വിദേശ ചിത്രങ്ങളിലെ കൊലപാതകവും ബലാല്‍സംഗവും അവിഹിതവുമെല്ലാം ആവോളം ആസ്വദിക്കും; എന്നാല്‍ മലയാളത്തില്‍ ഒരു ലിപ് ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ അത് സംസ്‌കാരത്തിനു ചേര്‍ന്നതല്ലതാനും; വിമര്‍ശകരെ നിശബ്ദരാക്കി ടൊവിനോ

മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി എന്ന വിശേഷണമാണ് പലരും ടൊവിനോ തോമസിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ടൊവിനോ ചിത്രങ്ങളായ മായാനദിയിലെയും തീവണ്ടിയിലെയും ലിപ് ലോക്ക് ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സിനിമയുടെ വിജയത്തിനപ്പുറവും ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നതും ഇതു തന്നെയാണ്. ലിപ് ലോക്ക് രംഗങ്ങളെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പുറത്തുവരുന്നത് ആളുകളിലെ കപട സാദാചാരമാണെന്നാണ് ടൊവിനോയുടെ അഭിപ്രായം.

വിദേശ ചിത്രങ്ങളിലും മറ്റും ഇത്തരം രംഗങ്ങള്‍ കുഴപ്പമില്ല പക്ഷെ നമ്മള്‍ ഇതെല്ലാം ചെയ്യുന്നത് ശരിയല്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. ഇതേ ആളുകള്‍ തന്നെ മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തണമെന്നും പരീക്ഷണങ്ങള്‍ക്ക് മുതിരണമെന്നുമൊക്കെ വാചാലരാകുകയും ചെയ്യും, ടൊവിനോ പറഞ്ഞു. ഈ വിമര്‍ശിക്കുന്നവരെല്ലാം വളരെ ലാഘവത്തോടെ കൊലപാതകവും ബലാത്സംഗവും അവിഹിതവുമെല്ലാം ആസ്വദിക്കും പക്ഷെ ഒരു ലിപ് ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ ഇത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്ന് ആഞ്ഞടിക്കും, താരം അഭിപ്രായപ്പെട്ടു.

ഒരു സിനിമയെ അതിന്റെ ഉള്ളടക്കം മനസിലാക്കി വിലയിരുത്തണമെന്നും ഉള്ളടക്കമാണ് ചര്‍ച്ചചെയ്യപ്പെടേണ്ടതെന്നും ടൊവിനോ പറഞ്ഞു. മായാനദിയിലും തീവണ്ടിയിലും ചുംബനരംഗങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ ഇതുമാത്രമല്ല ആ ചിത്രങ്ങള്‍ വിജയിക്കാന്‍ കാരണമെന്ന് എല്ലാവരും മനസിലാക്കണമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. എന്തായാലും ടോവിനോയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയാണ്. ധാരാളം ആളുകള്‍ ടൊവിനോയെ പിന്തുണച്ചുകൊണ്ട് കമന്റ് ചെയ്യുന്നുണ്ട്.

Related posts