പരവൂർ: ദീർഘദൂര ട്രെയിനുകളിൽ അനധികൃത വിൽപ്പന നടത്തിവന്ന 203 കച്ചവടക്കാരെ ഐആർസിടിസി ഉദ്യോഗസ്ഥർ കണ്ടെത്തി പുറത്താക്കി. ലൈസൻസുള്ള കരാറുകാരന്റെ ജീവനക്കാർ എന്ന വ്യാജേനെയാണ് വിവിധ ട്രെയിനുകളിൽ ഇത്രയധികം പേർ അനധികൃതമായി കച്ചവടം നടത്തി വന്നത്.ഇതു സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നു വന്നതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ മന്ത്രാലയം കർശന നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ജനുവരി 31 മുതൽ ഫെബ്രുവരി 28 വരെയാണ് വ്യാജ കച്ചവടക്കാരെ കണ്ടെത്താൻ ഐആർസിടിസി അധികൃതർ പരിശോധന നടത്തിയത്. ഇനി മുതൽ ഇത്തരം പരിശോധനകൾ കർശനമാക്കാനാണ് തീരുമാനം.
തുടർ നടപടികളുടെ ഭാഗമായി അനധികൃത കച്ചവടക്കാർക്ക് എതിരേയും സ്വകാര്യ കരാറുകാർക്ക് എതിരെയും പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.പിടികൂടപ്പെട്ട കച്ചവടക്കാരിൽ ഒരാൾ പോലും യൂണിഫോമിൽ ആയിരുന്നില്ല. ട്രെയിനുകളിലെ ലൈസൻസുള്ള കോൺട്രാക്ടർമാരുടെ ജീവനക്കാർക്ക് നൽകുന്ന ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ കാർഡുകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവർ ഭക്ഷണം, ചായ, കാപ്പി, മറ്റ് ലഘുഭക്ഷണങ്ങൾ, കുപ്പിവെള്ളം എന്നിവ നിശ്ചിത വിലയേക്കാൾ ഉയർന്ന നിരക്കിൽ വിൽക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.2025 നവംബർ മുതൽ തലൈസൻസുള്ള പാൻട്രി , ഫുഡ് കോൺട്രാക്ടർമാരുടെ കീഴിലുള്ള എല്ലാ വിൽപനക്കാരും യൂണിഫോം ധരിക്കണമെന്നും അംഗീകൃത തിരിച്ചറിയൽ കാർഡുകൾ കൈവശം വയ്ക്കണമെന്നുമുള്ള വ്യവസ്ഥ ഐആർസിടിസി നിർബന്ധമാക്കിയിരുന്നു.
സ്വകാര്യ കരാറുകാരുടെ കീപ്രലുള്ള പാർട്രി ജീവനക്കാർക്ക് അവരുടെ പുതിയ യൂണിഫോമുകളിൽ മെനു, വില, ചാർട്ട്, പരാതികൾക്കുള്ള ഹെൽപ്പ് ലൈൻ നമ്പർ എന്നിവയുമായി ബന്ധിപ്പിച്ചുള്ള ക്യൂആർ കോഡും നൽകിയിട്ടുണ്ട്.ഇപ്പോൾ പിടി കൂടപ്പെട്ട അനധികൃത വിൽപ്പനക്കാർക്ക് ബന്ധപ്പെട്ട കരാരുകാരന്റെ പേരും മറ്റ് വിവരങ്ങളും എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ച വിശദമായ അന്വേഷണവും ഐആർസിടിസി ആരംഭിച്ചിട്ടുണ്ട്.
ഒന്നിലധികാ ട്രെയിനുകളിൽ വ്യാജ കച്ചവടക്കാർ ചില കരാറുകാരുടെ വിവരങ്ങൾ ഒന്നിലധികം തവണ നൽകിയിട്ടുമുണ്ട്. ഇത് കൃത്യമായി പരിശോധിച്ച ശേഷം കുറ്റക്കാരെന്ന് ബോധ്യപ്പെട്ടാൽ ഈ കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യവും ഐആർസിടിസിയുടെ പരിഗണനയിലുണ്ട്.ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എനിവിടങ്ങളിലേക്കുള്ള ട്രെയിനുകളിലാണ് കൂടുതലായി വ്യാജ കച്ചവടക്കാരെ കണ്ടെത്തിയിട്ടുള്ളത്.
അനധികൃത കച്ചവടവും അമിത നിരക്ക് ഈടാക്കലും തടയുന്നതിന് ഡിജിറ്റൽ പേയ്മെൻ്റുകൾക്കായി അംഗീകൃത കച്ചവടക്കാരുടെ തിരിച്ചറിയൽ കാർഡുകളിൽ ക്യൂആർ കോഡുകൾ കൂടി ക്രമീകരിച്ച് തുടങ്ങിയതായി ഐആർസിടിസി അധികൃതർ പറഞ്ഞു.കച്ചവടവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഐആർസിടിസിക്ക് പ്രതിദിനം ആയിരത്തോളം പരാതികൾ ലഭിക്കുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പരാതികളും കുപ്പിവെള്ളത്തിന് അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ടാണ്.
