കോട്ടയം: ജില്ലയില്‍ എക്സൈസിന്റെ ഓപ്പറേഷന് തണ്ടര്‍ ശക്തമായി തുടരുമ്പോള്‍ പുതിയ പദ്ധതിയുമായി വീണ്ടും എക്സൈസ് സംഘം കള്ളു ഷാപ്പുകളിലേക്ക്. ‘ഓപ്പറേഷന് ശുദ്ധി ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഉപയോക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൃത്രിമ കള്ള് നിര്‍മാണം തടയുന്നതിനുമായി എക്സൈസ് വകുപ്പ് സംസ്ഥാനവ്യാപകമായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ്.
കഴിഞ്ഞ ദിവസം അയ്മനം പരിപ്പ് തൊള്ളായിരം ഷാപ്പില്‍നിന്ന് മീൻതലക്കറിയും കള്ളും കഴിച്ച ആറു യുവാക്കളില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷന് ശുദ്ധി ’ പദ്ധതിയുമായി എക്സൈസ് രംഗത്തെത്തിയത്. ജില്ലയിലെ വിവിധ കള്ളുഷാപ്പുകളില്‍ പരിശോധന ഊര്‍ജിതമാക്കി.
ഷാപ്പുകളിലേക്ക് കള്ള് കൊണ്ടുവരുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍, കള്ള് ചെത്തുന്ന തോട്ടങ്ങള്‍ (തെങ്ങിന് തോപ്പുകള്‍/പനന്തോപ്പുകള്‍) എന്നിവ കേന്ദ്രീകരിച്ച് എക്സൈസ് സംഘം തുടര്‍ച്ചയായ റെയ്ഡുകളും പരിശോധനകളും നടത്തുന്നുണ്ട്. കള്ള് കൊണ്ടുപോകുന്ന ഗതാഗത സമയത്തും ഷാപ്പുകളില്‍ വിതരണത്തിന് എത്തിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. ഈ സാമ്പിളുകള്‍ കൃത്യമായ രാസപരിശോധനകള്‍ക്ക് വിധേയമാക്കും.
കെമിക്കലുകളോ മറ്റ് രാസവസ്തുക്കളോ ചേര്‍ത്ത വ്യാജ കള്ള് കണ്ടെത്തുന്ന സാഹചര്യങ്ങളില്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കും. വ്യാജ കള്ള് നിര്‍മാണമോ വിതരണമോ വിൽപ്പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഇതു സംബന്ധിച്ച വിവരങ്ങള്‍ എക്സൈസ് കണ്ട്രോള് റൂം നമ്പറില്‍ നൽകാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
സംസ്ഥാനത്തെ ചില കള്ളുഷാപ്പുകളില്‍ വ്യാപകമായി കലക്ക് കള്ള് വില്പന നടക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് ഓരോ ജില്ലകളിലും മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു പരിശോധിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. പരിശോധനയുടെ വിവരങ്ങള്‍ ദിവസേന ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ക്ക് കൈമാറണമെന്നും ജില്ലാതല റിപ്പോര്‍ട്ടുകള്‍ മേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണര്‍മാര്‍ വഴി എക്സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
