പരിഷ്‌കാരങ്ങള്‍ ഇനിയും വച്ചു പൊറുപ്പിക്കില്ലെന്ന് ഉറച്ച നിലപാടുമായി സിഐടിയു; സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ ദുഖിക്കേണ്ടി വരുക പാര്‍ട്ടിയ്ക്ക്; തച്ചങ്കരിയുടെ കാര്യം ഏകദേശം തീരുമാനമായി…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ടോമിന്‍ തച്ചങ്കരിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്ന് സൂചന. തച്ചങ്കരിയെ സിഎംഡി സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യം സിഐടിയു ശക്തമാക്കിയതോടെ മുഖ്യമന്ത്രിയും തച്ചങ്കരിയെ കയ്യൊഴിയുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ 23നു തിരുവനന്തപുരത്തു നടന്ന കെ.എസ്.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു) സംസ്ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ സി.പി.എമ്മിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നു.

സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ നഷ്ടം പാര്‍ട്ടിയ്ക്കായിരിക്കുമെന്നും ജീവനക്കാരുടെ നാലരലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങള്‍ പാര്‍ട്ടിയ്‌ക്കെതിരായാല്‍ എന്താണ് സംഭവിക്കുകയെന്ന് ആലോചിക്കണമെന്നും യൂണിയന്‍ യോഗത്തില്‍ പ്രസ്താവനകളുയര്‍ന്നിരുന്നു.

ഇതോടെയാണ് തൊഴിലാളികളെ പിണക്കി, ഇനി തച്ചങ്കരിയെ സംരക്ഷിക്കേണ്ടെന്ന നിലപാടിലേക്കു സര്‍ക്കാര്‍ എത്തിയത്. തച്ചങ്കരിയെ മാറ്റാനുള്ള സി.ഐ.ടി.യുവിന്റെ നീക്കം കെ.എസ്.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന് അറിയാത്തതല്ലെന്നു സമ്മേളനത്തില്‍ സി.ഐ.ടി.യു. സംസ്ഥാന ട്രഷറര്‍ പി. നന്ദകുമാര്‍ തുറന്നടിച്ചു.

മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും എതിരേ കടുത്ത വിമര്‍ശമാണ് യോഗത്തില്‍ ഉയര്‍ന്നത്. ‘നാളെ, കടക്കൂ പുറത്തെന്നു തൊഴിലാളികള്‍ക്കു പാര്‍ട്ടിയോടു പറയേണ്ടിവരും’ എന്നായിരുന്നു പ്രതിനിധികളില്‍ ഒരാളുടെ മുന്നറിയിപ്പ്.

തൊഴിലാളികളുടെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ അടിയന്തരാവസ്ഥയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കെ.എസ്.ആര്‍.ടി.സിയിലെ പ്രകടനനിരോധനം, കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ ബസുകള്‍ വാങ്ങാത്തത്, സിംഗിള്‍ ഡ്യൂട്ടി സംവിധാനം എന്നിവയും വിമര്‍ശനവിധേയമായി. സി.എം.ഡി തച്ചങ്കരിയുടേത് ഏകാധിപത്യരീതിയാണ്.

യൂണിയന്‍ മുന്‍ സെക്രട്ടറി ടി.കെ. രാജന്‍ ഉള്‍പ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് തച്ചങ്കരിയുടെ തീരുമാനങ്ങള്‍ക്കു മൗനാനുവാദം നല്‍കുകയാണ്. സ്വന്തം സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, സംഘടനാ സെക്രട്ടറി മുള്‍ക്കിരീടം ചൂടിയ അവസ്ഥയിലാണ്. ബസ് സ്‌റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീക്കു കൈമാറുമ്പോള്‍ താല്‍ക്കാലികക്കാര്‍ ഉള്‍പ്പെടെ 315 ജീവനക്കാര്‍ക്കു ജോലി നഷ്ടപ്പെടുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

തച്ചങ്കരിയെ മാറ്റണമെന്നു സമ്മേളനത്തിലുയര്‍ന്ന വികാരം സര്‍ക്കാരിനെയും സിപിഎമ്മിനെയും അറിയിക്കാന്‍ വൈക്കം വിശ്വനെയും ആനത്തലവട്ടം ആനന്ദനെയും ചുമതലപ്പെടുത്തിയാണ് യോഗം അവസാനിച്ചത്. സിഐടിയു ഒരിഞ്ച് അയഞ്ഞു കൊടുക്കാത്ത സാഹചര്യത്തില്‍ തച്ചങ്കരിയെ മാറ്റി പ്രശ്‌നം പരിഹരിക്കുക മാത്രമാവും മുഖ്യമന്ത്രിയുടെ മുമ്പിലുള്ള ഏക പോംവഴി.

Related posts