനുള്ള നീക്കങ്ങളാണ് തമിഴ്‌നാട് നടത്തുന്നത്. സുപ്രീംകോടതിയില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ ജലനിരപ്പുയര്‍ത്തുമെന്നും പളനിസ്വാമി വ്യക്തമാക്കി. അതിനായി അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പളനിസ്വാമി പറഞ്ഞു.

ഡാമിലെ ജലനിരപ്പ് ഈ മാസം 31 വരെ 139 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയാക്കി ഉയര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം മേല്‍നോട്ട സമിതി അംഗീകരിച്ചിരുന്നില്ല. അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഡിജിറ്റല്‍ വാട്ടര്‍ ലെവല്‍ റെക്കോഡറില്‍നിന്ന് കേരളത്തിലെ ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്നത് തമിഴ്നാട് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അണക്കെട്ടിന് മുന്നിലെ സ്‌കെയിലില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു

Related posts